വ്യവസ്ഥകൾ കാറ്റിൽ പറത്തി; കേരളാ ലോ അക്കാഡമി വീണ്ടും സമരവേദിയാകുന്നു

കോളേജ് അധികൃതരുടെ പീഡനങ്ങള്‍ക്കിരയായ വിദ്യാര്‍ഥികളുടെ പ്രതിഷേധംമൂലം കേരളാ ലോ അക്കാഡമി ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ കേരളാ ലോ അക്കാദമി വീണ്ടും സമരവേദിയാകുകയാണ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന 29 ദിവസത്തെ സമരം ഒത്തുതീര്‍പ്പാക്കാൻ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിൽ ചില വ്യവസ്ഥകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥകളൊന്നും മാനേജ്‌മന്റ് പാലിക്കുന്നില്ല. ഇതിനെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധിക്കുകയാണ്.
ഇതിനുമുൻപ് വിദ്യാർഥിസമരം നടന്നത് പ്രിന്‍സിപ്പാൾ ഡോ. ലക്ഷ്‌മിനായര്‍ വിദ്യാർഥികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു. പിന്നീട് ഒത്തുതീര്‍പ്പ് വ്യവസ്‌ഥകളുടെ ഭാഗമായി ലക്ഷ്‌മിനായരെ പ്രിന്‍സിപ്പല്‍ സ്‌ഥാനത്തുനിന്നു നീക്കിയിരുന്നു. എന്നാല്‍, ലക്ഷ്‌മിനായര്‍ കോളജ് ഭരണത്തില്‍ ഇടപെടരുതെന്ന നിബന്ധന ലംഘിച്ചെന്നും അധ്യാപകരെ മറയാക്കി പ്രതികാരനടപടികള്‍ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
കോളേജിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രിന്‍സിപ്പാൾ സ്‌ഥാനത്തു ലക്ഷ്‌മിനായരുടെ പേരാണ്. അവരുടെ ചിത്രവും വച്ചിട്ടുണ്ട്. കോളജ് ഡയറക്‌ടറും ലക്ഷ്‌മിനായരുടെ അച്ഛനുമായ ഡോ. എന്‍. നാരായണന്‍നായര്‍ വാര്‍ധക്യസഹജമായ അവശതകളിലാണ്. ഇതു മുതലെടുത്താണു ലക്ഷ്‌മിനായര്‍ കോളജിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതെന്നു വിദ്യാര്‍ഥികള്‍പറയുന്നു. സര്‍ക്കാര്‍ ഇടപെടലിനേത്തുടര്‍ന്നുള്ള ഒത്തുതീര്‍പ്പുവ്യവസ്‌ഥപ്രകാരം കാമ്പസിലും ഹോസ്‌റ്റലിലുമുള്ള സി.സി. ടിവി കാമറകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം പൂര്‍ണമായി നടപ്പായില്ല. വിദ്യാര്‍ഥിസമരത്തേത്തുടര്‍ന്നു കോളജിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഭാവി നടപടികള്‍ ആലോചിക്കാന്‍ ഇന്നു ലോ അക്കാഡമി വിദ്യാര്‍ഥികള്‍ പ്രത്യേകയോഗം ചേരും. കോളജുകളില്‍ സമരം അനുവദിക്കാനാവില്ലെന്ന കഴിഞ്ഞദിവസത്തെ ഹൈക്കോടതി വിധി ആയുധമാക്കി മാനേജ്‌മെന്റ് ഏതറ്റംവരെയും പോകുമെന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കുണ്ട്. കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ സമരം നേരിടാന്‍ പോലീസ് സഹായം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഡയറക്‌ടര്‍ക്കു പരാതി നല്‍കുന്നതടക്കമുള്ള നീക്കങ്ങളാകും ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാവുക. മുമ്പു നടത്തിയ സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. കോളജ് ആവശ്യങ്ങള്‍ക്കു 13 ഏക്കര്‍ മാത്രം മതിയെന്നിരിക്കേ മാനേജ്‌മെന്റ് ട്രസ്‌റ്റ് 40 ഏക്കറോളം അനധികൃതമായി കൈവശംവച്ചിട്ടുണ്ട്. ഇതിനെതിരേ റവന്യൂ വകുപ്പ് ഇപ്പോഴും നടപടിക്കു തയാറായിട്ടില്ല. വിദ്യാര്‍ഥിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്‌മിനായര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഈ വിദ്യാര്‍ഥി പിന്നീടു പരാതി പിന്‍വലിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha


























