ഭിക്ഷാടന മാഫിയ അരങ്ങു തകർക്കുമ്പോൾ ബലിയാടുകളാകുന്നത് കുട്ടികൾ

ഭിക്ഷാടനം പ്രധാന ജോലിയായി തിരഞ്ഞെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഭിക്ഷാടകരുടെ എണ്ണം നമ്മുടെ നാട്ടില്‍ ഏറി വരുകയാണ്. നിരത്തുകളിൽ അനാഥമായി മരിച്ചു കിടക്കുന്ന ഭിക്ഷാടകരുടെ സഞ്ചികളിൽ നിന്നും കണ്ടെടുക്കാൻ കഴിയുന്നത് ലക്ഷങ്ങൾ ആണ്. ദിനം പ്രതി കൂലി വേലക്കാർ ജോലിചെയ്ത് കിട്ടുന്നതിൽ കൂടുതൽ പണം ഭിക്ഷാടനത്തിലൂടെ ഇത്തരം ആളുകൾ നേടുന്നുണ്ട്. ഒന്നും രണ്ടും ആൾക്കാരുടെ കൈയ്യിൽ നിന്നല്ല നിരവധിപേരുടെ കൈകളിൽ നിന്നും ലഭിക്കുന്ന പണം ചേർത്തുനോക്കുമ്പോൾ ഭിക്ഷാടന മാഫിയ ഒരു ദിവസം സമ്പാദിക്കുന്നത് കണക്കുകൾ ഇല്ലാത്ത സമ്പാദ്യമാണ്.
വീടുകളില്‍ മാത്രമല്ല, പൊതു നിരത്തുകളിലും അമ്പലങ്ങളിലും തീവണ്ടിയിലും എന്തിനു ചില ബസ്സില്‍ പോലും യാചകരെ കാണാം. യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള അമ്പലങ്ങളിലും ബസ് സ്റാന്‍ടുകളിലുമൊക്കെ ഇവരെ ധാരാളമായി കണ്ടുവരുന്നു. പോലീസുകാരുടെ കണ്മുന്നിൽ ഇത്തരം മാഫിയകൾ വളർന്നു വന്നിട്ടും അവർ അത് കണ്ടില്ലന്നു നടിക്കുകയാണ്. ഒരുപക്ഷെ ഈ പോലീസുകാരും ഭിക്ഷാടകരുടെ പങ്ക് പറ്റുന്നുണ്ടോ എന്ന കാര്യം ചോദിക്കേണ്ടിയിരിക്കുന്നു. സംഘമായി അതിരാവിലെ കേരളത്തിലെത്തുന്ന ഇവര്‍ പിന്നീട് വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ഭിക്ഷാടനം നടത്തി വൈകിട്ടാണ് തിരികെ പോകുന്നത്. അതത് ടൌണുകളിലെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നവരാണ് ഏറെയും ഡിജിറ്റലി ഒരുപാട് വളർന്ന കേരളത്തിൽ ഭിക്ഷാടനത്തിലൂടെ ജീവിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടോ എന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു.
ഓരോ ദിവസവും 10 വയസ്സിനു താഴെ യുള്ള കുട്ടികള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളെ കൂടുതലായും കാണാതാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ഈ കുട്ടികൾ എവിടേക്കാണ് പോകുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും പക്ഷെ അധികാരികൾക്ക് പോലും അറിയില്ല. കാണാതാകുന്നതിൽ കൂടുതൽ കുട്ടികളെയും ഭിക്ഷാടനത്തിനായാണ് ഉപയോഗിക്കപ്പെടുന്നത്.
അതേസമയം കാണാതാകുന്നതിൽ നിന്നും തിരിച്ചു കണ്ടെത്തുന്ന കുട്ടികളിൽ മിക്കവർക്കും അംഗ വൈകല്യങ്ങൾ ഉള്ളതായി കണ്ടെത്തുന്നു. പലപ്പോഴും കുട്ടികളിൽ നിന്ന് കിഡ്‌നി പോലുള്ള ആന്തര അവയവങ്ങൾ നഷ്ടമായിരിക്കും. കുട്ടികളെ ബീഡി കൊണ്ടു കുത്തിയും മുഖം പൊള്ളിച്ചും കാലും കയ്യും അടിച്ചോടിച്ചു അംഗ വൈകല്യം വരുത്തിയും മാത്രമല്ല, കുട്ടികളെ പെറ്റമ്മ പോലും തിരിച്ചറിയാത്ത വിധം കണ്ണുകൾ കുത്തി എടുത്തു കളയാനും മുഖത്തിന്റെ രൂപം മാറ്റാനും മുടിയുടെ കളർ മാറ്റികൊടുക്കാനുമെല്ലാം കൃത്യമായ സംവിധാനങ്ങളും ഡോക്ടർമാരും ഈ സംഘത്തിനൊപ്പമുണ്ട്.
പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിച്ച് ഭിക്ഷാടനത്തിന് ഇറങ്ങുന്ന സ്‌ത്രീകള്‍ ടൗണിലെ പല ഭാഗങ്ങളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഭിക്ഷാടനം നടത്തുന്നു. ഇവര്‍ സന്ധ്യയായാല്‍ നഗരത്തില്‍ നിന്നും അപ്രത്യക്ഷമാകും. കാരണം ഇവർക്ക് പിന്നിലുള്ള ഭിക്ഷാടന മാഫിയ തന്നെയാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന നാടോടി സംഘത്തിലെ സ്‌ത്രീകള്‍ വ്യാപാര സ്ഥാപനങ്ങളിലും ആളുകളെയും മറ്റും കേന്ദ്രീകരിച്ചാണ് പണപിരിവ് നടത്തുന്നത്.
കൈക്കുഞ്ഞുങ്ങളെ ദിവസ വാടകയ്‌ക്കെടുത്താണ് ചില യാചകരെത്തുന്നത്. പകല്‍ സമയം യാചനക്കായി കുട്ടികള്‍ ഒപ്പമുണ്ടാകുമ്പോള്‍ സഹതാപമുണ്ടാക്കി പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. പകൽ മുഴുവൻ ഭിക്ഷ യാചിച്ച് നടന്നാലും ഇതിനായി ഉപയോഗിക്കപ്പെടുന്ന കുട്ടികൾക്ക് വേണ്ട രീതിയിൽ ഭക്ഷണമോ സംരക്ഷണമോ ലഭിക്കുന്നില്ല. കുട്ടികളുള്ള വീട് നോക്കി വച്ചിട്ട് പിന്നീടു ലോബികളുടെസഹായത്തോടെ കടത്തികൊണ്ടു പോകുകയാണ് പതിവ്. വന്‍ റാക്കറ്റുകള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തക്കുന്നു. നഗരങ്ങളില്‍ വൈകുന്നേരം ആകുന്നതോടെ മദ്യപിച്ചു ലക്കു കെട്ട യാചകരെയും കാണാം. ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരേ പോലെ പിടി മുറുക്കിയിരിക്കുന്ന ഭിക്ഷാടകര്‍ പ്രദേശങ്ങളിലെ മിക്ക സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധം ഉണ്ട് എന്നത് സത്യമാണ്,ഇത്തരക്കാരെ ചോദ്യം ചെയ്യുക വഴി പല കേസുകള്‍ക്കും വഴിതിരിവുണ്ടാകും.
69കാരനായ ഭാരത് ജയ്നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ. മുംബൈയിലെ പരേൽ മേഖലയിലാണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്. 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാർട്ട്മെന്റുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. കൂടാതെ ഒരു ജ്യൂസ് ഷോപ്പും വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് പതിനായിരം രൂപ മാസം വാടകയിനത്തിൽ ലഭിക്കും. ഒരു പ്രൊഫഷണൽ ഭിക്ഷാടകനായ ഇയാൾ മാസം ഏകദേശം 60,000 രൂപ വരെയാണ് സമ്പാദിക്കുന്നത്. ഇത്തരത്തിൽ ഒരുപാട് പേർ വളർന്നു വരുന്നുണ്ട്. ഇതൊന്നും നമ്മൾ കണ്ടില്ലെന്ന് നടിക്കേണ്ട കാര്യമല്ല.
അതെ സമയം ബാലവേല-ബാല ഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനായി കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ശരണ ബാല്യം പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ട്രെയിനുകള്‍, തിരക്കേറിയ നഗര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ബാല ഭിക്ഷാടനത്തിനും ബാല വേലയ്ക്കും ബാല ചൂക്ഷണത്തിനുമായി എത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയാണ് കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പത്തനംതിട്ടയ്ക്ക് പുറമേ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
2016 മണ്ഡലകാല സമയത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കച്ചവട ആവശ്യങ്ങള്‍ക്കായി (മാല, വള തുടങ്ങിയവയുടെ വില്പനയ്ക്കായി) കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിച്ചുകൊണ്ട് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പമ്പ, ളാഹ, കണമല, തുലാപ്പള്ളി എന്നീ പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക എന്നിവിടിങ്ങളില്‍ നിന്നായി കച്ചവട ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്നിട്ടുളള 12 കുട്ടികളെ മോചിപ്പിക്കുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനെ അതാത് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി പുനരധിവാസത്തിനുള്ള നടപടി സ്വീകരിച്ചിരുന്നു.
ഒരു നേരത്തെ ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാന്‍ ഇല്ലാതെ ഭിക്ഷ യാചിച്ച് ജീവിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അവരോടു തോന്നുന്ന സഹതാപമല്ല ഇതൊരു പ്രൊഫഷനായി കാണുന്നവരോട് തോന്നേണ്ടത്. ഭിക്ഷാടന മാഫിയകളെ നാട്ടിൽ നിന്നും പൂർണമായി തുരത്തണമെങ്കിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിചാൽ മാത്രമേ സാധിക്കുള്ളു. പല സംസ്ഥാനങ്ങളും ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നും തന്നെ പ്രാവർത്തികമാകുന്നില്ല.
https://www.facebook.com/Malayalivartha



























