റോഡിൽ അർദ്ധനഗ്നനായി യുവാവ്.. പബ്‌ജി വരുത്തിവെച്ച വിന കലാശിച്ചത് പോലീസ് സ്റ്റേഷനിൽ..ഒടുവിൽ ചെന്നെത്തിച്ചത് ആശുപത്രിയിലും.. കൈവിട്ടു പോകുന്ന കൗമാരങ്ങൾ...വീഡിയോ ഗെയിമുകൾ പരിധി വിടുമ്പോൾ
ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പരിധികൾ ലംഘിച്ച് കൈവിട്ടുപോകുന്ന പുതുതലമുറയാണ്. ജീവിത സൗകര്യങ്ങളും അവശ്യ സാധനങ്ങളുടെ ലഭ്യതയും വർധിച്ചതോടെ കൗമാരം പല തെറ്റുകളിലേക്കും വഴിമാറി തുടങ്ങി. പാടത്തും പറമ്പിലും ഇറങ്ങി കൂട്ടുകാരുമൊത്ത് കളിച്ചു രസിച്ചിരുന്ന സായാഹ്നങ്ങൾ ഇന്നില്ല. അവയുടെ സ്ഥാനത്ത് ഇന്ന് കുഞ്ഞു കൈകളിൽ വിഹരിക്കുന്നത് മൊബൈൽ ഫോണുകളും വീഡിയോ ഗെയിമുകളുടെ ഉപകരണങ്ങളുമാണ്. പാഠപുസ്തകങ്ങൾക്ക് പകരം ലേർണിംഗ് ആപ്പ്ളികേഷനുകളും, ഇ ബുക്കുകളുമൊക്കെ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു വീട്ടിനുള്ളിൽ കഴിയുന്നവർക്ക് പരസ്പരം സംസാരിക്കാനുള്ള സമയം പോലും വാട്സാപ്പ്, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങൾ അപഹരിച്ചു. ഇപ്പോൾ പരസ്പരമുള്ള സംഭാഷണങ്ങൾ പോലും മെസ്സേജുകളിലൂടെയാണ്. സ്നേഹ പ്രകടനങ്ങളും വികാര പ്രകടനവുമൊക്കെ ഇമോജികളിലും സ്മൈലികളിലുമൊക്കെ ഒതുങ്ങിയിരുന്നു. മനുഷ്യരുടെ ഈ നിലവിട്ട പോക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും കൗമാരക്കാരെയുമാണ്. ഇത്തരമൊരു വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.
പബ്‌ജി വീഡിയോ ഗയിമിങ്ങിനു അടിമയായ കൗമാരക്കാരനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പബ്‌ജി വീഡിയോ ഗെയിമിന് അടിമയായിരുന്നു ഈ കൗമാരക്കാരൻ. അർദ്ധ നഗ്നനായി സഞ്ചരിച്ച് വാഹനങ്ങൾക്കും വീടുകൾക്കും നേരെ പതിവായി കല്ലെറിഞ്ഞിരുന്നത്തിന്റെ പേരിലാണ് നാട്ടുകാർ ചേർന്ന് പിടിച്ചു കെട്ടി ഇയാളെ പോലീസിൽ ഏൽപിച്ചത്. കർണാടകയിലെ വിജയപുരയിലെ ലക്ഷ്മി നഗർ സ്വദേശിയായ പതിനേഴ് വയസ്സുള്ള മല്ലികാർജുൻ ചന്ദ്രകാന്ത് ആണ് പിടിയിലാകുന്നത്. ഇയാൾ ആക്രമണം നടത്തുന്നത് പതിവായിരുന്നു. ആക്രമണം രൂക്ഷമായതോടെയാണ് നാട്ടുകാർ ഇയാളെ ബലമായി പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്.
യുവാവിൻ്റെ ആക്രമണത്തിൽ രണ്ട് കാറുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പരാതിപ്പെടുന്നു. പബ്‌ജി ഗെയിമിന് അടിമയായതിനാലാണ് കൗമാരക്കാരൻ ഇങ്ങനെ പെരുമാറിയതെന്നാണ് സമീപവാസികൾ വ്യക്തമാക്കുന്നത്. വീഡിയോ ഗെയിമിൽ ചില ക്യാരക്‌ടറുകൾ തുടക്കത്തിൽ അർദ്ധ നഗ്നനായി എതിർപക്ഷത്തുള്ള കളിക്കാർക്ക് നേരെ ആപ്പിൾ എറിയുന്നുണ്ട്. ഇയ്യാൾ ഇതനുകരിക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ വെളിപ്പെടുത്തുന്നത്. . നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ്അറിയിച്ചു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചന്ദ്രകാന്ത് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha