ഇനിയും അയാള്‍ക്ക് ജീവിതം കുത്തിക്കെട്ടി മുമ്പോട്ട് തന്നെ പോകേണ്ടതുണ്ട് ; സ്വന്തം മകന്‍ നഷ്ടമാവാന്‍ കാരണക്കാരായവരുടെ മകള്‍ക്കാണയാള്‍ അത്താണിയാവുന്നത് ; ഒരു അച്ഛന്റെ സകലപ്രതീക്ഷകളും കെട്ടുപോയ സമയത്തും അയാള്‍ പിടിച്ചു നില്‍ക്കുകയാണ്

തന്റെ മകൻ കൊലചെയ്യപെട്ടിട്ടും അതിനു കാരണക്കാരായവരുടെ മകളെ പൊന്നുപോലെ സംരക്ഷിക്കുന്ന കെവിന്റെ അച്ഛന്റെ നന്മയെ കുറിച്ചോർത്ത് കുറിപ്പുമായി കൃഷിവകുപ്പ് അസി. ഡയറക്ടർ രമ കെ നായര്‍. സ്വന്തം മകന്‍ നഷ്ടമാവാന്‍ കാരണക്കാരായവരുടെ മകള്‍ക്കാണയാള്‍ അത്താണിയാവുന്നത്. ഒരു അച്ഛന്റെ സകലപ്രതീക്ഷകളും കെട്ടുപോയ സമയത്തും അയാള്‍ പിടിച്ചു നില്‍ക്കുകയാണ്, അന്നുവരെ അയാള്‍ക്ക് അറിയുക പോലുമില്ലാതിരുന്ന, ഒരു നിമിഷാര്‍ദ്ധത്തില്‍ അയാള്‍ക്ക് മകളായിത്തീര്‍ന്ന ഒരു പെണ്‍കുട്ടിയെ ഓര്‍ത്ത്. എന്ന് രമ കെ നായര്‍ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;
തിരക്കില്ലാത്ത സമയമാണ് എങ്കില്‍ അറ്റസ്റ്റ് ചെയ്യാന്‍ വരുന്നവരോട് എന്തെങ്കിലും സംസാരിക്കാറുണ്ട്. കുട്ടികളോട് ചിലപ്പോള്‍ പഠനത്തിന്റെ കാര്യമൊക്കെ ചോദിക്കാറുണ്ട്. ചില വീട്ടു പേരും സ്ഥലപ്പേരുമൊക്കെ കണ്ടാല്‍ ചില പരിചയം പുതുക്കലുകള്‍. എന്നാല്‍ എന്തുകൊണ്ടോ മരണ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനായി വരുന്നവരോട് ഞാന്‍ ഒന്നും സംസാരിക്കാറില്ല. എങ്കിലും പലരും ആ മരണത്തെക്കുറിച്ച് ഒന്നും ചോദി്ക്കാതെ തന്നെ പറയുക പതിവാണ്.
കഴിഞ്ഞ ദിവസം വന്നത് റിട്ടയര്‍ ചെയ്ത ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. മകന്റെ കുടുംബം, ഉദ്യോഗം, രോഗവിവരം, ആശുപത്രിവാസം, മരണം എല്ലാം അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് മുഖം പൊത്തി വിതുമ്ബി. ചെറുമകന്റെ പഠനത്തെക്കുറിച്ചു സംസാരിച്ചു. ഇനിയും ചെയ്യേണ്ട ഉത്തരവാദിത്യങ്ങള്‍ നിറവേറ്റാനുള്ളതിനിടയില്‍ വിശ്രമത്തിനു കാലമായിട്ടില്ല എന്ന തിരിച്ചറിവില്‍ പൊരിവെയിലിലേക്ക് അദ്ദേഹം ഇറങ്ങി നടന്നു.
പുത്ര ദുഃഖത്തോളം വരില്ല മറ്റ് ഏതു ദുഃഖവും. ഒരിക്കല്‍ ഒരച്ഛന്‍ പൊതിഞ്ഞു പിടിച്ച കുറെയേറെ രേഖകളുമായി എന്റെ ഓഫീസില്‍ വന്നിരുന്നു. രേഖകള്‍ കണ്ടപ്പോള്‍ ആളെ മനസ്സിലായി. കഴിഞ്ഞ കുറേ ആഴ്ചകളില്‍ പലരില്‍ നിന്നും ഞാന്‍ കേട്ടുകൊണ്ടിരുന്ന വാര്‍ത്തയായിരുന്നു. കല്യാണത്തിന് ഒരാഴ്ചയ്ക്കുശേഷം വിദേശത്തേയ്ക്കു മടങ്ങിയ നവവരന്‍ അപകടത്തില്‍ മരിച്ച സംഭവമായിരുന്നു അത്. വിവാഹം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ സാക്ഷ്യപ്പെടുത്താനായി അവര്‍ എന്റെ ഓഫീസില്‍ വന്നിരുന്നു എന്നു പറഞ്ഞെങ്കിലും അവരെ കണ്ട ഓര്‍മ്മ എനിക്കു വന്നില്ല.
ഒരു പാവം കൃഷിക്കാരനായിരുന്നു ആ അച്ഛന്‍. അദ്ദേഹം എന്നോട് പറഞ്ഞത് മകന്റെ മരണശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുന്ന മരുമകളെ കുറിച്ചാണ്. ഒരുപാടു പേര്‍ നിര്‍ബന്ധിച്ചിട്ടും അവള്‍ ജനിച്ച വീട്ടിലേക്കിനി ഇല്ല എന്ന തീരുമാനത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ് എന്നയാള്‍ പറഞ്ഞു.
