സ്റ്റാലിൻ കട്ടയ്ക്കിറങ്ങി; വാക്ക് പാലിച്ച് ഡി.എം.കെ; ജയലളിതയുടെ ഘാതകർക്ക് ഉടൻ പിടിവീഴും ജയ് വിളിച്ച് തമിഴ് മക്കൾ; പൊറുക്കാനാകുമോ ആ ക്രൂരതയോട്
തമിഴകത്തെയാകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന ജയളിതയുടെ മരണം. മുഖ്യമന്ത്രി എന്നതിനപ്പുറം തമിഴ് മക്കൾക്ക് ദൈവവും അവരുടെ അമ്മയുമായിരുന്നു പുരട്ചി തലൈവി എന്ന് അവർ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചിരുന്ന ജയലളിത. അവരുടെ മരണം ഉണ്ടാക്കിയ ആഘാതത്തെക്കാൾ അപ്പുറമായിരുന്നു മരണത്തിൽ ദുരൂഹത ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ തമിഴ് ജനതയ്ക്ക്അ നൽകിയത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ആരെങ്കിലും മരണത്തിലേക്ക് മനഃപൂർവ്വം എത്തിച്ചതാണോ എന്നറിയാൻ ഓരോ തമിഴ് മക്കളും ആഗ്രഹിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിൻ അവർക്ക് നൽകിയ വാക്കും അതായിരുന്നു. ജയലളിതയുടെ മരണത്തിൽ ദുരൂഹതെയുണ്ടെങ്കിൽ അത് പുറത്ത് കൊണ്ട് വരുമെന്ന്. ഇപ്പോഴിതാ ആ വാക്ക് സ്റ്റാലിൻ പാലിക്കുകായണ്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ കുറിച്ചും അവർക്കു ലഭിച്ച ചികിത്സകളെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. ജയലളിതയുടെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പിനു മുൻപ് ഡിഎംകെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്. പൊതുജന താൽപര്യം മുൻനിർത്തിയാണ് മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. ജസ്റ്റിസുമാരായ എസ്.അബ്ദുൽ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിൽ, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ 75 ദിവസത്തോളം ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്നു. ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽനടന്ന ദുരൂഹ മരണങ്ങളും അവിടെ നടന്ന െകാള്ളയും തമ്മിൽ ബന്ധപ്പെടുത്തിയാണ് ഈ കേസും അന്വേഷിക്കുന്നത്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും ജയലളിതയുടെ മരണവും തമ്മിൽ ബന്ധമുണ്ടോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. ജയലളിതയുടെ മരണശേഷം അവരുടെ സ്വത്തുക്കൾ ഇപ്പോൾ രാഷ്ട്രീയ വിവാദത്തിലാണ്. തോഴി ശശികല അടക്കം അണ്ണാ ഡിഎംകെ നേതാക്കളെ ഉന്നമിട്ടുള്ള നീക്കങ്ങളാണ് സ്റ്റാലിൻ സർക്കാർ നടത്തുന്നതെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സ്റ്റാലിന്റെ നിലപാട്.
ജയലളിതയുടെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസാമി കമ്മിഷൻ വിപുലീകരിക്കാൻ തയ്യാറാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു . ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള യഥാർഥ വസ്തുതകൾ ജനങ്ങളിലെത്തിക്കേണ്ടത് സുപ്രധാനമാണ്. അതിനാൽ, കമ്മിഷൻ വിപുലീകരിക്കാൻ തയ്യാറാണെന്ന് തമിഴ്നാട് സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദ്വിവേദി സുപ്രീം കോടതിയെ അറിയിച്ചു. ജയലളിതയുടെ മരണത്തിന് പിന്നിലെ വസ്തുതകളാണ് കമ്മിഷൻ പരിശോധിക്കുന്നത്. കോടതി നിർദേശിച്ചാൽ കമ്മിഷനെ സഹായിക്കാൻ ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറാണെന്നും ദുഷ്യന്ത് ദ്വിവേദി അറിയിച്ചു. ജയലളിതയ്ക്കു നൽകിയ മരുന്നുകളെക്കുറിച്ചറിയാൻ സമിതിയിൽ ഡോക്ടർമാരില്ലെന്നും അറുമുഖസാമി കമ്മിഷനിൽ വിശ്വാസമില്ലെന്നും അപ്പോളൊ ആശുപത്രി നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ജസ്റ്റിസ് ആറുമുഖസാമിയെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചത്. എന്നാല്‍ തുടക്കം മുതല്‍ കമ്മിഷനുമായി ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി മാനേജ്മെന്റ് സഹകരിച്ചിരുന്നില്ല. ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ കമ്മിഷന്‍ നോട്ടിസ് നല്‍കിയതോെട 2018ല്‍ ആശുപത്രി അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. സ്റ്റേ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലെ വാദത്തിനിടെയാണ് ആശുപത്രി അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. മെഡിക്കല്‍ വിദഗ്ധരില്ലാത്ത കമ്മിഷനുമായി സഹകരിക്കില്ല.
ഡോക്ടര്‍മാര്‍ ഹാജരാകാനോ രേഖകള്‍ നല്‍കാനോ തയാറല്ലെന്നും ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു. വിദഗ്ധ മെഡിക്കല്‍ സംഘത്തിനു രേഖകള്‍ കൈമാറാമെന്നാണ് ആശുപത്രിയുടെ നിലപാട്. അതേ സമയം ജയലളിതയെ ചികില്‍സിച്ച മുറികളിലെ സിസിടിവി ക്യാമറകള്‍ നീക്കിയതു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണെന്ന് ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു. ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ടി.ടി.വി.ദിനകരൻ പുറത്തുവിട്ട ദൃശ്യങ്ങൾ മാത്രമാണു ജയയുടെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തു വന്നിട്ടുള്ളത്.
തികച്ചും ദുരൂഹത നിറഞ്ഞതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായിരുന്നു ജയലളിതയുടെ മരണം.ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും തോഴി ശശികലയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകമാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.ജയലളിതയുടെ മരണത്തിനു കാരണമായത് യഥാസമയം ചികിത്സനൽകാത്തതാന്നായിരുന്നു എന്നും ഇതിന് ഉത്തരവാദികളായ ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി രാമമോഹനറാവു അടക്കമുള്ളവരുടെപേരിൽ കേസെടുക്കണമെന്നും മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് സി.വി. ഷൺമുഖം ആരോപിച്ചിരുന്നു. ജയയ്ക്ക് വിദേശചികിത്സ ലഭ്യമാക്കുന്നതിന് തടസ്സംനിന്ന രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാസമയം ആൻജിയോപ്ലാസ്റ്റി ചെയ്യാതിരുന്നത് ജയയുടെ ആരോഗ്യനില വഷളാകുന്നതിന് കാരണമായെന്ന് ആറുമുഖംസ്വാമി കമ്മിഷന്റെ അഭിഭാഷകൻ മുഹമ്മദ് ജാഫറുള്ള ആരോപിച്ചിരുന്നു. രാധാകൃഷ്ണനെയും രാമമോഹനറാവുവിനെയും കക്ഷിചേർക്കണമെന്നും കമ്മിഷന് സമർപ്പിച്ച പരാതിയിൽ ജാഫറുള്ള ആവശ്യപ്പെട്ടു. തുടർന്നാണ് രാധാകൃഷ്ണനും രാമമോഹനറാവുവിനും എതിരെ ഷൺമുഖം രംഗത്തുവന്നത്. വിദേശചികിത്സ വേണമെന്ന നിർദേശം വന്നപ്പോൾ ഇത് ഇന്ത്യൻ ഡോക്ടർമാരുടെ പ്രതിച്ഛായയെ ബാധിക്കുമെന്നുപറഞ്ഞ് രാധാകൃഷ്ണൻ എതിർത്തുവെന്ന് ഷൺമുഖം ആരോപിച്ചു. ഒരു ഡോക്ടർകൂടിയായ രാധാകൃഷ്ണന് രോഗിയുടെ ജീവനെക്കാൾ വലുത് ഡോക്ടർമാരുടെ പ്രതിച്ഛായയായിരുന്നു.
