കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു... പുലർച്ചെ ഡൽഹിക്ക് അടുത്ത് നോയിഡയിലായിരുന്നു അന്ത്യം

കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. പുലർച്ചെ ഡൽഹിക്ക് അടുത്ത് നോയിഡയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.
കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന മൊഹ്‌സിന കിദ്വായി പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു.
മൂന്ന് തവണ ലോക്‌സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഉത്തർ പ്രദേശിൽ നിന്നുള്ള നേതാവാണ് മൊഹ്‌സിന കിദ്വായി. 2004 മുതലായിരുന്നു കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്. കെ കരുണാകരനെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കാണ് മൊഹ്‌സിന കിദ്വായി വഹിച്ചത്. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്ലീം കുടുംബത്തിൽ മുല്ല കുത്തബുദ്ദിൻ അഹമ്മദിന്റെയും സെഹ്റയുടേയും മകളായി 1932 ജനുവരി ഒന്നിനായിരുന്നു ജനനം.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമൺസ് കോളേജിൽ നിന്നും ഇന്റർമീഡിയറ്റും മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും നേടി. 1950-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ മൊഹ്‌സിന 1960ൽ ഉത്തർ പ്രദേശ് നിയമസഭ കൗൺസിൽ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്‌സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മൊഹ്‌സിന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. 2016ൽ രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























