സജി ചെറിയാന് ആധിപത്യം പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും; പരമ്പരാഗത യുഡിഎഫ് കോട്ടകളായ മാന്നാര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍ നഗരസഭ, ചെന്നിത്തല എന്നിവിടങ്ങളിലും യുഡിഎഫിന് കനത്ത തിരിച്ചടി

ചെങ്ങന്നൂരിലെ പത്ത് പഞ്ചായത്തുകളിലും നഗരസഭയിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. 2016ല്‍ എട്ടു പഞ്ചായത്തുകളിലാണ് ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ ലീഡ് ചെയ്തത്. എന്നാല്‍ ഇത്തവണ 10 പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ഇടതിനൊപ്പം നിന്നു എന്നുള്ളതാണ്. ഇടതുകോട്ടയായ മുളക്കുഴയാണ് ഇടതുപക്ഷത്തിന് ഏറ്റവും മികച്ച ലീഡ് സമ്മാനിച്ചത്. 3637 വോട്ടുകളുടെ മുന്‍തൂക്കമാണ് അവിടെ സജി ചെറിയാന് ലഭിച്ചത്. 2303 വോട്ടുകളുടെ ലീഡ് ലഭിച്ച വെന്മണിയും ഇടതിനൊപ്പം അടിയുറച്ചുനിന്നു.
ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരിലാണ് ഇടതിന് കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത്. ഇവിടെ 10 വോട്ടുകളുടെ ലീഡാണ് സജി ചെറിയാന് ലഭിച്ചത്. മാന്നാര്‍ 2629, പണ്ടനാട് 548, തിരുവന്‍വണ്ടൂര്‍ 10, ചെങ്ങന്നൂര്‍ നഗരസഭ 753, മുളക്കുഴ3637, ആല 866, പുലിയൂര്‍ 637, ബുധന്നൂര്‍ 2646, ചെന്നിത്തല 2353, ചെറിയനാട് 2485, വെന്മണി 3203 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ലീഡ് നില.
പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന മാന്നാര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍ നഗരസഭ, ചെന്നിത്തല എന്നിവിടങ്ങളിലും യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ മറ്റിടങ്ങളെല്ലാം കൈവിട്ടപ്പോഴും യുഡിഎഫിനൊപ്പം നിന്ന ചെങ്ങന്നൂര്‍ നഗരസഭയില്‍ ഇത്തവണ യുഡിഎഫ് പിന്നോട്ടുപോയി. ബിജെപിയുടെ ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരില്‍ കഴിഞ്ഞ തവണ അവര്‍ നേടിയ ഒമ്പത് വോട്ടിന്റെ ലീഡും എല്‍ഡിഎഫ് മറികടന്നു. കഴിഞ്ഞ തവണ ഇവിടെ മൂന്നാമതായിരുന്ന എല്‍ഡിഎഫ് ഇത്തവണ 10 വോട്ടിന് ലീഡ് നേടി. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ട ചെങ്ങന്നൂര്‍ തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി മെനഞ്ഞ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് സജി ചെറിയാന്‍ നടത്തിയ തേരോട്ടത്തില്‍ പകച്ച് യുഡിഎഫ് ക്യാമ്പ്.
2016ലെ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നതാണ് ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. അത്തരത്തിലുള്ള വോട്ടു ചേര്‍ച്ച തടയുന്നതിനുള്ള അണിയറ നീക്കങ്ങളാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയത്. മണ്ഡലത്തിലെ പ്രബല സമുദായമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് ഇടതുപക്ഷത്തേക്കുള്ള വോട്ട് ചോര്‍ച്ച തടഞ്ഞുള്ള യുഡിഎഫ് നീക്കത്തിന് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യാക്കോബായ പരമാധ്യക്ഷനെ സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ടെത്തിയതാണ് ഓര്‍ത്തഡോക്‌സ് വോട്ട് വലയിലാക്കാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞതിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.
അതേസമയം പുതുപ്പള്ളി മണ്ഡലത്തില്‍ നിര്‍ണായക ശക്തിയുള്ള യാക്കോബായ വിഭാഗത്തെ ഒപ്പം നിര്‍ത്തേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യവുമായിരുന്നു. അതുകൊണ്ടു തന്നെ കാതോലിക്കാ ബാവയുടെ സന്ദര്‍ശനത്തില്‍ നിന്നും ഒഴിവാകാന്‍ ഉമ്മന്‍ ചാണ്ടിക്കും സാധിച്ചില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ തന്ത്രങ്ങളാണ് യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ഉമ്മന്‍ ചാണ്ടി ചെങ്ങന്നൂരിലും സ്വീകരിച്ചത്. ഇരുനൂറോളം കുടുംബയോഗങ്ങളില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടെത്തിയെങ്കിലും അതൊന്നും വോട്ടാക്കാനായില്ലെന്നതാണ് ഫലം തെളിയിക്കുന്നത്. യുഡിഎഫിനും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള പഞ്ചായത്തുകളില്‍ പോലും വിജയകുമാറിന് മുന്നേറ്റമുണ്ടാക്കാനായില്ല.
https://www.facebook.com/Malayalivartha





















