മൊബൈൽ ആപ്പിലൂടെ സൈനിക രഹസ്യം ചോർത്തി... പാക് ചാരനെ ATS കൈയ്യോടെ തൂക്കി...

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനത്തിന് സഹായിച്ചതിന് 53 കാരനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ വംശജനായ ഇയാൾ 10 വർഷം മുമ്പ് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയാണെന്ന് അധികൃതർ അറിയിച്ചു.
മിലിട്ടറി ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനന്ദിലെ താരാപ്പുരിൽ താമസിക്കുന്ന ലാഭ്ശങ്കർ മഹേശ്വരി(53)യെയാണ് മിലിറ്ററി ഇന്റലിജൻസിന്റെ നിർദേശപ്രകാരം ഗുജറാത്ത് പോലീസ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. 1999-ൽ ഭാര്യക്കൊപ്പം വന്ധ്യതാ ചികിത്സയ്ക്ക് ഗുജറാത്തിൽ എത്തിയ ഇയാൾ 2006-ൽ ഇന്ത്യൻ പൗരനായി.
താരാപ്പുരിൽ ഭാര്യയുടെ മാതാപിതാക്കളുടെ ഒപ്പം താമസിച്ചിരുന്ന മഹേശ്വരി ഇവിടെ പലചരക്കുകടയും നടത്തിയിരുന്നു. എന്നാൽ, പാകിസ്താനിൽ സ്വന്തം ബന്ധുക്കളെ സന്ദർശിക്കാൻ ഇടയ്ക്ക് പോയിരുന്നു. ഇയാളെ പാക് ചാരസംഘടന രഹസ്യം ചോർത്താൻ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 123, 121-എ, 120 ബി എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പാകിസ്ഥാൻ ആർമിയിലെയോ രഹസ്യാന്വേഷണ ഏജൻസിയിലെയോ ഒരാൾ ഇന്ത്യൻ സിം കാർഡുള്ള വാട്ട്‌സ്ആപ്പ് നമ്പർ ഉപയോഗിക്കുന്നതായി മിലിട്ടറി ഇന്റലിജൻസിൽ നിന്ന് എടിഎസിന് വിവരം ലഭിച്ചു.
ഇന്ത്യൻ സിം കാർഡും വാട്‌സാപ്പ് നമ്പറും ലഭ്യമാക്കാൻ മഹേശ്വരി പാകിസ്താൻ ഏജന്റുമാരെ സഹായിച്ചു. കാർഗിലിലെ സൈനികന്റെയും ഹരിയാനയിലെ പഞ്ച്കുളയിലുള്ള ആർമി പബ്ലിക് സ്‌കൂളിലെ റിസപ്ഷനിസ്റ്റിന്റെയും ഫോണുകൾ ചോർത്തിയതായി കണ്ടെത്തി. ആർമി വെൽഫെയർ എജുക്കേഷൻ സൊസൈറ്റി നടത്തുന്ന ആർമി പബ്ലിക് സ്‌കൂളുകളിലെ കുട്ടികളുടെ സൈനികോദ്യോഗസ്ഥരായ രക്ഷിതാക്കളുടെ ഫോണുകളാണ് ഇവർ ലക്ഷ്യമിട്ടത്.
സ്‌കൂൾ വെബ്സൈറ്റുകളിലും ഫീസ് അടയ്ക്കാനുള്ള ഓൺലൈൻ സംവിധാനത്തിലും നുഴഞ്ഞു കയറി ഫോൺ നമ്പറുകൾ ശേഖരിച്ചു. സ്‌കൂൾ അധികൃതരുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം ഈ ഫോണുകളിൽ അയച്ചു. സ്വാതന്ത്ര്യ സുവർണ ജൂബിലിക്ക് ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി ഒരു ആപ്പ് സ്ഥാപിക്കാൻ ലിങ്ക് അയച്ചു.
കുട്ടിയുടെയും ദേശീയ പതാകയുടെയും ചിത്രങ്ങൾ ചേർത്ത് പോസ്റ്റുചെയ്യാൻ സഹായിക്കുന്നതായിരുന്നു ആപ്പ്. ഇതോടെ റിമോട്ട് അക്‌സസ് ട്രോജൻ മാൽവെയർ സ്ഥാപിക്കപ്പെടുകയും ഫോണിലെ വിവരങ്ങൾ പാക് ഏജന്റുമാർക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് ഏജന്റുമാർക്ക് പണം എത്തിക്കാനും മഹേശ്വരി സഹായിച്ചതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
എയർഫോഴ്‌സ് ഇന്റലിജൻസിന്റെ സഹായത്തോടെ ഇത്തരമൊരു ഫോൺ കണ്ടെത്തി ഗാന്ധി നഗറിൽ ഫൊറൻസിക് ലാബിൽ പരിശോധിച്ചതോടെയാണ് പാക് തന്ത്രം കണ്ടെത്തിയത്. റാറ്റ് (RAT) മാൽവെയർ ഉപയോഗിച്ചാണ് അവരുടെ ഫോണുകളിലെ വിവരം ചോർത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
എത്ര ഫോണുകളിൽ ആപ്പ് സ്ഥാപിച്ചെന്നും എന്തെല്ലാം രഹസ്യങ്ങൾ ചോർന്നെന്നും മിലിറ്ററി ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം ഫോണുകൾ ഫാക്ടറി റീസെറ്റിന് വിധേയമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മഹേശ്വരിയുടെ ഫോണിൽ ആദ്യം ഉപയോഗിക്കുകയും പിന്നീട് അയൽ രാജ്യത്തിന് കൈമാറുകയും ചെയ്ത സിം കാർഡ് ജാംനഗറിലെ രണ്ട് ഏജന്റുമാർ വഴിയാണ് ലഭിച്ചത്. മുഹമ്മദ് സഖലയിൻ തൈമിന്റെ പേരിലുള്ള കാർഡ് അസ്ഗർ ഹാജിയുടെ ഫോണിലാണ് ആദ്യം ആക്ടിവേറ്റ് ചെയ്തത്. ഇരുവരും ഒളിവിലാണ്.
കാർഗിലിലുള്ള ഒരു സൈനികന്റെ ഫോണിൽ ചാര ആപ്പ് സ്ഥാപിക്കപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി. മഹേശ്വരിക്കും കുടുംബത്തിനും വിസാ നടപടികൾ വേഗത്തിലാക്കിയാണ് ഇന്ത്യയിലെ പാക് എംബസിയിലെ ഉദ്യോഗസ്ഥൻ ആദ്യം ബന്ധം സ്ഥാപിച്ചതെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്.പി. ഓം പ്രകാശ് ജാട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha



























