കേരളത്തെ അപകീർത്തിപ്പെടുത്താനും സൗഹൃദാന്തരീക്ഷം തകർക്കാനും ഇതര സംസ്ഥാനക്കാർക്കിടയിൽ വ്യാജപ്രചാരണം; കേസെടുക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തെ അപകീർത്തിപ്പെടുത്താനും ഇവിടെ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂർവ്വം പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. സമൂഹ മാദ്ധ്യമങ്ങൾ വഴി നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് പ്രചാരണം. സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് ഇത് കൂടുതലും നടക്കുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകർക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നിൽ.
സത്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിൽ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സർക്കാർ അവർക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നു. ചികിത്സാ സഹായവും അപകട ഇൻഷുറൻസും ഇതിൽപെടും. ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവങ്ങൾ ഉണ്ടായപ്പോൾ പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ അവരുടെ കുടുംബങ്ങളെ സഹായിച്ചത്.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ല. ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാൻ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികൾ കാണുന്നത്. വാസ്തവം ഇതായിരിക്കെ ദുഷ്പ്രചാരണം നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തിൽ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അറിയിച്ചു.
https://www.facebook.com/Malayalivartha


























