തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു

നഗരസഭയുടെ രണ്ടാം വാർഷികദിനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തലസ്ഥാന നഗരസഭയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്.
തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. മ്യൂസിയം പൊലീസ് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി. സി.പി.എം സംഘർഷ സാധ്യത കണക്കിലെടുത്താണിത്.
പ്രധാന പോയിന്റുകളിലെല്ലാം പൊലീസ് കാവൽ ഏർപ്പെടുത്തി. നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് പ്രശ്നത്തിലാണ് തിരുവനന്തരപുരം നഗരസഭയിൽ സി.പി.എം - ബി.ജെ.പി കൗൺസിലർമാർ തമ്മിൽ കൈയാങ്കളി നടന്നത്.
കൗൺസിൽ യോഗം കഴിഞ്ഞിറങ്ങിയ മേയറെ പ്രതിപക്ഷ പാർട്ടി നേതാവ് ഗിരികുമാറിന്റെ നേതൃത്വത്തിലാണ് കൈയേറ്റം ചെയ്തത്. കാലിനും നെഞ്ചിലും പരിക്കേറ്റ മേയറെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മർദ്ദനത്തിൽ പരിക്കേറ്റ ഗിരികുമാർ ജനറൽ ആശുപത്രിയിലും ചികിത്സതേടി. കൈയാങ്കളിക്കിടെ നിലത്തു വീണ മേയറെ മറ്റ് എൽ.ഡി.എഫ് കൗൺസിലർമാരാണ് രക്ഷിച്ചത്. മേയറെ കൂടാതെ എൽ.ഡി.എഫ് കൗൺസിലർമാരായ റസിയാബീഗം,സിന്ധു, മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ, പി.എ. ജിൻരാജ് എന്നിവർക്കും ബി.ജെ.പി കൗൺസിലർമാരായ ആർ.ബീന, ലക്ഷ്മി എന്നിവർക്കും പരിക്കേറ്റു. മേയർക്കെതിരെയുള്ള ബി.ജെ.പി മർദ്ദനത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാരും കോർപ്പറേഷൻ ജീവനക്കാരും നഗരസഭാ കവാടത്തിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി.

ബഹളത്തിനിടെ കൗൺസിലർമാർക്കും സുരക്ഷാ ജീവനക്കാർക്കും ഇടയിലൂടെ മേയർ ഓഫീസിലേക്ക് കയറാൻ ശ്രമിച്ചു. പടിക്കെട്ട് കയറുന്നതിനിടയിൽ പ്രതിപക്ഷ പാർട്ടി നേതാവ് ഗിരികുമാർ മേയറുടെ കാലിൽ പിടിച്ച് വലിച്ച് താഴെയിട്ടു.

അടിതെറ്റി പടിക്കെട്ടിൽ വീണ മേയറെ കുന്നുക്കുഴി വാർഡ് കൗൺസിലർ ഐ.പി ബിനുവും മറ്റുള്ളവരും ചേർന്നാണ് എഴുന്നേല്പിച്ച് ഓഫീസിലേക്ക് കൊണ്ടു പോയി. തുടർന്ന് ദേഹാസ്വാസ്ഥ്യവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് മേയറെ ആശുപത്രിയുൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇരു പാർട്ടിക്കാരും നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
https://www.facebook.com/Malayalivartha


























