ഐഎഎസ് നേടാതെ ഐഎഎസ് കാരിയായത് കൈക്കൂലി നല്‍കിയെന്ന് യുവതി

മുസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ ലൈബ്രറിയിലേക്ക് നിയമിക്കാന്‍ വേണ്ടിയാണ് താന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും 20 ലക്ഷം രൂപ തന്നാല്‍ പ്രൊബേഷനറി ഐഎഎസ് ഓഫീസര്‍ ആക്കാമെന്നും തനിക്ക് അക്കാദമി ഡപ്യൂട്ടി ഡയറക്ടര്‍ സൗരഭ് ജയിന്‍ വാഗ്ദാനം ചെയ്തിരുന്നതായും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതനുസരിച്ചാണ് തനിക്ക് പ്രൊബേഷനറി ഓഫീസറുടെ ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചതെന്നും യുവതി പറഞ്ഞു.
അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ സൗരഭിനെതിരെ നടപടിയെടുക്കാതെ തന്നെ ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ ജീവിതം അവസാനിപ്പിക്കുമെന്നും ആരോപണവിധേയയായ റൂബി ചൗധരി ഭീഷണി മുഴക്കി. ഉത്തരകാശി മുന്‍ ജില്ലാ കലക്ടര്‍ കൂടിയായ സൗരഭ് രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ സ്വാധീനമുള്ളയാളാണ്. നീതിപൂര്‍വമായ അന്വേഷണം നടത്തി തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു മാത്രമേ താന്‍ ആവശ്യപ്പെടുന്നുള്ളൂവെന്നും തെറ്റുകാരിയെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും അവര്‍ വിശദീകരിച്ചു.
കോഴയായി 20 ലക്ഷം രൂപ നല്‍കണമെന്ന വ്യവസ്ഥയില്‍ സൗരഭ് ജയിന്‍ തനിക്കു ലൈബ്രറിയില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റൂബി പറയുന്നത്. ഇതില്‍ ആദ്യ ഗഡുവായി അഞ്ചു ലക്ഷം നല്‍കി. പ്രൊബേഷനര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതും സൗരഭാണ്. ആരോപണം തന്റെ മാനംകെടുത്തിയതായും കുടുംബജീവിതം തകര്‍ത്തതായും അവര്‍ ആരോപിച്ചു. സംഭവത്തില്‍ റൂബിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
പ്രൊബേഷനറി ഐഎഎസ് ഓഫിസര്‍ എന്ന നിലയില്‍ എല്ലാ ഔദ്യോഗിക സൗകര്യങ്ങളും ഉപയോഗിച്ച് ഏഴുമാസമായി അക്കാദമിയില്‍ താമസിക്കുകയായിരുന്നു റൂബി. യുപിയിലെ മുസഫര്‍ നഗര്‍ സ്വദേശിനി റൂബി ചൗധരി ഐഎഎസ് നേടിയിട്ടില്ലെന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് കണ്ടെത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അക്കാദമി സന്ദര്‍ശിച്ചപ്പോള്‍ റൂബി മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.ആള്‍മാറാട്ടം പുറത്തുവന്നതിനെ തുടര്‍ന്ന് അക്കാദമി അധികൃതരുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞമാസം 27നു സ്ഥാപനത്തില്‍നിന്നു പുറത്തുപോയ യുവതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലോട് കൂടി കേസ് അന്വേഷണം പുതിയ വഴിത്തിരിവില്‍ എത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















