നിലപാട് കടുപ്പിച്ച് ഇന്ത്യ... കാനഡയെ വിരട്ടി... കണ്ണുരുട്ടി ജയശങ്കർ!

ഇന്ത്യ -കാനഡ ബന്ധത്തിൽ കടുത്ത നടപടിയെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്നും ജയശങ്കർ വ്യക്തമാക്കി. കനേഡിയൻ പൗരന്മാർക്കുള്ള വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും അദേഹം അറിയിച്ചു.
ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനാലാണ് സർവീസ് നിർത്തിയത്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നൽകുന്നത് പിന്നെയും പുനഃസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാനഡ ഇതിനകം തന്നെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഇന്ത്യ- കാനഡ തർക്കം തുടങ്ങിയ ശേഷം ഇതാദ്യമായാണ് എസ്. ജയശങ്കർ ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്.
ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കാനഡയെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിലാണ് അതൃപ്തി അറിയിച്ചത്. ഇത് വിയന്ന കൺവൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി
വിട്ടുകിട്ടേണ്ട ഭീകരരുടെ പട്ടിക കൈമാറിയിട്ടും കാനഡ ഇതിനു തയ്യാറാകുന്നില്ലെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. റെഡ് കോര്‍ണർ നോട്ടീസ് ഉണ്ടായിട്ടും ഹർദീപ് സിംഗ് നിജ്ജാറിന് എങ്ങനെ കനേഡിയൻ പൗരത്വം കിട്ടി എന്നത് അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കൺവെൻഷന്റെ ലംഘനമെന്ന പ്രതികരണം നൽകി. അമേരിക്കൻ പിന്തുണ കിട്ടിയ സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്നലെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
കാനഡയിൽ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ച് നിരവധി തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനഡ കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാന്‍ വിഘടനവാദമാണ് മന്ത്രി ജയശങ്കർ സൂചിപ്പിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ സമ്മർദം കാര്യമാക്കുന്നില്ലെന്നാണ് ജയശങ്കറിന്റെ നിലപാട്. കാനഡയില്‍ ഖാലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. നിജ്ജാറിന്‍റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ അസംബന്ധം എന്നാണ് രാജ്യം വിശേഷിപ്പിച്ചത്. 1997ൽ കാനഡയിലേക്ക് കുടിയേറിയ നിജ്ജാറിന് 2015ലാണ് കനേഡിയൻ പൗരത്വം ലഭിച്ചത്. ഈ വര്‍ഷം ജൂണിൽ വാൻകൂവറിനടുത്തുള്ള സിഖ് ക്ഷേത്രത്തിന് പുറത്ത് അക്രമികളുടെ വെടിയേറ്റ് മരിച്ചു.
https://www.facebook.com/Malayalivartha



























