കലാലയ രാഷ്ട്രീയം നിരോധിയ്ക്കാന്‍ കോടതി വെമ്പുന്നതാര്‍ക്കുവേണ്ടി ?

എം ഷാജര്‍ഖാന്‍
കലാലയങ്ങളില്‍ സമരമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലായെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഇടക്കാല വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ജുഡീഷ്യറിയും ലെജിസ്ലേച്ചറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഒരു സ്ഥിതി വിശേഷത്തിലേയ്ക്കു കാര്യങ്ങള്‍ വളരെ വേഗം മാറിത്തീരുകയാണ്.
കോളെജുകളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിയമയുദ്ധത്തിനു തയ്യാറെടുക്കുമ്പോള്‍, ക്യാമ്പസ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കേരള ഹൈക്കോടതിയുടെ നിലപാട് പരസ്യമായി വിമര്‍ശിക്കപ്പെടുകയാണ്.
വിദ്യാര്‍ത്ഥികള്‍ കോളെജുകളില്‍ പോകുന്നത് പഠിക്കാനാണോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണോയെന്ന് അവരുടെ രക്ഷിതാക്കള്‍ വ്യക്തമാക്കണമെന്നുവരെ ഹൈക്കോടതി പറഞ്ഞുകളഞ്ഞു! പൊന്നാനി എം.ഇ.എസ്.കോളെജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഗണിക്കവെയാണ് തുടര്‍ച്ചയായി നാലാംദിവസിവും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സാധുതയെ കോടതി ചോദ്യം ചെയ്തത്. പഠനവും രാഷ്ട്രീയവും ഒന്നിച്ചുപോകില്ലായെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന സ്ഥിതിയാണുള്ളത്.
സങ്കീര്‍ണ്ണമായ പലവിധ ചോദ്യങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തിക്കഴിഞ്ഞു. പൊന്നാനി എം.ഇ.എസ്. കോളെജ് മാനേജ്‌മെന്റ്, ആ കോളെജിലെ വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പോലീസിന്റെ സഹായം ആവശ്യപ്പെടുകയും യഥാസമയം പോലീസ് സഹായം നല്‍കാതെ വന്നതിനാല്‍ അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തതാണ് പ്രശ്‌നത്തെ നിയമക്കുരുക്കിലേയ്ക്കു നയിച്ചത്. ആ സാഹചര്യം എന്തുതന്നെയാകട്ടെ, ആ കോളെജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം തടയണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ലായെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
എന്നാല്‍, ആവശ്യപ്പെടാത്ത ഒരു കാര്യത്തില്‍, കോടതിയ ലക്ഷ്യ ഹര്‍ജി പരിഗണിക്കവെ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന ഗുരുതരമായ പരാമര്‍ശങ്ങളോടെയാണ് ഒക്‌ടോബര്‍ 13ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇടക്കാല വിധിയാണെങ്കിലും കോടതി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും സംബന്ധിക്കുന്ന അടിസ്ഥാന പ്രമാണങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. വോട്ടവകാശവും 18 വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയിട്ടുണ്ട്. ക്യാമ്പസ്സില്‍ പഠിക്കുന്നവര്‍ ആ അര്‍ത്ഥത്തില്‍ മുതിര്‍ന്ന പൗരന്മാരാണ്. അവര്‍ക്ക് നിശ്ചയമായും രാഷ്ട്രീയ നിലപാടുകളുണ്ടാവണം. രാഷ്ട്രീയബോധമുണ്ടാകണം. അത് പ്രകടിപ്പിക്കാനുള്ള അവകാശവും ഉറപ്പാക്കപ്പെടണം.
എന്നാല്‍, പഠനം മാത്രമാണ് വിദ്യാര്‍ത്ഥികളുടെ ഏകലക്ഷ്യമെന്നും അതോടൊപ്പം രാഷ്ട്രീയം വേണ്ടെന്നും പറയുന്നത് രാഷ്ട്രീയത്തെക്കുറിച്ചുള്ള വികലമായ ധാരണ മൂലമാകാം.
എന്താണ് രാഷ്ട്രീയം?
ഒരാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം സമൂഹത്തെ നിയന്ത്രിക്കുന്ന, അഥവാ അതിലെ എല്ലാ പൗരന്മാരേയും ഒരേപോലെ ബാധിക്കുന്ന പ്രക്രിയയെയാണ് രാഷ്ട്രീയമെന്ന് വിളിക്കുന്നത്. രാഷ്ട്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാഷ്ട്രീയമാണ്. ജനാധിപത്യ രാഷ്ട്രത്തിലെ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിയ്ക്കുന്നത് രാഷ്ട്രീയാടിസ്ഥാനത്തില്‍ ചിന്തിക്കുന്ന നിയമ നിര്‍മ്മാണസഭകളാണ്. അവിടെ രാഷ്ട്രീയം എന്നുദ്ദേശിക്കുന്നത് കേവലം കക്ഷിരാഷ്ട്രീയമല്ല. മറിച്ച്, സാമൂഹിക സാമ്പത്തികവ്യവസ്ഥിതിയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മ്മാണം നടത്തുന്നതും രാഷ്ട്രീയ സംവാനങ്ങളുടെ ഭാഗമാണ്. അതില്‍ നിന്ന്, രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിയ്ക്കാന്‍ ചുമതലപ്പെട്ട വിദ്യാര്‍ത്ഥികള്‍ മാറി നില്‍ക്കണമെന്ന് പറയുന്നത് അസംബന്ധമല്ലേ? റാജ്യത്തെ ഒരു പൗരനും ആ സമൂഹനിര്‍മ്മിതിയുടെ പ്രക്രിയയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ഏവരും അതിന്റെ ഭാഗമാണ്.
ചിലര്‍ നിഷ്‌ക്രിയരായിരിക്കുന്നു; അവര്‍ പ്രത്യേകിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ലായെന്നു മാത്രം. അതിനര്‍ത്ഥം അവര്‍ക്ക് രാഷ്ട്രീയമില്ലെന്നാണോ? നിശബ്ദമായി നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥയെ പിന്തുണയ്ക്കുന്നുവെന്നാണ് അതിനര്‍ത്ഥം. എതിര്‍ക്കുന്നവര്‍ക്ക് കക്ഷി രാഷ്ട്രീയം ഉണ്ടാകാം. അതിനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.
രണ്ടാമത്തെ കാര്യം, വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കാന്‍ മാത്രം നിയുക്തരാക്കപ്പെട്ടവരാണെന്ന വിചാരവും പുനഃപരിശോധിക്കപ്പെടണം. കലാലയങ്ങളിലെ പഠനം പാഠപുസ്തകങ്ങളെമാത്രം ആധാരമാക്കിയല്ല ഇക്കാലമത്രയും നടന്നുപോന്നിട്ടുള്ളത്. ഒരിയ്ക്കലും പരീക്ഷാ വിജയം മാത്രം ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ പുത്രന്മാരായോ പുത്രിമാരായോ ഉയര്‍ന്നുവരാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ് ഇതുവരെയുള്ള അനുഭവം. വിദ്യാര്‍ത്ഥികള്‍ ഒരു വിഭാഗം എന്ന നിലയില്‍ എക്കാലവും സമൂഹത്തിലെ ഏറ്റവും ചലനാത്മകമായ രാഷ്ട്രീയ ശക്തിതന്നെയായിരുന്നു. നമ്മുടെ സ്വാതന്ത്ര്യസമര കാലഘട്ടത്തിലേക്കു ഒന്ന് തിരിഞ്ഞുനോക്കിയാല്‍ അക്കാലത്തെ കലാലയങ്ങള്‍ രാഷ്ട്രീയ സ്വാതന്ത്ര്യ സമരമുന്നേറ്റങ്ങളുടെ അഭേദ്യഭാഗമായിരുന്നുവെന്ന് കാണാം.