അയാള്‍ വന്നത് വലിയൊരു തുക വായ്പയെടുക്കാനുള്ള രേഖകള്‍ ശരിയാക്കാനാണ്. മരുമകളെ ഏതോ യൂറോപ്യന്‍ രാജ്യത്തേക്ക് അയക്കാന്‍ പണമുണ്ടാക്കാനായി ഉള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. എങ്ങനെയെങ്കിലും അവളുടെ ഭാവി സുരക്ഷിതമാക്കണം എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട ഒരച്ഛന്‍. തന്റെ ജീവിതത്തിലെ പ്രതീക്ഷകള്‍ കരിഞ്ഞു പോയപ്പോഴും വന്നു കയറിയ പെണ്‍കുട്ടിയുടെ ഭാവിയില്‍ ഉല്‍ക്കണ്ഠപ്പെടുന്ന ഒരച്ഛന്‍.
മരിച്ചു പോയ മകന് അര്‍ഹമായ സ്വത്തു കൊടുത്താല്‍, പിന്നീടെന്നെങ്കിലും മരുമകള്‍ വിവാഹിതയായാല്‍ തങ്ങളുടെ സ്വത്ത് അന്യാധീനപ്പെട്ടു പോവുമോ എന്ന ചിന്ത കൊണ്ട് മരുമകളെ എങ്ങനെയെങ്കിലും പടിക്ക് പുറത്താക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. മരുമകളെ അവള്‍ക്കവകാശപ്പെട്ട വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ വ്യാജ രേഖകള്‍ ചമയ്ക്കാനും ആള്‍മാറാട്ടം വരെ നടത്താനും തയ്യാറായ ഭര്‍ത്താവിന്റെ ബന്ധുക്കളെക്കുറിച്ചു കേട്ടിട്ടുണ്ട്. സര്‍വീസിലിരിക്കെ അസുഖം ബാധിച്ച് മകന്‍ മരിക്കുമെന്നുറപ്പായ ഘട്ടത്തില്‍ മകനെഴുതിക്കൊടുത്ത തറവാട്ടുവീട് മകനില്‍ നിന്നും തിരികെ എഴുതി വാങ്ങിയ അമ്മയെപ്പറ്റി കേട്ടിട്ടുണ്ട്. മരുമകള്‍ക്ക് ഭര്‍ത്താവിന്റെ ആശ്രിത നിയമനം ലഭിക്കാന്‍ സമ്മതപത്രം നല്‍കാതെ കഷ്ടപ്പെടുത്തിയ ഭര്‍ത്താവിന്റെ അമ്മയേയും അറിയാം.
സ്വന്തം കുഞ്ഞിനെത്തന്നെയാണോ ഭാര്യ പ്രസവിച്ചതെന്ന സംശയത്തില്‍ കുഞ്ഞിന് പച്ചവെള്ളം കൊടുക്കാത്ത അച്ഛന്മാരുണ്ട്. നിത്യരോഗിയായ ഭാര്യയെ, അഥവാ രോഗിയായ മക്കളെ ഉപേക്ഷിച്ച് സ്വന്തം സന്തോഷം തേടിപ്പോകുന്ന അച്ഛന്മാരുണ്ട്. ഇങ്ങനെയൊക്കെ ഉള്ള മനുഷ്യര്‍ ജീവിക്കുന്ന ലോകത്താണ് സ്വന്തം കിടപ്പാടം പണയപ്പെടുത്തി മരുമകളുടെ ഭാവി സുരക്ഷിതമാക്കാന്‍ തുനിഞ്ഞിറങ്ങുന്ന അച്ഛന്‍ വ്യത്യസ്തനാകുന്നത്. അവരുടെ മുഖം മനസ്സില്‍ മായാതെ നില്‍ക്കുന്നത്.
ഇന്നലെ അങ്ങനെ മറ്റൊരച്ഛന്റെ രൂപം കണ്ടു. ഹൃദയം നുറുങ്ങുന്ന വേദനയിലും, മകന്റെ വേര്‍പാടിനു ശേഷം കുടുംബത്തിലേക്കു കയറി വന്ന മരുമകളെ ഒരു കൈ കൊണ്ട് ചേര്‍ത്തു പിടിച്ച ഒരച്ഛന്‍!
സ്വന്തം മകന്‍ നഷ്ടമാവാന്‍ കാരണക്കാരായവരുടെ മകള്‍ക്കാണയാള്‍ അത്താണിയാവുന്നത്.ഒരു അച്ഛന്റെ സകലപ്രതീക്ഷകളും കെട്ടുപോയ സമയത്തും അയാള്‍ പിടിച്ചു നില്‍ക്കുകയാണ്, അന്നുവരെ അയാള്‍ക്ക് അറിയുക പോലുമില്ലാതിരുന്ന, ഒരു നിമിഷാര്‍ദ്ധത്തില്‍ അയാള്‍ക്ക് മകളായിത്തീര്‍ന്ന ഒരു പെണ്‍കുട്ടിയെ ഓര്‍ത്ത് !
എല്ലാ സങ്കടങ്ങളും ആ നോട്ടത്തില്‍ ഉറഞ്ഞുകിടക്കുന്നുണ്ട് . ഇനിയും അയാള്‍ക്ക് ജീവിതം കുത്തിക്കെട്ടി മുമ്ബോട്ട് തന്നെ പോകേണ്ടതുണ്ട്., ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണ്ടതുണ്ട്. ചില ജീവിതങ്ങള്‍ അന്തമില്ലാത്ത അലച്ചിലുകളും ശബ്ദമില്ലാത്ത മുറവിളികളും ആയിരിക്കും.
കെവിന്റെ അച്ഛനെപ്പോലെ....
https://www.facebook.com/Malayalivartha




















