തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേശീയതയിലൂന്നി കോണ്‍ഗ്രസിനെ നേരിടാൻ തകർപ്പൻ പ്രകടനപത്രികയുമായി മോദി; തീവ്രവാദം തേച്ചൊട്ടിക്കുമെന്ന് മോദി
വികസനത്തോടൊപ്പം ദേശീയതയിലും ഹിന്ദുത്വത്തിലും ഊന്നിയാണ് ബിജെപിയുടെ പ്രകടനപത്രിക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നൽകുന്ന സൂചന. 'ശപഥ് പത്ര' എന്ന് പേരിട്ട പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം അയോധ്യ, കാശി, മധുര പ്രത്യേക കോറി ഡോറാണ്. ഗംഗയ്ക്ക് ഒപ്പം മറ്റ് നദികളും ശുചീകരിക്കാനുള്ള പദ്ധതിയും പ്രകടനപത്രികയിലുണ്ട്. തീവ്രവാദം അടിച്ചമര്‍ത്തുമെന്നും പ്രകടനപത്രികയില്‍ ഉറപ്പ് പറയുന്നു.
തൊഴിലിന് പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനവും ബിജെപിയുടെ പ്രകടനപത്രികയിലുണ്ടാകും. 2022ല്‍ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. കഴിഞ്ഞ തവണ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയതായി ബിജെപി അവകാശപ്പെടുന്നു. തിങ്കളാഴ്ചയാണ് ബിജെപിയുടെ പ്രകടനപത്രിക പുറത്തിറങ്ങുന്നത്. ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ച് നിരവവധി നിയമപരിഷ്‌കാര വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉണ്ട്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേശീയതയിലൂന്നി കോണ്‍ഗ്രസിനെ നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. രാജ്യദ്രോഹകുറ്റം എടുത്തുകളയുമെന്ന് പ്രകടനപത്രികാ വാഗ്ദാനം ആയുധമാക്കിയാണ് മോദി കോണ്‍ഗ്രസിനെ നേരിട്ടുകൊണ്ടിരിക്കുന്നത്.
സാധാരണക്കാര്‍ക്ക് വര്‍ഷം 72,000 രൂപ, തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ 150 ആയി ഉയര്‍ത്തും , കര്‍ഷക ബജറ്റ്.... ഇങ്ങനെ പാവപ്പെട്ടവരെയും വനിതകളെയും യുവാക്കളെയും കര്‍ഷകരെയും ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിടുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ബി. ജെ.പിയുടെ ദേശീയത, ഹിന്ദുത്വ അജണ്ടകളില്‍ നിന്ന് തിരഞ്ഞെടുപ്പ് വിഷയം മാറ്റാനും ഉന്നമിട്ടാണ് വാഗ്ദാനങ്ങള്‍.
എന്നാല്‍ തുടക്കം മുതല്‍ ദേശീയതയിലും സുരക്ഷയിലും ഹിന്ദുത്വത്തിലും ഊന്നുന്ന മോദി തന്റെ അജണ്ടയില്‍ തിരഞ്ഞെടുപ്പ് ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു. അതിന് അദ്ദേഹം ദേശദ്രോഹ കുറ്റമെടുത്തുകളയുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ കടന്നാക്രമിക്കുകയാണ്. മിനിമം വരുമാനം ഉറപ്പക്കല്‍ പോലുള്ള കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ ഗ്രാമീണ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
കോണ്‍ഗ്രസ് ദേശദ്രോഹികള്‍ക്കൊപ്പമെന്ന് ആരോപിക്കുന്ന മോദി രാജ്യത്തെ രക്ഷിക്കുന്ന കാവല്‍ക്കാരനാണ് താനെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ ആവര്‍ത്തിക്കുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നു . ജമ്മുകശ്മീരുമായി ബന്ധപ്പെട്ട പ്രത്യേക സായുധസേനാ നിയമം ഭേദഗതി ചെയ്യുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും മാത്രമേ ഗുണം ചെയ്യൂവെന്ന് പ്രതിരോധമന്ത്രി വിമര്‍ശിച്ചു. അതിനിടെ അഭ്യന്തര സുരക്ഷയെക്കുറിച്ച് ലഫ്. ജനറല്‍ ഡി.എസ് ഹൂഡ നല്‍കിയ നിര്‍ദേശങ്ങളില്‍ ഏതെങ്കിലുമൊന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടയോന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha