ആത്മാർത്ഥതയില്ലാതെ ബിജെപി നേതാക്കൾ ; ഇനി തമ്മിലടി രൂക്ഷമാകും ; ഇടപെടാനൊരുങ്ങി കേന്ദ്ര നേതൃത്വം

ചെങ്ങന്നൂരില്‍ ബിജെപി ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നായിരുന്നു നിയുക്ത എംപിയും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ വി മുരളീധരന്റെ പ്രഖ്യാപനം എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പ്രഖ്യാപങ്ങളെല്ലാം പാടെ തകർന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. വോട്ടര്‍മാരുടെ എണ്ണത്തിലും വോട്ടു ചെയ്തവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായപ്പോള്‍ ബിജെപിക്ക് കിട്ടിയ വോട്ടുകളില്‍ കുത്തനെ ഇടിവ്. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴായിരത്തിലേറെ വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്കു കുറവു വന്നത്. ഇതോടുകൂടി ബിജെപിയിൽ നിലവിലുള്ള തമ്മിലടി രൂക്ഷമാകുമെന്ന കാര്യം തീർച്ചയായി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയത് വി.മുരളീധരനടക്കം ഉള്ളവർക്ക് ദഹിച്ചില്ല. രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ചെങ്ങന്നൂരിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും തയ്യാറാകാതെ കേരളത്തിലുടനീളം സ്വീകരണങ്ങളേറ്റുവാങ്ങുന്നതിന്റെ തിരക്കിലായിരുന്നു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റു ലഭിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണു വി.മുരളീധരനു ബിജെപി കേന്ദ്രനേതൃത്വം രാജ്യസഭാ ടിക്കറ്റ് നൽകിയത്. രാഷ്ട്രീയ പരിചയസമ്പത്തിനു പുറമെ സാമുദായിക പരിഗണനയും മുരളീധരന് അനുകൂല ഘടകമായി. നെഹ്റു യുവ കേന്ദ്ര വൈസ് ചെയർമാനെന്ന നിലയിൽ ഡൽഹിയിൽ പ്രവർത്തിച്ചതും ഹിന്ദി ഭാഷാ പ്രാവീണ്യവും മുരളീധരനു മുൻതൂക്കം നൽകി.
ചെങ്ങന്നൂര്‍ ഇലക്ഷൻ മുന്നിൽ കണ്ട് പാര്‍ട്ടി നേതാക്കളും സ്ഥനാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവർ മാണിയുമായി അടുത്ത ബന്ധം സൂക്ഷിക്കുമ്പോൾ മുരളീ അവിടെ ഇടഞ്ഞു നിന്നു. കാരണം ഏതെങ്കിലും തരത്തില്‍ മാണി ബി.ജെപി ക്യാമ്പിലെത്തിയാല്‍ ജോസ് കെ മാണി കേന്ദ്രമന്ത്രി സഭയിലെത്തും. മന്ത്രികുപ്പായവും ധരിച്ചിരിക്കുന്ന മുരളീധരനതു സഹിക്കാന്‍ കഴിയില്ല. ചെങ്ങന്നൂര്‍ ഇലക്ഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ സംസ്ഥാന നേതൃത്വം മാറണമെന്ന ആവശ്യമുയരുകയാണെങ്കിൽ പാര്‍ട്ടിയെ തന്റെ ഇംഗിതത്തിലാക്കാം എന്നായിരുന്നു മുരളീധരന്റെ പ്ലാന്‍. കുമ്മനത്തിന്റെ സ്ഥാനത്ത് വിശ്വസ്തനായ കെ.സുരേന്ദ്രനെ പോലെ ആരെയെങ്കിലും പ്രതിഷ്ഠിക്കുകയാണെങ്കിൽ മുരളിയുടെ കൈയില്‍ സംസ്ഥാന ബിജെപിയുടെ ഭരണം സുരക്ഷിതമാകുകയും ചെയ്യും എന്നതായിരുന്നു പദ്ധതി.
കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ഇന്ത്യയിലുടനീളം മോദി പ്രഭാവത്തിന്റെ ചിറകിലേറി ബിജെപി എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു കയറിയിരുന്നു. കേരളത്തിലും ഇതിന്റെ അലയൊലികൾ പ്രകടമായിരുന്നു. അവിടെയും ഗ്രൂപ്പിസം പാരയായി. ഇതുവരെയും ബിജെപിയിൽ കാണാത്തതരത്തിൽ ഗ്രൂപ്പിസം പ്രകടമായിരുന്നു. അതിനു ഉദാഹരണം തന്നെയായിരുന്നു മുരളീധരന്‍ എം പി ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ കുമ്മനം രാജശേഖരനുള്ള വിലക്ക്.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കുമ്മനത്തിനെതിരെ മുരളീധരന്‍ അതിശക്തമായി നീങ്ങി. കുമ്മനത്തിനെതിരെ അതീവ രഹസ്യമായി സാമ്പത്തികാരോപണവും മുരളി പക്ഷം ഉന്നയിക്കുന്നുണ്ട്. കുമ്മനവും വിട്ടുകൊടുക്കാൻ തയ്യാറായില്ല സാമ്പത്തിക കാര്യങ്ങളില്‍ ഡോക്ടറേറ്റ് എടുത്തവരാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപിയുടെ സൂപ്പര്‍ പ്രസിഡന്റാകാനാണ് മുരളി ശ്രമിക്കുന്നതെന്നുമുള്ള ആരോപണവുമായി കുമ്മനവും മുന്നോട്ട് വന്നു. മുരളിക്കെതിരെ കുമ്മനം നിരവധി തവണ അമിത് ഷായോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കുമ്മനത്തെ നാടുകടത്തുകയും ചെയ്തു. കേരളത്തിലെ നേതാക്കളുടെ ഗ്രൂപ്പ് പോര് പരിധിവിട്ട അവസ്ഥയിലാണ് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത കുമ്മനത്തെ പ്രസിഡന്റാക്കിയതും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന അധ്യക്ഷനായ കുമ്മനത്തെ മിസോറാം ഗവര്‍ണറായി നാടുകടത്തിയതിനു പിന്നിൽ അമിത്ഷായുടെ ദീർഘദൃഷ്ടി തന്നെയായിരുന്നു എന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ച് തന്നു.
കേരളാ കോണ്‍ഗ്രസുമായി സഹകരിച്ച് ചെങ്ങന്നൂരില്‍ വിജയം നേടാന്‍ കുമ്മനം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാര്‍ക്കോഴ കേസിലെ പ്രതിയായ കെ.എം മാണിയുടെ വോട്ട് വേണ്ടെന്ന് വി.മുരളീധരന്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇത് കുമ്മനത്തെയും പി.എസ് ശ്രീധരന്‍ പിള്ളയേയും ചൊടിപ്പിച്ചു. ശ്രീധരന്‍പിള്ള ദേശീയ നിര്‍വാഹകസമിതിക്ക് പരാതിയും നല്‍കി. ഇതോടെ വി.മുരളീധരനെ സംസ്ഥാന സമിതിയില്‍ വിളിച്ച് വരുത്തി ശാസിച്ചു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് തന്റെ നിലപാടെന്നും വി.മുരളീധരന്‍ തിരുത്തി പറഞ്ഞു. ഇത്തരത്തില്‍ ഗ്രൂപ്പ് യുദ്ധം വീണ്ടും തുടരുകയും ബി.ഡി.ജെ.എസുമായുള്ള ബന്ധം വഷളാവുകയും ചെയ്തതോടെ കേരളത്തില്‍ ബി.ജെ.പി പച്ചപിടിക്കില്ലെന്ന് ദേശീയനേതൃത്വത്തിന് പൂർണ വിശ്വാസമായി.
എന്തായാലും വരാന്‍ പോകുന്ന പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച വെല്ലുവിളികള്‍ ഏറെയാണ്. പാര്‍ട്ടിയെ ഒരുമിച്ചു നിര്‍ത്തുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. നിലവില്‍ പരിഗണിക്കുന്ന കെ സുരേന്ദ്രന്‍ മുരളീധര വിഭാഗം നേതാവാണ്. അത് കൊണ്ട് തന്നെ കൃഷ്ണദാസ് പക്ഷം സുരേന്ദ്രനുമായി സഹകരിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെയാണേൽ ബിജെപിയിൽ നിലവിലുള്ള തമ്മിലടി രൂക്ഷമാകും.
https://www.facebook.com/Malayalivartha





















