സിയാച്ചിൻ മലനിരകളിൽ ആദ്യമായി കാല് കുത്തിയ ഹീറോ, കേണൽ നരേന്ദ്ര കുമാർ അന്തരിച്ചു

സിയാച്ചിൻ മലനിരകളിൽ ആദ്യമായി കാല് കുത്തിയ ഇന്ത്യൻ സൈനികരിൽ ഒരാളായ കേണൽ നരേന്ദ്ര കുമാർ അന്തരിച്ചു. വ്യാഴാഴ്ച ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 87 വയസായിരുന്നു. സൈനിക വൃത്തങ്ങളിൽ 'കാളക്കൂറ്റൻ' എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്
പാകിസ്ഥാന്റെ ആക്രമണത്തിൽ നിന്ന് സിയാച്ചിനെ സുരക്ഷിതമാക്കിയ, 1984ലെ ഓപ്പറേഷൻ മേഘദൂതിൽ കേണൽ നരേന്ദ്ര കുമാർ സുപ്രധാന പങ്കുവഹിച്ചു. അദ്ദേഹം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഓപറേഷൻ മേഘദൂതിന് ഉത്തരവിട്ടത്
സിയാച്ചിനിനോട് ചേർന്നുള്ള സൽതോറോ മേഖലയുടെ പൂർണ ആധിപത്യം കൈവരിക്കാനുള്ള വഴിതെളിച്ചതും ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും നീക്കങ്ങളായിരുന്നു.കാഞ്ചൻ ജംഗയും മറ്റ് ഒമ്പത് ഹിമാലയൻ കൊടുമുടികളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കീഴടക്കിയിരുന്നു
1965ൽ കേണൽ കുമാറിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചു. പരമവിശിഷ്ടസേവാ മെഡൽ നൽകി കരസേന അദ്ദേഹത്തെ ബഹുമാനിച്ചു. കേണല്‍ കുമാറിനോടുള്ള ബഹുമാനാര്‍ത്ഥം സിയാച്ചിന്‍ ബറ്റാലിയന്‍ ആസ്ഥാനത്തെ 'കുമാര്‍ ബേസ്' എന്ന് നാമകരണം ചെയ്തു. സിയാച്ചിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
അവിഭക്ത ഭാരതത്തിലെ റാവൽപിണ്ടിയിൽ 1933ൽ ജനിച്ച നരേന്ദ്ര, ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും മികച്ച പർവതാരോഹകരിൽ ഒരാളായിരുന്നു..
https://www.facebook.com/Malayalivartha

























