മലയാളികള്‍ കൂട്ടക്കൊല നടത്തുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നു

ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പലയിടത്തുനിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കോടെ നൂറുകണക്കിന് ഹോട്ടലുടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും ജോലി ചെയ്യുന്നത്.
വ്യാജപ്രചരണം തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്തവരുടെയും കേരളത്തിന് പുറത്തുനടന്ന സംഭവങ്ങളുമടക്കമുള്ള ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്സ്‌ആപ് ഗ്രൂപ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത്.
ബംഗാള്‍, ഒഡീഷ്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കിടയിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ പ്രചരിച്ചതോടെ മടങ്ങിയെത്തുവാന്‍ ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഫോണ്‍ ചെയ്യുന്നതായി തൊഴിലാളികള്‍ പറയുന്നു. 200ഓളം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha





















