കണ്ണന്‍ ദേവന്‍ കമ്പനി എസ്റ്റേറ്റില്‍ നിന്ന് കാണാതായ ഇതര സംസ്ഥാനക്കാരനായ ബാലൻ മരിച്ച നിലയിൽ

കണ്ണന്‍ ദേവന്‍ കമ്പനിയുടെ കടലാര്‍ എസ്റ്റേറ്റില്‍ നിന്ന് അഞ്ചു ദിവസം മുമ്പ് കാണാതായ ഇതര സംസ്ഥാനക്കാരനായ ആറു വയസുകാരനെ തേയിലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകെമന്നു സംശയം. സംഭവത്തില്‍ കുട്ടിയുടെ പിതാവും ഒരു സ്ത്രീയുമടക്കം 14 പേര്‍ പോലീസ് കസ്റ്റഡിയില്‍.
അസം സ്വദേശികളായ നൂര്‍മുഹമ്മദ്-റസിതന്‍നിസ ദമ്പതികളുടെ മൂത്തമകന്‍ നവറുദ്ദീനാണ് മരിച്ചത്. പുല്ലുവെട്ടാന്‍ എത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന്റെ കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. കുട്ടി സ്ഥിരമായി കഴുത്തില്‍ തൂവാല ധരിക്കാറുണ്ടായിരുന്നു. ഇതു മുറുകിയ നിലയിലായിരുന്നു.
കഴിഞ്ഞ 31 ന്വൈകിട്ടാണ് കുട്ടിയെ എസ്റ്റേറ്റില്‍ നിന്ന് കാണാതായത്. അസുഖ ബാധിതനായ മറ്റൊരു കുട്ടിയുമായി അമ്മ റസിതന്‍നിസ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു. നവറുദ്ദിനെ വീട്ടിലാക്കിയശേഷം ഉച്ചകഴിഞ്ഞ് പിതാവ് നൂര്‍മുഹമ്മദ് വിറകു ശേഖരിക്കാനും പോയി.
മടങ്ങിയെത്തിയപ്പോള്‍ കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. മൂന്നാര്‍ സി.ഐ: സാം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























