നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ കുറ്റപത്രം വൈകുന്നതിന് പിന്നിൽ ദുരൂഹത

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റല്ലാതെ നിര്‍ണായകമായ ഒരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും അതിന് ശേഷം ഉണ്ടായിട്ടില്ല. നാദിര്‍ഷയും കാവ്യാ മാധവനും അടക്കമുള്ളവര്‍ പ്രതി ചേര്‍ക്കപ്പെടുമെന്നും അറസ്റ്റിലാകുമെന്നും വാര്‍ത്തകള്‍ പരന്നുവെങ്കിലും അതുണ്ടായില്ല. അതേസമയം ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വൈകുന്നത് എന്ത് കൊണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. ദിലീപിന് എതിരെ കുറ്റപത്രം തയ്യാറായിട്ടും അത് സമര്‍പ്പിക്കാന്‍ വൈകുന്നത് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഉണ്ടായത് കൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ട് . 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ദിലീപിന് ജാമ്യത്തിന് അവസരം ലഭിക്കില്ലായിരുന്നു. ജയിലില്‍ കിടന്ന് വിചാരണ നേരിടേണ്ടതായി വരുമായിരുന്നു.
എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വെറും 5 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇത് പോലീസ് തന്നെ വരുത്തി വെച്ചതാണ് എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇനി കുറ്റപത്രം എപ്പോള്‍ സമര്‍പ്പിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്വേഷണ ഉദ്യോഗസ്ഥനായ എവി ജോര്‍ജും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നേരത്തെ പറഞ്ഞിരുന്നത് കുറ്റപത്രം ഉടനെ തന്നെ സമര്‍പ്പിക്കും എന്നതായിരുന്നു.
എന്നാല്‍ ലഭിച്ച തെളിവുകള്‍ ദിലീപിനെ പൂട്ടാന്‍ പര്യാപ്തമാണോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെയുണ്ട്. നിലവില്‍ ദിലീപിനെ കേസിലെ ഗൂഢാലോചനയുമായി ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവുകള്‍ പോലീസിന്റെ പക്കലില്ലെന്നും വാര്‍ത്തകളുണ്ട്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി സമയപരിധിയുടെ കാര്യം ഇല്ലെന്നിരിക്കേ പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് പുറത്ത് വരുന്നത്. ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി തന്നെയാണ് നിര്‍ണായകമായിട്ടുള്ളത്. അതേസമയം കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

കുറ്റപത്രത്തിന്റെ ഏകദേശ രൂപം തയ്യാറായിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയുമുണ്ടായി. റിമി ടോമിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുകയുണ്ടായി. കുറ്റപത്രത്തിന്റെ കരട് പരിശോധനയിലും അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട് എന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റപത്രം പഴുതടച്ചത് അല്ലെങ്കില്‍ കോടതിയില്‍ നിന്നും വിമര്‍ശമുണ്ടാകും എന്നത് മാത്രമല്ല, പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും.
ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതോടെ 90 ദിവസത്തിനകം കുറ്റപത്രം എന്ന കടമ്പ അന്വേഷണ സംഘത്തിന് മുന്നില്‍ ഇപ്പോഴില്ല. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചെറിയ പഴുതിന് പോലും വലിയ വില കൊടുക്കേണ്ടതായി വരും.
https://www.facebook.com/Malayalivartha





















