സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയ്ത് ചില മന്ത്രിമാരും നിരവധി എംഎല്‍എമാരും പീഡിപ്പിച്ചു; അച്ഛന്റെ പ്രായമുള്ള ആര്യാടന്‍ മോശമായി പെരുമാറിയത് തന്നെ വേദനിപ്പിച്ചു; സരിതയുടെ കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ...

കേരളത്തെ പിടിച്ചുലച്ച സോളാർ കേസ് കേരളം ചര്‍ച്ച ചെയ്തത് മന്ത്രിമാരും ഉന്നതരും അടങ്ങുന്ന ലൈംഗിക പീഡന കേസ് എന്നതായിരുന്നു. സോളാര്‍ ബിസിനസ് ലക്ഷ്യമിട്ടിറങ്ങിയ സരിത എന്ന സംരംഭകയെ ലൈംഗികമായ ഉപയോഗപ്പെടുത്തി എന്നതായിരുന്നു വിവാദം. എന്നാല്‍, പൊലീസ് കാര്യമായ നടപടിയൊന്നും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കൈക്കൊണ്ടില്ല. ജോപ്പനെയും സരിതയെയും ബിജു രാധാകൃഷ്ണനെയും മാത്രമേ അറസ്റ്റു ചെയ്തിരുന്നുള്ളൂ. ഉന്നതരൊക്കെ കേസില്‍ നിന്നും രക്ഷപെടുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് സരിത എസ് നായര്‍ രംഗത്തെത്തിയിരുന്നു. സരിതയുടെ കത്തിലെ ആ പ്രസക്തഭാഗങ്ങൾ ഇങ്ങനെ...
‘ഞാന്‍ കത്തില്‍ എഴുതിയതെല്ലാം സത്യമാണ്. ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് എഴുതിയത്. തെറ്റായി ഒന്നും എഴുതിയിട്ടില്ല. മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. കത്തിലെഴുതിയ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ട്. താന്‍ രണ്ട് കുട്ടികളുടെ മാതാവാണ്.
ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, എന്റെ അച്ഛന്റെ തല്‍സ്വരൂപമായ ഉമ്മന്‍ചാണ്ടി സാര്‍ എന്നെ കണ്ടിട്ടേയില്ല അല്ലേ? സന്തോഷമായി. ഉമ്മന്‍ചാണ്ടി സാര്‍ എന്നെ മാത്രമല്ല, ഒരു സ്ത്രീയെയും കാണാറില്ലല്ലോ. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവര്‍ക്ക് എന്തുമാകാം. സിഎമ്മിന് നിഷേധിക്കാം.
കണ്ടില്ല എന്നു പറയാം. എല്ലാം മറന്നുപോയെന്നു പറയാം. പക്ഷേ, എനിക്കാകില്ല. ഉമ്മന്‍ചാണ്ടി സാര്‍……എന്നോട് പലതും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലിഫ് ഹൗസില്‍വച്ച് ഞാനതൊക്കെ ചെയ്തുകൊടുത്തിട്ടുണ്ട്. ……..അത് എന്നെ അറിയാതെ ആവശ്യപ്പെട്ട് ചെയ്യിച്ചതായിരുന്നോ? മുഖ്യമന്ത്രി എന്ന പദവി അതില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലേ? കാലുപിടിച്ചില്ലേ ഞാന്‍. എന്റെ കമ്പനിയില്‍ പ്രോബ്‌ളം ഉണ്ടാകുന്നുവെന്ന് അറിയിച്ചില്ലേ?
ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, താങ്കള്‍ എന്റെ കൈയില്‍നിന്നും കമ്പനിയില്‍നിന്നും സോളാര്‍ പദ്ധതിക്കായി രണ്ടുകോടി 16 ലക്ഷം രൂപ പല പ്രാവശ്യമായി വാങ്ങിയില്ലേ? ക്ലിഫ് ഹൗസില്‍ കൊണ്ടുവന്ന് ഞാന്‍ പണം നല്‍കിയില്ലേ? പിന്നീട് ഡല്‍ഹിയിലെ തോമസ് കുരുവിളവഴി നല്‍കിയില്ലേ? ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വന്ന് തിരുവനന്തപുരത്തുവച്ച് പണം വാങ്ങിയില്ലേ? വന്‍കിട സോളാര്‍ പദ്ധതിയെന്ന ആശയം എന്നോട് പറഞ്ഞത് മുഖ്യമന്ത്രിതന്നെയല്ലേ? ആര്യാടന്‍ മുഹമ്മദിനടുത്തേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രി തന്നെയല്ലേ? ഇതൊക്കെയായിട്ടും എന്തിനാണ് മുഖ്യമന്ത്രി തള്ളിപ്പറയുന്നത്? എന്തിനാണ് അറസ്റ്റുചെയ്തപ്പോള്‍ തള്ളിപ്പറഞ്ഞത്? ‘- സരിത കത്തില്‍ പറയുന്നു.
കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി ആര്യാടനെ നിരവധി തവണ കാണേണ്ടിവന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ ആര്യാടന്‍ മോശമായി പെരുമാറുകയായിരുന്നു. അച്ഛന്റെ പ്രായമുള്ള ആര്യാടന്‍ മോശമായി പെരുമാറിയത് വേദനിപ്പിച്ചു. കമ്പനിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന മന്ത്രിമാരുമായി ഇടപെഴകേണ്ടിവന്നുവെന്നും കത്തില്‍ സരിത പറയുന്നു. പെരുമ്പാവൂര്‍ പോലീസിന്റെ കസ്‌റ്റഡിയിലിരിക്കെ 2013 മാര്‍ച്ച് 19 നാണ് 25 പേജുള്ള കത്ത് എഴുതിയത്.
