തിയേറ്റര്‍ പീഡനം... ‘പോലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ കുടുക്കി; പ്രതിഷേധവുമായി വനിതാ കമ്മീഷൻ പ്രവർത്തകർ രംഗത്ത്

മലപ്പുറത്ത് എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, നടി മാലാ പാര്‍വതി തുടങ്ങിയവര്‍ രംഗത്ത് എത്തി. പൊലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ കുടുക്കിയതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആരോപിച്ചു.
സംഭവത്തില്‍ കണ്ണടയ്ക്കാന്‍ തിയേറ്റര്‍ ഉടമയ്ക്ക് സാധിക്കുമായിരുന്നു. പക്ഷേ അദ്ദേഹം അതിന് മുതിരാതെ സമൂഹത്തിന് മുന്നില്‍ കൊണ്ടു വന്നു. അതിന്റെ പേരിലാണ് ഈ അറസ്റ്റ് എന്നത് തന്നെ അത്ഭുപ്പെടുത്തി. പൊലീസിന്റ പ്രതികാര നടപടി ഇത്തരം സംഭവങ്ങള്‍ പുറത്തു കൊണ്ടു വരുന്നതില്‍ നിന്നും ആളുകളെ തടയും. കെട്ടിച്ചമച്ച കേസാണിത്. സമൂഹത്തിന് മുന്നില്‍ ഇത്തരം ഒരു കാര്യം കൊണ്ടു വന്ന ആളെ അറസ്റ്റ് ചെയ്തത് ശരിയായില്ല. ഇനി ഇത്തരം കാര്യങ്ങളില്‍ ആരും ഇടപെടില്ലെന്ന് നടി മാലാ പാര്‍വതി പറഞ്ഞു.
ആരും ഇത്തരം കാര്യങ്ങളില്‍ ഇനി ഇടപെടരുതെന്ന് സന്ദേശമാണ് പൊലീസ് ഇതിലൂടെ നല്‍കുന്നത്. പീഡന വിവരം തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിനെ അറിയിച്ചതാണ്. പിന്നെ എന്തിനാണ് അയാളെ അറസ്റ്റ് ചെയതത്. ഇത് പൊലീസിന്റെ ബൂര്‍ഷ്വാ നടപടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ ഉടമ സതീശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വിവരം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ഏപ്രില്‍ 18നാണ് എടപ്പാളിലെ തിയറ്ററിനുള്ളില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയും കുട്ടിയുമാണ് ആദ്യം തിയറ്ററിലെത്തിയത്. പിന്നീട് പ്രതി ആഢംബരകാറില്‍ എത്തുകയായിരുന്നു.
അടുത്ത സീറ്റിലിരുന്ന് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടരമണിക്കൂറോളം ഉപദ്രവം തുടര്‍ന്നിട്ടും സ്ത്രീ തടഞ്ഞില്ല. 25ന് തിയറ്റര്‍ ഉടമകള്‍, ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. കേസിലെ പ്രതിയായ മൊയ്തീന്‍ കുട്ടി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്ക് വേണ്ടി അഡ്വ. ആളൂരാണ് കോടതിയില്‍ ഹാജരാകുന്നത് എന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha





