സി.ആര്‍. ദാസ്, ലാലാലജ്പത്‌റായ്, നേതാജി സുഭാഷ്ചന്ദ്രബോസ് തുടങ്ങിയ മഹാരഥന്മാരെല്ലാം ക്യാമ്പസ് രാഷ്ട്രീയത്തിന്റെ സൃഷ്ടികളായിരുന്നു. സി.ആര്‍. ദാസ് ഒരിക്കല്‍ പറഞ്ഞു, 'വിദ്യാഭ്യാസം അവിടെ നില്‍ക്കട്ടെ, സ്വാതന്ത്ര്യത്തിന് കാത്തുനില്‍ക്കാനാവില്ല' അതിനാല്‍, സ്വാതന്ത്ര്യ പ്രക്ഷോഭത്തിലേയ്ക്കു വിദ്യാലയം ഉപേക്ഷിച്ച് എടുത്തുചാടാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ക്വിറ്റ് ഇന്ത്യാസമരകാലത്ത് മഹാത്മാജിയും സമാനമായ ആഹ്വാനം നല്‍കി.
എന്നാല്‍, നമ്മുടെ ആധുനിക ജഡ്ജിമാര്‍ പറയുന്നു പുതിയ കാലത്ത്, ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ നിലവിലുളളതിനാല്‍ ആ വിധത്തില്‍ നീങ്ങുകയാണ് അഭികാമ്യമെന്ന്. പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിക്കണമത്രെ! സമൂഹത്തിന്റെ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനാകാത്തയാളുകള്‍ക്കു മാത്രമേ അങ്ങനെ പറയാന്‍ കഴിയൂ. യഥാര്‍ത്ഥത്തില്‍, ബ്രിട്ടീഷ് വാഴ്ചയെക്കാള്‍ ഹീനമായ ഒരു ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ഈ നാട്ടില്‍ നമ്മുടെ കലാലയങ്ങള്‍ നിശബ്ദമാക്കപ്പെട്ടാല്‍ എന്താണുണ്ടാവുക?
വിദ്യാര്‍ത്ഥികള്‍ 'ചെഗുവരേ'യുടെ ചിത്രം വച്ച ടീഷര്‍ട്ടിട്ട് 'വിപ്ലവം' നടത്താന്‍ നടക്കരുതെന്നൊക്കെ പറഞ്ഞാല്‍ എന്താണ് മറുപടി പറയുക? മാടമ്പിമാരുടെ ഭരണകാലത്ത് വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന ഒരുപാട് പ്രയോഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ അനുസ്മരിപ്പിക്കുന്നു പുതിയ വേണ്ടാത്ത കമന്റുകള്‍. കേരള നിയമസഭയുടെ സ്പീക്കര്‍ പറഞ്ഞ പ്രതികരണം അര്‍ത്ഥവത്താണ്. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ കോടതി ശ്രമിക്കരുതെന്ന അദ്ദേഹത്തിന്റെ മറുപടി അര്‍ത്ഥവത്താണ്.
സാമൂഹിക ജീവിതത്തില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ മാര്‍ഗ്ഗങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്ന് ശാഠ്യം പിടിക്കുന്നതില്‍ ഒരു ന്യായവുമില്ല. ഭരണഘടനയുടെപോലും ഭേദഗതികള്‍ സാമൂഹിക രാഷ്ട്രീയ ചലനങ്ങള്‍ക്കനുസരിച്ചാണ് സംഭവിക്കുക. എന്തിനേറെ, ഈ ഭരണഘടനയും കോടതി നിയമങ്ങളും നീതിന്യായ വ്യവസ്ഥയും മറ്റുമൊക്കെ എങ്ങനെയാണ് ഉണ്ടായത്? കലാലയങ്ങളില്‍ ഉള്‍പ്പെടെ വിവിധ കാലങ്ങളില്‍ നടന്ന ധര്‍ണ്ണയും സത്യഗ്രഹവും ഉള്‍പ്പെടെയുള്ള സമരങ്ങളിലൂടെയാണ്'നീതിന്യായ വ്യവസ്ഥതന്നെ ഉയര്‍ന്നു വന്നിട്ടുള്ളതെന്ന കാര്യം അത്രയെളുപ്പം വിസ്മരിക്കാനാവുമോ? ആ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ളത് കലാലയങ്ങളിലായിരുന്നുവെന്നതും ചരിത്രം.
