കുടുംബകലഹം രണ്ട് കുരുന്നുകളുടെ ജീവനെടുത്തു, കുഞ്ഞുങ്ങളെ പുഴയിലേക്കെറിഞ്ഞ് കൊന്ന പെറ്റമ്മയ്ക്ക് ഇരട്ട ജീവപര്യന്തം

രണ്ടുകുരുന്നുകളുടെ ജീവനെടുത്ത പെറ്റമ്മയ്ക്ക് ഇരട്ട ജീവപര്യന്തം. കടമക്കുടി പിഴല അറക്കല്‍ വീട്ടില്‍ മൈക്കിളിന്റെ ഭാര്യ കൊച്ചുതേസ്യ(സിന്ധു41)യെയാണു പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(നമ്പര്‍ 2) ജഡ്ജി എന്‍.വി. രാജു ശിക്ഷിച്ചത്.
2015 ഡിസംബര്‍ നാലിന് രാത്രി എട്ടിനാണു നാലും ഏഴും വയസുള്ള കുട്ടികളെ മൂലമ്പിള്ളി പാലത്തില്‍നിന്നു പുഴയിലേക്ക് എറിഞ്ഞത്. പോലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലില്‍ അടുത്തദിവസം ഉച്ചയോടെയാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തിനുശേഷം പുഴയില്‍ച്ചാടി ആത്മഹത്യ ചെയ്ായന്‍ ഒരുങ്ങിയെന്ന വ്യാജേന ചീനവലക്കുറ്റിയില്‍ കൊച്ചുത്രേസ്യ പിടിച്ചുകിടന്നു. താനും പാലത്തില്‍നിന്നു ചാടിയെന്നാണു പ്രതി പോലീസിനു മൊഴിനല്‍കിയത്. എന്നാല്‍, 30 അടി ഉയരത്തില്‍നിന്നു ചാടിയാല്‍ നീന്തലറിയാത്ത കൊച്ചുത്രേസ്യ ഉടന്‍ മരിക്കേണ്ടതായിരുന്നുവെന്നും പത്തു മണിക്കൂറോളം വെള്ളത്തില്‍ കിടന്നതായി നല്‍കിയ മൊഴി തെറ്റാണെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകന്‍ പി. ശ്രീറാമിന്റെ വാദം കോടതി അംഗീകരിച്ചു.
സംരക്ഷകയാകേണ്ട മാതാവുതന്നെ പൈശാചികരീതിയില്‍ കുട്ടികളെ കൊന്നശേഷം കുറ്റകൃത്യം മറയ്ക്കാന്‍ ആത്മഹത്യക്ക് ഒരുങ്ങിയെന്ന വാദം രക്ഷപ്പെടാന്‍ നടത്തിയ ശ്രമം മാത്രമായേ കാണാനാകൂ എന്നു കോടതി നിരീക്ഷിച്ചു. വെള്ളത്തില്‍ കിടന്നതിന്റെ ലക്ഷണങ്ങളോ പരുക്കുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കൊച്ചുത്രേസ്യയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. സാഹചര്യത്തെളിവുകള്‍ ആസ്പദമാക്കി പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദം അംഗീകരിച്ചാണു പ്രതിയെ ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha


























