കേരളത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഇപ്പോൾ അന്തസായി ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കലക്ടര്‍ക്ക് മുന്നില്‍...

കേരളത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ് സുജി. ആ സുജിയാണ് ഇപ്പോൾ അന്തസായി ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കലക്ടര്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.
ബി.എസ്.സി. നഴ്‌സിങ് ബിരുദദാരിയും നാലുവര്‍ഷത്തിലേറെ സൗദി അറേബ്യയില്‍ ജോലി നോക്കുകയും ചെയ്ത എടമുട്ടം സ്വദേശിയായ സുജിയാണ് മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടിയത്. അപേക്ഷ സ്വീകരിച്ച തൃശൂര്‍ ജില്ലാ കലക്ടര്‍ എ. കൗശികന്‍ രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാം എന്നു നല്‍കിയ വാക്കിലാണ് സുജിയുടെ ഇനിയുള്ള പ്രതീക്ഷ. 1989ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് സുജി ബി.എസ്.സി. നഴ്‌സിങ് പാസാകുന്നത്. വിസ പുതുക്കാത്തതിനെത്തുടര്‍ന്നാണു സൗദിയില്‍നിന്നു മടങ്ങിയെത്തിയത്.
നാട്ടില്‍ ഒരു ജോലിക്കായി പലവാതിലുകള്‍ മുട്ടിയെങ്കിലും ആരും തുണച്ചില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാളെ നഴ്‌സാക്കാന്‍ ആശുപത്രി അധികൃതര്‍ ആരും തയാറായില്ല. 51 വയസു പിന്നിട്ടതിനാല്‍ സര്‍ക്കാര്‍ ജോലിക്കും സാധ്യതയില്ല. വീട്ടുകാരും കൈവിട്ടു. സൗദിയില്‍ നിന്നുള്ള ജോലിയില്‍നിന്നു മിച്ചം പിടിച്ച തുകകൊണ്ടു തറവാടിനുസമീപം പണിത ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്കാണ് സുജിയുടെ താമസം. ഒടുവില്‍ തന്റെ നിസഹായത വിവരിച്ച് ഒരു ജോലി നല്‍കി സഹായിക്കണമെന്നഭ്യര്‍ഥിച്ച് രണ്ടുമാസം മുൻപ് ജില്ലാ കലക്ടര്‍ക്ക് ഒരു അപേക്ഷ നല്‍കി.
അതിനും പ്രതികരണമില്ലാതെവന്നതോടെയാണ് സുജി കടുത്ത തീരുമാനത്തിനു മുതിര്‍ന്നത്. ദയാവധത്തിനുള്ള അപേക്ഷ എന്ന തലക്കെട്ടിലാണ് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ആരുടേയും മുന്നില്‍ കൈനീട്ടാനാവില്ല. അതിജീവനത്തിനാണ് താന്‍ അപേക്ഷിച്ചത്. അന്തസോടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മരിക്കുക. അതും തനിക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള വ്യവസ്ഥിതിയുടെ അനുമതിയോടെ തന്നെയാവണം-സുജി പറയുന്നു. അതേസമയം സുജിക്കു തൊഴിലും ശമ്പളവും പാര്‍പ്പിടവും നല്‍കാന്‍ തയാറായി കൊല്ലം കൊട്ടാരക്കര കലയപുരം ആശ്രയ അഭയകേന്ദ്രം സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. ഈ വിവരം തൃശൂര്‍ ജില്ലാ കലക്ടറെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. കലയപുരം ജോസിനെ ബന്ധപ്പെട്ട കലക്ടര്‍ സുജിയെ ആശ്രയയില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























