അന്ന് സിഡി തേടിപ്പോയി...പക്‌ഷേ ആ സിഡി കടത്തി രക്ഷപ്പെട്ടു, ഇപ്പോള്‍...പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമോ?

2015 ഡിസംബര്‍ 10 സോളാര്‍ കേസില്‍ വളരെ മാധ്യമശ്രദ്ധനേടിയ ഒരു ദിവസമായിരുന്നു. ഉമ്മന്‍ ചാണ്ടിയും സരിതയും സംസാരിക്കുന്നതിന്റെയും അടുത്തിടപഴകുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി തന്റെ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് സാരമായി മങ്ങലേറ്റിരുന്നു.
തുടര്‍ന്ന്, സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ ഒരു ശതമാനമെങ്കിലും സത്യമെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയുണ്ടായി. രശ്മി കൊലക്കേസ് നല്ല രീതിയില്‍ അന്വേഷിച്ചതിന്റെ ഫലമാണ് സോളാര്‍ ആരോപണമെന്നും എറണാകുളത്തു ബിജുവുമായി നടത്തിയതു രഹസ്യ സ്വഭാവമുള്ള കൂടിക്കാഴ്ചയായിരുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതേത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ തന്നെ പടയൊരുക്കം തുടങ്ങിയിരുന്നു. ലൈംഗിക ആരോപണം ഉള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തില്‍ നേതൃമാറ്റത്തിനായിരുന്നു നീക്കം.
സോളാര്‍ കമ്മീഷനില്‍ ബിജു ഹാജരായപ്പോള്‍ തെളിവെടുപ്പിനിടെ ഉണ്ടായ അത്യന്തം നാടകീയവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ജസ്റ്റിസ് ജി ശിവരാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംഘം 2015 ഡിസംബര്‍ 10-ന് കൊച്ചിയില്‍ നിന്ന് യാത്രതിരിച്ചത്. താന്‍ മറ്റൊരു കേസില്‍ ജയിലില്‍ ആയതിനാല്‍ കമ്മീഷന്‍ നിര്‍ദേശിച്ച തെളിവ്, ഹാജരാക്കാനായില്ലെന്നും അതിനാല്‍ സിഡി കൊണ്്ടുവരാന്‍ സമയം വേണമെന്നും ബിജു കമ്മീഷനെ അറിയിച്ചു. എന്നാല്‍, ഉന്നതരായ നേതാക്കള്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തെളിവുകള്‍ കൈമാറുന്നത് വൈകിക്കാന്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ നിലപാടെടുത്തു. എറണാകുളത്ത് നിന്ന് ആറ് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന ദൂരത്ത് അവയുണ്ടെന്ന് ബിജു അറിയിക്കുകയായിരുന്നു. സ്ഥലം എവിടെയാണെന്ന ചോദ്യത്തിന് കേരളത്തിന് പുറത്താണെന്ന് മാത്രമായിരുന്നു മറുപടി. തുടര്‍ന്നാണ് സിഡി എവിടെയാണെന്ന് ബിജുവിന് മാത്രമേ അറിയൂ എന്നതിനാല്‍ ഇയാള്‍ പറയുന്നിടത്തേക്ക് പോയി, കമ്മീഷന്‍ നേരിട്ട് സിഡി പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ബിജു അറസ്‌റിലായത്.
സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്റെ അഭിഭാഷകന്‍ അഡ്വ. പി കെ ഹരികുമാര്‍, ബിജുവിന്റെ സുരക്ഷക്കായി തിരുവന്തപുരം ആംഡ് പോലീസ് ക്യാമ്പില്‍ നിന്ന് നിയോഗിച്ച രണ്ട് പോലീസുകാര്‍, കമ്മീഷന്‍ ഓഫീസിലെ രണ്ട് പോലീസുകാര്‍ എന്നിവരുള്‍പ്പെടെ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലെ എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ കമ്മീഷന്‍ ഓഫീസില്‍ സൂക്ഷിച്ച ശേഷമായിരുന്നു യാത്ര. യാത്രയില്‍ തന്റെ അഭിഭാഷകനെ ഒപ്പം കൂട്ടാന്‍ അനുമതി തേടി നേരത്തെ കമ്മീഷനു ബിജു കത്തു നല്‍കിയിരുന്നു. എന്നാല്‍, കമ്മീഷന്‍ ഇത് അനുവദിച്ചില്ല.
ബിജുവിന്റെ ബന്ധുവെന്ന് പറയപ്പെടുന്ന ശെല്‍വപുരത്തെ ചന്ദ്രന്റെയും ശെല്‍വിയുടെയും വീട്ടിലാണ് സംഘം എത്തിയത്. രണ്ട് വര്‍ഷം മുമ്പ് ബിജു രാധാകൃഷ്ണന്‍ എല്‍പ്പിച്ചതെന്ന് അവകാശപ്പെടുന്ന തുണിസഞ്ചിയില്‍ പൊതിഞ്ഞ രേഖകള്‍ ഇവിടെ നിന്ന് തമിഴ്‌നാട് പോലീസ് സംഘം ഏറ്റുവാങ്ങി. ഇവ പരിശോധിച്ചെങ്കിലും ബിജു അവകാശപ്പെടുന്ന സിഡി കണ്ടെത്താനായില്ല.
കമ്മീഷന്‍ അഭിഭാഷകര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ച് വീട്ടുകാരില്‍ നിന്ന് തെളിവെടുത്തു. ആദ്യം ബിജുവിനെ വീടിന് വെളിയില്‍ നിര്‍ത്തിയാണ് കമ്മീഷന്‍ സംഘം അകത്ത് പ്രവേശിച്ചത്. ശേഷം ബിജുവിനെയും അകത്തേക്ക് വിളിച്ചു. വീട്ടുകാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
ബിജു രാധാകൃഷ്ണന്‍ മുമ്പ് ഈ വീട്ടില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്ന രേഖകള്‍ സഞ്ചിയിലാക്കി വീട്ടുകാര്‍ നല്‍കിയെങ്കിലും ഇതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടതെന്ന് ആരോപിച്ച സിഡി ഉണ്ടായിരുന്നില്ല. ബിജുവും അഭിഭാഷകനും ചേര്‍ന്ന് പതിനഞ്ച് മിനിട്ടോളം ശെല്‍വിയുമായി വീടിനുള്ളില്‍ സംസാരിച്ചു. കുറച്ച് വിസിറ്റിംഗ് കാര്‍ഡുകളും സിം കാര്‍ഡുകളുമാണ് സഞ്ചിയിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യഥാര്‍ത്ഥത്തില്‍ അപ്രകാരമൊരു സിഡി ഉണ്ടോയെന്നും അന്വേഷണഉദ്യോഗസ്ഥര്‍ തെളിവെടുപ്പിന് എത്തുന്നതിനെ തുടര്‍ന്ന് അത് അവിടെ നിന്നും കടത്തിയതാണോ എന്നുമൊക്കെ അറിയാന്‍ തുടരന്വേഷണങ്ങള്‍ ഇനിയും നടത്തേണ്ടിയിരിക്കുന്നു. അതൊക്കെ അറിയാന്‍ കേരളം ഉദ്വേഗത്തോടെ കാത്തിരിക്കുന്നു. ബിജുരാധാകൃഷ്ണന്റെ അവകാശവാദങ്ങള്‍ സത്യമായിരുന്നു എന്നു തെളിഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിക്ക് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും!
https://www.facebook.com/Malayalivartha
