മൂന്നാം പേജിലാണ് മുഖ്യമന്ത്രി പീഡിപ്പിച്ചതായ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും പലപ്പോഴും ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ ബന്ധവും അടുപ്പവുമാണ് മുഖ്യമന്ത്രി ദുരുപയോഗിച്ചതെന്നും കത്തില്‍ പറയുന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തന്നെ അറിയുന്നുണ്ടാവില്ലെന്നും കത്തില്‍ പറയുന്നു. തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്ന കാലത്ത് ലക്ഷ്‌മി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അക്കാരണത്താല്‍ സരിതയെ അറിയില്ല എന്നാവാം മുഖ്യമന്ത്രി പറഞ്ഞതെന്നും കത്തില്‍ വ്യക്‌തമാക്കുന്നു.
മുഖ്യമന്ത്രിക്കായി പല ഭൂമിയിടപാടുകള്‍ക്കും താന്‍ ഇടനില നിന്നിട്ടുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കു വേണ്ടിയായിരുന്നുവെന്നും കേരളത്തിന്റെ പലഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയതായും ഏഷ്യാനെറ്റ് പുറത്തുവിട്ട കത്തിലുണ്ട്. ഇതില്‍ വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ കോടികളുടെ ഭൂമിയിടപാടാണ് മുഖ്യമന്ത്രിക്കു വേണ്ടി നടന്നതെന്നും ആരോപിക്കുന്നു. ഒരു സംസ്‌ഥാന മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു മുന്‍ കേന്ദ്രമന്ത്രി പീഡിപ്പിച്ചതെന്നും കത്തില്‍ പറയുന്നു.
സോളാര്‍ പദ്ധതിക്ക് ആവശ്യമായ സഹായം നല്‍കാമെന്നു പറഞ്ഞാണ് സംസ്‌ഥാന മന്ത്രി തന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത്. തന്നോടൊപ്പം തന്റെ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഗേറ്റില്‍ രണ്ടു കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. തന്നോടു മാത്രം അകത്തേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടപ്രകാരം ചെന്നു. എന്നാല്‍ തന്നോട് വരാന്‍ ആവശ്യപ്പെട്ട മന്ത്രി അവിടെ ഉണ്ടായിരുന്നില്ല. മറിച്ച് ഒരു കേന്ദ്രമന്ത്രിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഈ വസതിയില്‍ വച്ച് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് സരിത കത്തില്‍ പറയുന്നത്.
തന്നെ പീഡിപ്പിച്ച മുന്‍ കേന്ദ്രമന്ത്രി പിന്നീടു പലപ്പോഴും ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നതായും കത്തില്‍ പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പഴ്‌സണല്‍ സ്‌റ്റാഫ് തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ചെന്നും സരിത കത്തില്‍ ആരോപിച്ചിട്ടുണ്ട്. പല കേന്ദ്രമന്ത്രിമാരേയും പരിചയപ്പെടുത്തിതരാം എന്ന വാഗ്‌ദാനം ചെയ്‌തായിരുന്നു ഇത്. എ.പി. അനില്‍കുമാറിന്റെ വസതിയില്‍വച്ച് കെ.സി. വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് കത്തിലെ വാചകം. കേന്ദ്രമന്ത്രി പളനി മാണിക്യത്തിന് തന്നെ കാഴ്‌ചവയ്‌ക്കാന്‍ ആഭ്യന്തര മന്ത്രിയുടെ സ്‌റ്റാഫ് ശ്രമിച്ചതായും കത്തിലുണ്ട്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യം, ഐ.ജി. പത്മകുമാര്‍, പാണക്കാട് ബഷീര്‍ അലി തങ്ങള്‍, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളും സരിത കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സോളാര്‍ കേസിന്റെ മൊഴിയെടുക്കല്‍ ഘട്ടത്തില്‍ സരിതയുടെ കൂട്ടുപ്രതി ബിജു രാധാകൃഷ്‌ണന്‍ മുഖ്യമന്ത്രി സരിതയെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ചത് വന്‍ വിവാദമാണു സൃഷ്‌ടിച്ചത്. പക്ഷേ ആരോപണം സരിത അന്ന് നിഷേധിച്ചിരുന്നു.
സരിതയുടെ കത്തില്‍ ഇങ്ങനെ തുടരുന്നു; താന്‍ അറസ്‌റ്റിലായ ശേഷം പല വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്. താന്‍ പത്രങ്ങള്‍ കാണാറില്ല. എന്നാല്‍ കൂടെയുള്ളവരുടെ സംസാരത്തില്‍ നിന്നും തന്നെമാത്രം ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്ന് മനസിലായി. സത്യത്തില്‍ എല്ലാവരും തെറ്റുകാരാണ്. എല്ലാവരും രക്ഷപ്പെടും. താന്‍ മാത്രം കഷ്‌ടപ്പെടും എന്ന് എനിക്കു മനസിലാകുന്നുണ്ട്. യഥാര്‍ഥ കള്ളന്മാര്‍ രക്ഷപ്പെടുമ്പോള്‍ തന്റെ മാത്രം കുറെ കള്ളക്കഥകള്‍ പുറത്തു വരുന്നു. തനിക്ക് അമ്മയും കുഞ്ഞും അമ്മൂമ്മയും ഉണ്ടെന്ന് ആരോര്‍ക്കാനാണ്. അവര്‍ പറഞ്ഞ കള്ളകഥകളും വാഗ്‌ദാനങ്ങളും വിശ്വസിച്ച് അതിനു വേണ്ടി പ്രയത്‌നിച്ചതാണോ താന്‍ ചെയ്‌ത കുറ്റമെന്നും കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























