പീഡനക്കേസ് പ്രതിയായ സ്വർണ കുട്ടിയെ ചോദ്യം ചെയ്തത് ഒരു തവണ; തെളിവ് നൽകിയ തീയറ്റർ ഉടമയെ ചോദ്യം ചെയ്തത് പത്തിലേറെ തവണ: കേരള പോലീസിന്റെ പ്രതികാര മനോഭാവത്തിന് ഉദാഹരണം എടപ്പാള്‍ തിയേറ്റര്‍ പീഡന കേസ്

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ തീയേറ്ററിന്‍െറ ഉടമയെ പൊലീസ് അറസ്‌റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ശാരദ തീയേറ്ററിന്റെ ഉടമസ്ഥൻ സതീഷിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയാണ് അറസ്‌റ്റ്. പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. പീഡന വിവരം പുറത്തുവിട്ട സതീഷിനെ വനിതാ കമ്മിഷൻ അടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു. ചോദ്യം ചെയ്യാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്.
കേരള പോലീസിന്റെ പ്രതികാര മനോഭാവത്തിന് മറ്റൊരു ഉദാഹരണമാണ് പീഡനത്തില്‍ തെളിവ് നല്‍കിയ തീയേറ്റര്‍ ഉടമ സതീഷിനെതിരെയുള്ള ഈ നടപടി. കുട്ടിയെ പീഡിപ്പിച്ച പ്രതി മൊയ്തീന്‍കുട്ടിയെ ഒരു ദിവസം മാത്രം ചോദ്യം ചെയ്തപ്പോള്‍ തെളിവുകള്‍ ചൈല്‍ഡ് ലൈന് കൈമാറിയ ശാരദ തീയേറ്റര്‍ ഉടമയെ ചോദ്യം ചെയ്തത് പത്തിലേറെ തവണയായിരുന്നു.
ഓരോ തവണയും പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു നല്ല കാര്യത്തിനു വേണ്ടിയാണല്ലോ എന്നു കരുതി പരമാവധി സഹകരിക്കുമെന്നും സതീഷ് പറഞ്ഞിരുന്നു.
പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പോലീസില്‍ വിവരം ധരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പോലീസ് ഇന്ന് സതീഷിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു നടപടി. സതീഷിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് സതീഷിനെതിരെ ചുമത്തിയിരിക്കുന്നതെങ്കിലും അറസ്റ്റു വിവരം മാധ്യമങ്ങളോട് തുറന്നുസമ്മതിക്കാന്‍ പോലീസില്‍ ആരും തന്നെ തയ്യാറാകുന്നില്ല.
പീഡനദൃശ്യം ഉപയോഗിച്ച് തീയേറ്റര്‍ ഉടമ സതീഷ് പ്രതിയായ മൊയ്തീന്‍കുട്ടിയെ വിലപേശി എന്ന പുതിയ ആരോപണവും പോലീസ് ഉന്നയിക്കുന്നുണ്ട്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ പീഡന ദൃശ്യം ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കാണ് കൈമാറിയത്. ദൃശ്യം പരിശോധിച്ച ശേഷം ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയെങ്കിലും ഏഴു ദിവസമായിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് മലപ്പുറം സ്വദേശി മൊയ്തീന്‍ കുട്ടിയെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഉന്നത ബന്ധമുള്ള ആളാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രതിയുടെ ഉന്നത ബന്ധം മൂലമാണ് പൊലീസ് കള്ളക്കളി നടത്തുന്നതെന്ന് ആരോപണമുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാതിരുന്നതിന് എസ്‌ഐയ്‌ക്കെതിരെ നടപടിയും എടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വാദിയെ പ്രതിയാക്കുന്ന നിലപാടില്‍ പൊലീസ് എത്തിയത്.
https://www.facebook.com/Malayalivartha





















