സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍...ഒത്തുതീര്‍പ്പിന് അമൃതാനന്ദമയീ മഠം; വഴങ്ങാതെ ഡി.സി ബുക്‌സ്

മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ് വെല്ലിന്റെ പുസ്തകം കോടതി കയറിയതോടെ ഒത്തുതീര്‍പ്പിന് മഠം അധികൃതര്‍ സമീപിച്ചെങ്കിലും പ്രസാധകരായ ഡി.സി ബുക്‌സ് വഴങ്ങിയില്ല. പബല്‍ഷിംഗ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ മലയാളി വാര്‍ത്തയോട് ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വിചാരണയുണ്ടായിരുന്നു. 2014ലാണ് വിവാദമായ പുസ്തകത്തിന്റെ വില്‍പ്പന ഹൈക്കോടതി തടഞ്ഞത്. മഠത്തില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പറയുന്ന വിശുദ്ധ നരകം എന്ന പുസ്തകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് 2014ല്‍ കൈരളി ചാനല്‍ എം.ഡിയായിരുന്ന ജോണ്‍ ബ്രിട്ടാണ് വിദേശത്ത് വച്ച് അവരുമായി അഭിമുഖം നടത്തിയിരുന്നു. അതും ഏറെ ചര്‍ച്ച ചെയ്തിരുന്നു.
തുടര്‍ന്നാണ് ഡി.സി ബുക്‌സ് ഈ അഭിമുഖം സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ പുറത്തിറക്കിയത്. തുടര്‍ന്ന് കോട്ടയത്തെ ഡി.സി ബുക്ക്‌സ് ഓഫീസിനും ഉടമ ഡി.സി രവിയുടെ വസതിക്കും നേരെ ആക്രമണം നടന്നിരുന്നു. പുസ്തകം സമുദായസ്പര്‍ധ വളര്‍ത്തുമെന്ന് ആരോപിച്ച് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ലീഗല്‍ അഡൈ്വസര്‍ 2014ല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ കണ്ടതായി അന്ന് ഡി.സി രവി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുസ്തകം വിപണിയിലിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 5000 കോപ്പികള്‍ വിറ്റിരുന്നു. എന്നാല്‍ അക്രമങ്ങള്‍ക്കു പിന്നില്‍ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് കരുതുന്നില്ലെന്നും അന്ന് രവി ഡി.സി അദ്ദേഹം പറഞ്ഞിരുന്നു.
പുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് അമൃതാനന്ദമയി മഠത്തിലെ രണ്ടുപേര്‍ ഡി.സി രവിയെ കാണാനെത്തിയിരുന്നു. മഠത്തിന്റെ ആശയങ്ങള്‍ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും തങ്ങളിത് പ്രസിദ്ധീകരികരിക്കുമെന്ന് ഡി.സി രവി അവരോട് വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ഡി.സി ബുക്‌സിന്റെ ഹെറിറ്റേജ് ഷോപ്പിനു നേരെ ആക്രമണമുണ്ടായത്. ആവേശത്തിന്റെ പുറത്താകുമെന്ന് കരുതി ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍ അന്ന് രാത്രി വീട്ടിലേക്ക് കല്ലേറുണ്ടായപ്പോഴാണ് ഡി.സി രവി പരാതിപ്പെത്. ഹെറിറ്റേജ് ശാഖയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് അന്ന് ആക്രമണം നടത്തിയത്. ശാഖയിലെത്തിയ സംഘം പുസ്തകം വലിച്ചുകീറുകയും അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്റര്‍ പതിയക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















