പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതി

യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയിദ് മെഡലിന് അർഹനായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനാണ് അവാർഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ തുടങ്ങിയവർക്ക് സമ്മാനിക്കുന്ന ബഹുമതിയാണ് സയിദ് മെഡൽ. യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുൻനിറുത്തിയാണ് പ്രധാനമന്ത്രി ബഹുമതിക്ക് അർഹനായത്.
ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ തന്ത്രപരമായ ബന്ധമാണ് ഉളളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം നിലനിറുത്തുന്നതിന് മോദി വഹിച്ച പങ്ക് വലുതാണെന്നും യു.എ.ഇ പ്രസിഡന്റ് വ്യക്തമാക്കി. സുഹൃത്തായ നരേന്ദ്ര മോദിക്ക് സായിദ് മെഡൽ സമ്മാനിക്കുന്നതിലൂടെ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് അബുദാബി കിരീടവാകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നരേന്ദ്രമോദി രണ്ട് തവണയാണ് യു.എ.ഇ സന്ദർശിച്ചത്. ഒടുവിലത്തെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളും ഒപ്പുവച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ്, ഫ്രഞ്ച് നേതാവ് നിക്കോളാസ് സർക്കോസി, ജർമന്‍ ചാന്‍സലർ അംഗല മെർക്കൽ തുടങ്ങിയവരാണ് ഇതിനു മുൻപ് സയിദ് മെഡലിന് അർഹരായ പ്രമുഖർ.
2018 ൽ മോദിക്ക് പരമോന്നത ബഹുമതി നല്‍കി പലസ്തീന്‍ ആദരിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്കും ഭരണത്തലവന്‍മാര്‍ക്കും നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കോളറാണ് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് സമ്മാനിച്ചത്. ഇന്ത്യയും പലസ്തീനും തമ്മിലുള്ള ചരിത്രപരമായ ബന്ധം നിലനിര്‍ത്തുന്നതിന് മോദി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി പലസ്തീന്‍ വ്യക്തമാക്കി. ഇതിന് മുമ്പ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ബഹ്‌റൈന്‍ രാജാവ് ഹമദ്, ചൈനീസ് പ്രസിഡന്റ സി ജിങ് പിങ് എന്നിവര്‍ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. നരേന്ദ്രമോദിയും മഹ്മൂദ് അബ്ബാസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബഹുമതി കൈമാറിയത്.
https://www.facebook.com/Malayalivartha





















