ഗള്‍ഫിലെ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് ചില നേതാക്കള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്നെന്ന് കെ.പി.സി.സി സെക്രട്ടറിമാര്‍ ആക്ഷേപിക്കുന്നു, ഇവര്‍ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം ഗതികിട്ടാതെ തിരിച്ചുവന്ന് മറ്റാരുടെയോ കോടാലിയാവുകയാണെന്നും വിമര്‍ശനം

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ ഉന്നത ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടെന്ന് കെപിസിസി സെക്രട്ടറിമാരായ എംഎംനസീര്‍, അഡ്വ.പഴകുളംമധു എന്നിവര്‍ ആരോപിച്ചു. ഈ വൈകിയവേളയിലെങ്കിലും വിവേകമുദിച്ച്, ഈ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ സ്വന്തം സൈബര്‍ ഗുണ്ടകളെ നിലക്ക്‌നിര്‍ത്തണമെന്നും ഗള്‍ഫിലെ ചില ബിനാമികളെക്കൊണ്ടു വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ഇത്തരക്കാരെ ചില നേതാക്കള്‍ സൈബര്‍പോരാളികള്‍ എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ സൈബര്‍ഗുണ്ടകളാണ് .
മറ്റ് അവസരങ്ങളിലെല്ലാം ഇവര്‍ 'ചിലനേതാക്കന്മാരുടെ മാത്രം' കൂലി എഴുത്തുകാരായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞാടുന്നവരായത് കൊണ്ടും അവരുടെ 'കുലവും ഗോത്രവും'തിരിച്ചറിയാന്‍ എളുപ്പമാണ്. ഇതെല്ലാം ചെന്ന് പതിക്കുന്നത്് ചെന്നിത്തലയുടെ നെഞ്ചിലാണെന്ന് കരുതി ഇരുട്ടിന്റെ മറവിലിരുന്നു ഊറിച്ചിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ സര്‍വ്വനാശത്തിണ് വിത്തും വളവുംനല്‍കുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇവര്‍ പറയുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ്, കെപിസിസിപ്രസിഡന്റ്, മന്ത്രി, എന്നീ സ്ഥാനങ്ങളിലെല്ലാം പാര്‍ട്ടിക്ക് പുതു ജീവന്‍ നല്‍കിയ നേതാവാണ് ചെന്നിത്തല. ആറിക്കാര്‍ഡ് എത്ര നേതാക്കള്‍ക്ക് കേരളത്തില്‍ അവകാശപ്പെടാന്‍ കഴിയുമെന്ന് ഇത്തരക്കാര്‍ ആത്മവിമര്‍ശനം നടത്തട്ടെ.
ചെന്നിത്തല ഒരിക്കലും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. ഒരിക്കലും അദ്ദേഹം അച്ചടക്കം ലംഘിച്ചിട്ടില്ല. ഒരിക്കലും പാര്‍ട്ടിവിട്ടു പോയിട്ടില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകള്‍ ജയിച്ചുകയറിയപ്പോള്‍ ഈ സൈബര്‍ ഗുണ്ടകളും അവരുടെ 'പിന്നാമ്പുറശക്തികളും മൗനത്തിന്റെ വാല്മീകത്തില്‍ ഒളിച്ചവരാണ്. ചെന്നിത്തല കേരളത്തിലെ സംഘപരിവാര്‍ വളര്‍ച്ച തടയുന്ന നേതാവായതു കൊണ്ട് സിപിഎമ്മിനും ബിജെപ്പിക്കും അദ്ദേഹമാണ് മുഖ്യശത്രു. പാര്‍ട്ടിയെ എന്നും തള്ളിപ്പറഞ്ഞും സ്വന്തം സ്വാര്‍ത്ഥതാല്പര്യത്തിനു വേണ്ടി സോണിയഗാന്ധിയെ അധിക്ഷേപിച്ചു പാര്‍ട്ടി പിളര്‍ത്തി ഒട്ടേറെ പ്രവത്തകരെ സിപിഎമ്മിനും ബിജെപിക്കും സംഭാവന ചെയ്തവര്‍ ഗതികിട്ടാതെ തിരിച്ചു വന്ന് മറ്റാരുടെയോ കോടാലി ആവുകയാണെന്നും കെ.പി.സി.സി സെക്രട്ടറിമാര്‍ ആരോപിക്കുന്നു.
ഏതു കോണ്‍ഗ്രസ് നേതാവിനെതിരെ ഇത്തരം അക്രമം ഉണ്ടായാലും ഞങ്ങള്‍ എതിര്‍ക്കും. പാര്‍ട്ടിയുടെ നന്മക്കു വേണ്ടിയാണ് ഞങ്ങള്‍ പറയുന്നത്. ഒരുനേതാവിനും ഈപ്രവര്‍ത്തികളില്‍ പങ്കില്ലെങ്കില്‍ അവര്‍ തുറന്നു പറയട്ടെ. സാങ്കേതികവിദ്യയുടെ സൗകര്യം ഉപയോഗപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടിയെ നാണംകെടുത്തുന്ന വ്യക്തികള്‍ സ്വയംഇളിഭ്യരായി പിന്മാറട്ടെ. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയുമെല്ലാം നമ്മുടെ നേതാക്കന്മാരാണ്. അവരെ ഒറ്റതിരിഞ്ഞാക്രമിക്കുമ്പോള്‍ നമുക്ക് ഒരുപോലെ നോവണം. കാരണം അവര്‍ വ്യക്തിപരമായി അക്രമിക്കപ്പെടുകമാത്രമല്ല, നമ്മുടെ മഹത്തായപ്രസ്ഥാനം ശരിക്കും തകര്‍ക്കപ്പെടുകയാണ്.
ചെങ്ങന്നൂരില്‍ ബിജെപിയുടെ സ്വപ്നം തകര്‍ത്തു. ഇനി തിരിച്ചുവരാന്‍ കഴിയാത്തവിധം സംഘപരിവാര്‍ ശക്തികളെ മൂലക്കിരുത്താന്‍ കഴിഞ്ഞകാര്യം പ്രചരിപ്പിക്കുന്നതിന് പകരം ചെന്നിത്തലയുടെ മേല്‍ കുതിരകയറുന്നത് നിര്‍ത്താന്‍ സൈബര്‍ ഗുണ്ടകളെ യജമാനന്മാര്‍ ഉപദേശിക്കണം.അല്ലെങ്കില്‍തിരിച്ചും ആക്രമിക്കും. പാര്‍ട്ടിയെ നിലനിര്‍ത്താനും അച്ചടക്കം പാലിക്കാനും ഉത്തരവാദിത്വം ചെന്നിത്തലക്കും സുഖസൗകര്യങ്ങള്‍ അനുഭവിക്കാനും നേട്ടം കൊയ്യാനും അവകാശം മറ്റുചിലര്‍ക്കും എന്ന രീതി അംഗീകരിക്കില്ല. പരസ്യവിഴുപ്പലക്കല്‍ നിര്‍ത്താന്‍െ ഹെക്കമാന്‍ഡ് അന്തിമ വിലക്കേര്‍പ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















