ശശീന്ദ്രന്‍ മന്ത്രി സഭയിലേക്ക് വരുന്നതോടെ ഇ.പി. ജയരാജന്റെ പേരും സജീവമാകുന്നു

എന്തായാലും എ.കെ. ശശീന്ദ്രന്റെ അത്രയൊന്നും മാനക്കേട് സര്‍ക്കാരിന് ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇ.പി. ജയരാജന്റെ വിശ്വാസം. ഇതേ നിലപാട് കണ്ണൂര്‍ നേതാക്കളും എടുക്കുന്നതോടെ ജയരാജന്റെ വരവിന് ആക്കം കൂട്ടുന്നു. ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനായ എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുളള മടക്കത്തിന് എല്‍.ഡി.എഫ്. പച്ചക്കൊടി കാട്ടിയതോടെ ഇ.പി. ജയരാജനു വേണ്ടിയും സമ്മര്‍ദവും ശക്തമായത്. ശശീന്ദ്രനും ജയരാജനും രണ്ടു നീതിയെന്നത് അംഗീകരിക്കാനാവില്ലെന്നാണു സി.പി.എമ്മിലെ പ്രബല വിഭാഗത്തിന്റെ വാദം.
ബന്ധു നിയമനത്തില്‍ ആരോപണം ഉയര്‍ന്നതോടെയാണു ജയരാജനു മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. ബന്ധുവായ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖല സ്ഥാപനമായ സ്‌റ്റേറ്റ് ഇന്‍ഫ്രാസ്ട്രച്ചര്‍ ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചതു വകുപ്പു മന്ത്രിയായിരുന്ന ജയരാജന് കുരുക്കാകുകയായിരുന്നു. സംഭവത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന പോള്‍ ആന്റണിക്കെതിരേയും വിജിലന്‍സ് കേസ് എടുത്തു.
അന്വേഷണം നടത്തിയ വിജിലന്‍സ്, ജയരാജന്റെ നടപടി മൂലം സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ജയരാജന്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പാണ് സുധീര്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ എം.ഡിയായി ജോലിയില്‍ പ്രവേശിച്ചതെന്നായിരുന്നു കണ്ടെത്തല്‍. ഇതു കോടതിയും അംഗീകരിച്ചു. ഈ സാഹചര്യത്തിലാണു ജയരാജനെ അനുകൂലിക്കുന്നവരുടെ വാദത്തിന് ബലമേറുന്നത്.
പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഇ.പി.ജയരാജന്‍. വ്യക്തിപരമായിപ്പോലും ഏറെ അടുപ്പമുള്ള ജയരാജന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടത് സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയെ ഞെട്ടിച്ചിരുന്നു. കുറ്റവിമുക്തനായാല്‍ ജയരാജന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്നായിരുന്നു ഏവരുടെയും കണക്കുകൂട്ടല്‍. എന്നാല്‍, ക്ലീന്‍ചിറ്റ് ലഭിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാകാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമാണ്. സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ വിഷയം സജീവമാകുമെന്നാണു സൂചന.
https://www.facebook.com/Malayalivartha



























