നമ്മുടെ മുഖ്യമന്ത്രിക്ക് എന്താണ് സംഭവിച്ചത്? കേരളം ചോദിക്കുന്നു... കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ശബ്ദം ഉയർത്തിയത്...

നമ്മുടെ മുഖ്യമന്ത്രിക്ക് എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയാണ് കേരളം. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ശബ്ദം ഉയർത്തിയത്.
രാവിലെ 11നാണ് ചടങ്ങ് തീരുമാനിച്ചത്. എന്നാൽ നിയമസഭാ സമ്മേളനത്തിന്റെ തിരക്കിൽ നിന്നും ഏറെ വൈകിയാണ് മുഖ്യമന്ത്രി എത്തിയത്. സ്വാഭാവികമായും ചടങ്ങിന്റെ അധ്യക്ഷൻ മന്ത്രി രവീന്ദ്രനാഥായിരുന്നു. അധ്യക്ഷ പ്രസംഗത്തിന് ശേഷമാണ് ഉദ്ഘാടന പ്രസംഗം നടത്തുന്നത്. ഇതാണ് ചിട്ടവട്ടം. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ മന്ത്രി രവീന്ദ്രനാഥിനെ പ്രസംഗിക്കാൻ ക്ഷണിച്ചയുടൻ മുഖ്യമന്ത്രി ചൂടായി. തനിക്ക് ശേഷം മതി മറ്റ് പ്രസംഗങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെ ചടങ്ങിൽ പങ്കെടുത്തവർ സ്തബ്ദരായി. സദസും സ്തബ്ദരായി.
സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലൊക്കെ മുഖ്യമന്ത്രി ചൂടാകുന ചിത്രം വന്നിട്ടുണ്ട്. ഇതിന്റെ കേട് സംഭവിച്ചത് മുഖ്യമന്ത്രിക്ക് മാത്രമാണ്. അദ്ദേഹം സ്ഥാനത്തും അസ്ഥാനത്തും ചൂടാകുന്ന ഒരാളാണ് എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തെ ഉപദ്രവിക്കാൻ നടക്കുന്ന സി പി ഐ യെ പോലുള്ളവർക്ക് നൽകുന്ന വാളായി ഇത്തരം സംഭവങ്ങൾ മാറും. എന്താണ് പോംവഴി. അത് സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ്. ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യത്തിൽ എല്ലാവർക്കും മാത്യക.
മുഖ്യമന്ത്രിയുടെ ദേഷ്യം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന മന്ത്രി രവീന്ദ്രനാഥിനെയും മന്ത്രി തോമസ് ഐസക്കിനെയും ചിത്രത്തിൽ കാണാം. അവർക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും ചെയ്യാനാവില്ല. കാരണം മുഖ്യമന്ത്രിയോട് ആർക്കും ഒന്നും പറയാനാവില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം അതിയായ സമ്മർദ്ദമുണ്ട്. പ്രായം അദ്ദേഹത്തെ ഓടി നടക്കാൻ അനുവദിക്കുന്നുമില്ല. ചെറിയ കാര്യങ്ങൾക്ക് വരെ ചൂടായി പോകുന്നത് സമ്മർദ്ദം വരുമ്പോഴാണ്. മുഖ്യമന്ത്രിയുടെ തിരക്കുകൾ കണ്ടറിഞ്ഞ് പരിപാടികൾ പുന:ക്രമീകരിക്കേണ്ട ചുമതല അദ്ദേഹത്തിന്റെ സ്റ്റാഫിനുണ്ട്. എന്നാൽ സ്റ്റാഫ് ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാറുണ്ടെന്ന് തോന്നുന്നില്ല.
വേണമെങ്കിൽ മുഖ്യമന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രിയോട് സാവകാശം ചോദിക്കാമായിരുന്നു. താൻ പ്രസംഗിച്ചിട്ട് പ്രസംഗിക്കാം എന്നും പറയാമായിരുന്നു. അതിനൊന്നും തയ്യാറാകാതെയാണ് അദ്ദേഹം പ്രകോപിതനായത്. മാധ്യമങ്ങൾ തനിക്കെതിരാണെന്ന് അദ്ദേഹം ഓർത്തില്ല. അങ്ങനെയാണ് സ്മാർട്ട് ക്ലാസ് എന്ന വലിയ പരിപാടിയുടെ ഏക നേട്ടം മുഖ്യമന്ത്രിയുടെ ചൂടാകൽ ആയി മാറിയത്.
വിവാദങ്ങൾ മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം സ്വാഭാവികം മാത്രമാണ്. ഉമ്മൻ ചാണ്ടിയെ പോലെ വിവാദങ്ങളിൽ പെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എന്നാൽ അദ്ദേഹം സമചിത്തത കൈ വെട്ടില്ല. പിണറായി വിജയൻ നല്ല മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ നേരേ വാ നേരേ പോ പെരുമാറ്റം തന്നെയാണ് ഏറ്റവും വലിയ ആകർഷണം. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ചൂടായാൽ അദ്ദേഹം ജനങ്ങളിൽ നിന്നകലും. നായനാർ ചൂടാവുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ദേഷ്യം കാണാൻ ഭംഗിയുണ്ടായിരുന്നു. പിണറായി അങ്ങനെയല്ല. നായനാരെ കണ്ട് അദ്ദേഹം പഠിച്ചിരുന്നെങ്കിൽ എന്ന് കേരളം ആഗ്രഹിക്കുന്നു.
https://www.facebook.com/Malayalivartha


























