കിലോ കണക്കിന് സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, ആടയാഭരണങ്ങള്‍, കോടിക്കണക്കിന് ബിനാമി ഇടപാടുകള്‍... എല്ലാം മുക്കി ജയലളിത തടിതപ്പിയത് ഇങ്ങനെ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അനധികൃത സ്വത്തു സമ്പാദന കേസില്‍ നിന്നും തടിയൂരിയത് വാര്‍ത്താ പ്രാധാന്യം നേടുന്നു. വരുമാനവും അനധികൃതമായി സമ്പാദിച്ച സ്വത്തും തമ്മിലുള്ള അന്തരം പത്ത് ശതമാനത്തില്‍ താഴെയാണെങ്കില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയ്ക്ക് ജാമ്യം നല്‍കിയത്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ആര്‍.കുമാരസ്വാമി കുറ്റവിമുക്തയാക്കുന്നത്. ജയലളിതയുടെ കാര്യത്തില്‍ സ്വത്തും വരുമാനവും തമ്മിലുള്ള അന്തരം 8.12 ശതമാനം മാത്രമാണെന്നും വിധിന്യായത്തില്‍ പറയുന്നു.
ജയലളിതയുടെ 2.82 കോടിയുടെ അധിക സ്വത്ത് മാത്രമാണ് സമ്പാദിച്ചിട്ടുള്ളത്. പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതു പോലെ 66.65 കോടിയെന്നതും അല്ലെങ്കില്‍ വിചാരണക്കോടതി കണ്ടെത്തിയ 53.6 കോടി രൂപയും പെരുപ്പിച്ച് കാണിച്ചതാണെന്നും 919 പേജുള്ള വിധിന്യായത്തില്‍ പറയുന്നു. 199196 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂട്ടാളികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. രണ്ട് വരിയിലാണ് ഹൈക്കോടതിയില്‍ വിധി പ്രസ്താവിച്ചത്. അതിന് ശേഷമുള്ള കോടതിയുടെ ഉത്തരവിലാണ് വിധിയുടെ വിശദാംശങ്ങള്‍ ഉള്ളത്.
കിലോ കണക്കിന് സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, ആടയാഭരണങ്ങള്‍, വ്യാജമോ ബിനാമിയോ ആയ 34 കമ്പനികളിലെ കോടികളുടെ ഇടപാടുകള്‍ തുടങ്ങി 78 അവിഹിത ഇനങ്ങളുടെ ലിസ്റ്റാണ് പ്രോസിക്യൂഷന്‍ ജയലളിതയ്ക്കും കൂട്ടാളികള്‍ക്കും എതിരെ തെളിവായി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചത്. അടച്ചുപൂട്ടിയ കമ്പനികളും സ്ഥാപനങ്ങളും ഉടമകളില്‍ നിന്ന് വാങ്ങി അവയുടെ മറവില്‍ പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്റെ ചാര്‍ജ്. ഇതിനായി 34വ്യാജ കമ്പനികള്‍ ഉണ്ടാക്കുകയും ആ കമ്പനികളുടെ പേരില്‍ നൂറോളം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തു. അവിഹിതമായി ഉണ്ടാക്കിയ പണം ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ശശികലയും സുധാകരനും ഇളവരശിയും ജയലളിതയുടെ ബിനാമികളായി കള്ളപ്പണം ഉപയോഗിച്ച് ഈ കമ്പനികളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും ചെയ്തു.
ജയലളിത അടക്കമുള്ള കേസിലെ പ്രതികളുടെയും കമ്പനികളുടേയും സ്വത്ത് പ്രോസിക്യൂഷന്‍ കൂട്ടിക്കുഴയ്ക്കുകയും ചെയ്തു എന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നിര്‍മ്മാണ ചെലവും മറ്റുമായി 27,79,88,945 കോടി രൂപയാണ് കാണിച്ചത്. കൂടാതെ വിവാഹം നടത്തിയ ഇനത്തില്‍ 6,45,04,222 കോടി രൂപയും ആകെ 66.44 കോടിയുമായി പെരുപ്പിച്ച് കാണിച്ചു. ഇങ്ങനെ പെരുപ്പിച്ച് കാണിച്ച തുക ഒഴിവാക്കിയാല്‍ ജയലളിത സമ്പാദിച്ചത് 37,59,02,466 കോടി രൂപയാണെന്ന് മനസിലാക്കാനാവും. പ്രതികളുടെ ആകെ വരുമാനം 34,76,65,654കോടി രൂപയാണ്. ഇവ തമ്മിലുള്ള വ്യത്യാസം 2,82,36,812 കോടി രൂപ മാത്രമാണ്. അതായത് 8.12 ശതമാനം. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ വച്ചു നോക്കിയാല്‍ അന്തരം പത്തു ശതമാനത്തിന് താഴെയാണ് കോടതി ചൂണ്ടിക്കാട്ടി.
അനധികൃതമായി സമ്പാദിക്കുന്ന സ്വത്ത് പത്ത് ശതമാനത്തിന് താഴെയാണെങ്കില്‍ പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ പാടില്ലെന്ന് മദ്ധ്യപ്രദേശിലെ കൃഷ്ണാനന്ദ് അഗ്‌നിഹോത്രി കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. മാത്രമല്ല, 20 ശതമാനം വരെ സ്വത്ത് സമ്പാദിക്കുന്നത് അനുവദനീയമാണെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ള കാര്യവും കോടതി പരാമര്‍ശിച്ചു. ഈ രണ്ട് വിധികളും അടിസ്ഥാനമാക്കുകയും നിലവിലെ പണപ്പെരുപ്പ നിരക്ക് കൂടി കണക്കിലെടുക്കുത്താല്‍ 10 മുതല്‍ ഇരുപത് ശതമാനം വരെ അനധികൃത സമ്പാദനം അനുവദനീയമാണ് വിധി ന്യായത്തില്‍ ജഡ്ജി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