'രാഷ്ട്രീയ പ്രക്ഷോഭം', 'സമരം' എന്നൊക്കെ കേര്‍ക്കുമ്പോള്‍ കക്ഷി രാഷ്ട്രീയക്കാര്‍ നടത്തുന്ന ചില അക്രമപേക്കൂത്തുകള്‍ മാത്രമായിരിക്കും കോടതിയുടെ പരിഗണനയിലുണ്ടാവുക. എന്നാല്‍, രാഷ്ട്രീയം കക്ഷിരാഷ്ട്രീയം മാത്രമല്ല. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ജീവിത വ്യവഹാരങ്ങളിലും ഒരു രാഷ്ട്രീയ നിലപാട് കാണും. ഏതു വീക്ഷണവും രാഷ്ട്രീയ വീക്ഷണമാണ്. യഥാര്‍ത്ഥത്തില്‍ അരാഷ്ട്രീയവല്‍ക്കരണം ആവശ്യപ്പെടുന്ന കോടതി നിലപാടിലും ഒരു രാഷ്ട്രീയമുണ്ട്. അത് ബോധപൂര്‍വ്വമല്ലായെന്ന് മാത്രം.
യഥാര്‍ത്ഥത്തില്‍, സമൂഹ നിര്‍മ്മിതിയ്ക്കാവശ്യമായ ആശയാദര്‍ശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് കലാലയങ്ങള്‍. അങ്ങനെയാവണം കലാലയങ്ങള്‍. കലയും സാഹിത്യവും സംഗീതവും രാഷ്ട്രീയവും എല്ലാം പ്രശോഭിക്കുന്ന വേദികളാണ് കലാലയാങ്കണങ്ങള്‍. അവിടെ രാഷ്ട്രീയത്തെയും പഠനത്തെയും വെവ്വേറെ കളങ്ങളില്‍ മാറ്റി നിര്‍ത്താനാവില്ല. പഠനം തന്നെ ഒരു രാഷ്ട്രീയ പ്രക്രിയയാണ്. രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ പഠിക്കുന്ന എല്ലാ വിഷയങ്ങളിലും ഉള്‍ച്ചേര്‍ന്നിട്ടില്ലേ? എന്ത് പഠിയ്ക്കാനാണ് വിദ്യാര്‍ത്ഥികള്‍ കലാലയങ്ങളിലേയ്ക്കു പോകുന്നത്? സാമൂഹിക ജീവിതത്തെക്കുറിച്ച് പഠിക്കാനല്ലേ കലാലയ കളരികള്‍? വിവിധ ശാസ്ത്രങ്ങളും സാമൂഹിക വിഷയങ്ങളും പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വിജ്ഞാന രാഷ്ട്രീയ കേന്ദ്രങ്ങളാവണം കലാലയങ്ങള്‍. പുതിയ അറിവ് ഉല്‍പ്പാദിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ മാത്രമേ പ്രാപ്തരാവൂ. ആ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ നമ്മുടെ കോളെജുകളില്‍ രാഷ്ട്രീയമില്ലായെന്നതാണ് പ്രശ്‌നം.
യഥാര്‍ത്ഥത്തില്‍ ക്യാമ്പസുകളെ അര്‍ത്ഥപൂര്‍ണ്ണമായി രാഷ്ട്രീയവല്‍ക്കരിക്കുകയാണ് വേണ്ടത്. അതൊരു വലിയ ജനാധിപത്യ പ്രക്രിയയാണ്. കലാലയയൂണിയന്‍ എന്ന ആശയം തന്നെ വിദ്യാര്‍ത്ഥികള്‍ക്കു ജനാധിപത്യത്തിന്റെ പാഠങ്ങള്‍ അഭ്യസിക്കാനുള്ള കളരികള്‍ എന്ന നിലയിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. മാനേജുമെന്റുകള്‍ വരയ്ക്കുന്ന കളത്തിനുള്ളില്‍ അച്ചടക്കമുള്ള അടിമകളെപ്പോലെ കഴിഞ്ഞുകൂടിയാല്‍ നമുക്കെങ്ങനെയാണ് ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാനാവുക? കേരളത്തില്‍ ഉള്‍പ്പടെയുള്ള സ്വാശ്രയ ക്യാമ്പസുകളില്‍ 'ഇടിമുറികള്‍' ഉണ്ടായിരിക്കുന്നുവെന്ന കാര്യം കോടതിയ്ക്കു അറിയാത്തതാണോ? കോടതി എന്തേ അതിനെ തടയാത്തത്? തടയാനാവില്ല. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ പ്രബുദ്ധതയ്ക്കുമാത്രമേ കലാലയങ്ങളെ ജനാധിപത്യവല്‍ക്കരിയ്ക്കാനാവൂ. ആ സാമൂഹ്യബോധമാണ് പൊതുസമൂഹത്തില്‍ ആദ്യം വളര്‍ത്തിയെടുക്കേണ്ടത്.
സ്വാശ്രയ കോളേജുകള്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നു. സ്വാതന്ത്ര്യത്തെ തടയുന്നു. 'ജിഷ്ണുപ്രണോയിമാരെ' സൃഷ്ടിക്കുന്ന വാണിജ്യവല്‍ക്കരണം വിദ്യാഭ്യാസ വ്യവസ്ഥയെതന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നു. എന്തുപരിഹാരമാര്‍ഗ്ഗമാണ് അധികാരികള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും ഇതുവരെ ചെയ്യാനായത്? പല കോടതി വിധികളും ഫീസിന്റെ കാര്യത്തില്‍ മാനേജുമെന്റുകളോടൊപ്പമായിരുന്നുവെന്ന കാര്യവും മറക്കാവുന്നതല്ല.
ആധുനിക ക്യാമ്പസ്സുകള്‍ ഭരിക്കുന്നത് സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകളാണ്, വിദ്യാര്‍ത്ഥികളല്ലായെന്നതാണ് ഭീകരമായ പ്രശ്‌നം. മതജാതിവര്‍ഗ്ഗീയ ശക്തികളും മാഫിയകളും പിടിമുറുക്കുന്ന പുതിയ കാലത്ത്, ക്യാമ്പസ്സുകളെ രക്ഷിക്കാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമാണ്.
അപ്പോഴാണ് അക്രമരാഷ്ട്രീയത്തിന്റെ പ്രശ്‌നം ഉയര്‍ന്ന് വരുന്നത്. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍, വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഭരണാധികാരികള്‍ക്കു അവസരം ഉണ്ടാക്കികൊടുക്കുന്നുവെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
അക്രമത്തെ മറയാക്കി പൗരാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന സാഹചര്യമാണുള്ളത്. കോടതിക്കുപോലും വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാന്‍ ഒരു ന്യായമാണ് അക്രമരാഷ്ട്രീയം. തീര്‍ച്ചയായും വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്.എഫ്.ഐ മുതല്‍ എബി.വി.പി വരെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കായികാക്രമണശൈലി പൂര്‍ണ്ണമായും ഉപേക്ഷിച്ചേ മതിയാകൂ. ആശയസംവാദങ്ങള്‍ നടക്കട്ടെ. രാഷ്ട്രീയ വാഗ്വാദങ്ങള്‍ കാമ്പസുകളില്‍ വേണം. എന്നാല്‍, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ ക്യാമ്പസ്സില്‍ നിന്ന് പുറത്താക്കാന്‍ സര്‍വ്വകലാശാലയ്ക്കും പോലീസിനും കഴിയും. അതിനെയാരും എതിര്‍ക്കുന്നില്ല.
എന്നാല്‍, തലവേദനയ്ക്കു മരുന്ന് തലവെട്ടലല്ലായെന്ന് ഓര്‍മ്മിപ്പിക്കുന്നു. ജനാധിപത്യപരമായ പ്രശ്‌നപരിഹാരത്തിന്റെ സംസ്‌കാരം തന്നെയാണ് എപ്പോഴും അഭികാമ്യം. ജനാധിപത്യ അന്തരീക്ഷം പുനഃസ്ഥാപിച്ചുകൊണ്ടുമാത്രമേ അത് സാധ്യമാകൂ. വ്യക്തിത്വവും ആത്മാഭിമാനബോധവുമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ വേണം സര്‍ഗ്ഗാത്മകമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ക്കെതിരായുള്ള ഒരു നടപടിയെയും സമൂഹം അംഗീകരിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥതന്നെ തകരാറിലാകും. തുടര്‍ന്ന്, ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തെ തങ്ങളുടെ കാല്‍ക്കീഴിലാക്കുന്നത് കാണേണ്ടി വരും.
https://www.facebook.com/Malayalivartha























