ആര്യയുടെ നിലവിളി മനുഷ്യ മനഃസാക്ഷിയെ പൊള്ളിച്ചു... സ്വന്തം മകളായും അനുജത്തിയായും കരുതി പല കോണിൽ നിന്ന് എത്തിയ സഹായഹസ്തങ്ങളിൽ നിന്ന് കിട്ടിയത് അരക്കോടിയിലേറെ... ആര്യയ്‌ക്കൊപ്പം സോഷ്യൽ മീഡിയയും

അപൂര്‍വ രോഗം ബാധിച്ച് ദേഹമാസകലം മുറിവുകളുമായി കഴിയുന്ന കണ്ണൂരിലെ പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം. ആര്യയുടെ ചികിത്സ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഏത് രീതിയിലുള്ള വിദഗ്ധ ചികിത്സയാണ് കുട്ടിക്ക് വേണ്ടതെന്ന് പരിശോധിച്ച് അതിനുള്ള സഹായം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സാധിക്കുന്നതിന്റെ പരമാവധി ഈ കുട്ടിയ്ക്കായി സര്‍ക്കാര്‍ ചെയ്യുന്നതാണ്. അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട് അവിടത്തെ ഡോക്ടര്‍മാരുമായി സംസാരിക്കും. സര്‍ക്കാരിന് സഹായിക്കാന്‍ പരിമിധിയുള്ളതിനാല്‍ ഇതോടൊപ്പം ജനങ്ങളുടെ സഹായവുമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരു വർഷം മുമ്പ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. ആര്യയയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്. ഒടുവിൽ ചികിത്സക്കായി വീടും സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ആര്യയുടെയും കുടുംബത്തിന്റെയും താമസം.
വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുവരേണ്ടി വന്നു. ദേഹമാസകലം മുറിവുകളുമായുള്ള ആര്യയുടെ നിലവിളി അമ്മയുടെയും അച്ഛന്റെയും ഉള്ള് പൊള്ളിക്കുന്നതായിരുന്നു. മുറിവുകൾ തേടി എത്തുന്ന ഉറുമ്പുകളെ പേടിച്ച് കട്ടിലിന്റെ കാലുകളെല്ലാം വെള്ളം നിറച്ച സ്റ്റീൽ പാത്രങ്ങളിലായിരുന്ന കാഴ്ചയും, വ്രണങ്ങളിൽ പൊതിഞ്ഞ തുണിക്കഷ്ണങ്ങൾ ഒട്ടിപ്പിടിക്കുമ്പോഴുള്ള ആര്യയുടെ പ്രാണ വേദനയും മലയാളികളുടെ മനസിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു.
ഇതോടെ ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പല കോണുകളിൽ നിന്നും ആര്യയ്ക്ക് സഹായ ഹസ്തം കിട്ടാൻ തുടങ്ങി. നാട്ടുകാരുടെ നല്ല മനസ് കൊണ്ട് മകൾക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞുവെന്ന് ആര്യയുടെ അമ്മ നിറകണ്ണുകളോടെ പറയുന്നു . ചികിത്സയ്ക്ക് യാതൊരു നിവർത്തിയുമില്ലാതെ തങ്ങളുടെ മകൾ വേദന കടിച്ചമർത്തുകയായിരുന്നു. ഉള്ള കാശെല്ലാം ചികിത്സയ്ക്കും മറ്റുമായി തീർന്നപ്പോൾ തലയ്ക്ക് മേൽ കടവും കയറി .
മറ്റുള്ളവരുടെ മുന്നിൽ കുട്ടിയുടെ ചികിത്സയ്ക്കായി കൈ നീട്ടിയെങ്കിലും ആരും സഹായിച്ചില്ല. അങ്ങനെയാണ് ലോകത്തെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ മകളെ രക്ഷിക്കാൻ ഇറങ്ങിയത്. ഇതോടെ ആര്യയുടെ ചികിത്സയ്ക്ക് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതോടെ മകൾ പൂർണമായി ആരോഗ്യവതിയായി തിരിച്ചു വരുമെന്ന് ഈ അമ്മ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha



