വിദേശചികിത്സസംബന്ധിച്ച നിർദേശം മന്ത്രിസഭയെ അറിയിച്ചുവെന്ന് രാമമോഹനറാവു അന്വേഷണക്കമ്മിഷൻ മുമ്പാകെ മൊഴിനൽകിയതിനെയും ഷൺമുഖം വിമർശിച്ചു. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം മന്ത്രിസഭായോഗം ചേർന്നിട്ടില്ലെന്ന് ഷൺമുഖം പറഞ്ഞു. ശരിയായ ചികിത്സ നൽകാൻ സാധിച്ചിരുന്നെങ്കിൽ ജയലളിത ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ഷൺമുഖം, ഇതിന് തടസ്സംനിന്ന രാധാകൃഷ്ണൻ അടക്കമുള്ളവരുടെപേരിൽ കേസെടുത്ത് അന്വേഷണം നടത്താൻ പ്രത്യേകസംഘം രൂപവത്കരിക്കാൻ ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ശശികല കുടുംബമാണ് ആശുപത്രിയിൽ ജയലളിതയ്ക്കൊപ്പമുണ്ടായിരുന്നത്. ആശുപത്രിയിൽ ശശികലകുടുംബത്തിന്റെ ഭക്ഷണച്ചെലവിനാണ് 1.17 കോടി രൂപ ചെലവായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജയലളിതയുടെ മരണത്തിന്റെ ദുരൂഹതകൾ കെട്ടടങ്ങും മുൻപാണ് കോടനാട് എസ്റ്റേറ്റിലെ ദുരൂഹ മരണങ്ങൾ അരങ്ങേറുന്നത്.
അഞ്ചു കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ ഞെട്ടിക്കുന്ന സംഭവങ്ങളുടെ ഉറവിടമാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ്. 1000 ഹെക്ടര്‍ തോട്ടവും 5000 ചതുരശ്ര അടിയില്‍ ബ്രിട്ടിഷ് മാതൃകയിലുള്ള ബംഗ്ലാവും ഉള്‍പ്പെടുന്ന ഇവിടെ ജയലളിതയുടെ മരണ ശേഷം കാവല്‍ക്കാരന്‍ റാം ബഹദൂര്‍ കൊല്ലപ്പെടുന്നതോടെയാണ് ദുരൂഹതകളുടെ പരമ്പര ആരംഭിക്കുന്നത്. ജയലളിതയുടെ മരണശേഷം, 2017 ഏപ്രില്‍ 24-ന് രാത്രിയാണ് ബംഗ്ലാവിലെ കാവല്‍ക്കാരന്‍ റാംബഹദൂര്‍ കൊല്ലപ്പെടുന്നത്.
പിന്നീട് കേസിലെ ഒന്നാംപ്രതി കനഗരാജും രണ്ടാംപ്രതി കെ.വി. സയന്റെ ഭാര്യയും മകളും വാഹനാപകടത്തില്‍ ദുരൂഹമായി മരിക്കുന്നു. തൊട്ടുപിറകെ സി.സി.ടി.വി. ഓപ്പറേറ്ററായ ദിനേശ് കുമാറിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുന്നു. എസ്റ്റേറ്റില്‍ നിന്നും വിലപ്പെട്ട രേഖകള്‍ കാണാനില്ലെന്നാണ് പറയുന്നത്. ജയയുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചവയാണ് ഇതെന്ന് കരുതപ്പെടുന്നു. ജയലളിത മരിക്കുകയും ശശികല ജയിലിലാകുകയും ചെയ്തതോടെയാണ് എസ്റ്റേറ്റ് ഭീതിയിലേക്കു നീങ്ങുന്നത്.
https://www.facebook.com/Malayalivartha