ചെങ്ങന്നൂരിൽ വിജയിക്കാനാവാത്തത് നേതൃത്വങ്ങളുടെ പിടിപ്പുകേടാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍; കോൺഗ്രസ്സ് നേതൃത്വത്തിൽ അഴിച്ചു പണി

ചെങ്ങന്നൂരിലെ വന്‍ തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ജയിക്കാന്‍ കഴിയാത്തത് പാര്‍ട്ടി പ്രതിപക്ഷ നേതൃത്വങ്ങളുടെ പിടിപ്പുകേടാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് എംഎം ഹസനെ മാറ്റി പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ മാറ്റുമെന്നും സൂചനയുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളാകണം പ്രസിഡന്റെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. കേരളത്തിലെ നേതാക്കളുടെ താത്പര്യം പരിഗണിച്ച് മാത്രമേ ഇത്തവണ പ്രസിഡന്റിനെ നിശ്ചയിക്കൂ. കെ. മുരളീധരന്‍ എംഎല്‍എയ്ക്കും വിഡി സതീശനുമാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ള നേതാക്കള്‍. മുല്ലപ്പള്ളി രാമചന്ദ്രനെയും കെപിസിസി പ്രസിഡന്റായി പരിഗണിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ താത്പര്യം. എന്നാല്‍ ഉമ്മന്‍ചാണ്ടിന് എഐസിസി ജനറല്‍ സെക്രട്ടറിയായി ആന്ധ്രയുടെ ചുമതല ഏറ്റെടുത്തതോടെ അതിനുള്ള സാധ്യത ഇല്ലാതായിട്ടുണ്ട്.
https://www.facebook.com/Malayalivartha





















