അഞ്ചു ദലിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല അടക്കം അഞ്ചു ദലിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസ് ഹൈദരാബാദ് സര്‍വകലാശാലക്ക് അയച്ച അഞ്ചു കത്തുകള്‍ പുറത്ത്. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി എടുക്കാത്തതിന്റെ കാരണം തിരക്കിയാണ് കത്തുകള്‍. രോഹിതിന്റെ മരണം ദളിത് വിഷയമല്ലെന്നും ദളിത് വിരുദ്ധ വാദത്തിന് അടിസ്ഥാനമില്ലെന്നും സ്മൃതി മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് കത്തുകള്‍ പുറത്തായത്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ ഗുണ്ടകളോട് ഉപമിച്ച എ.ബി.വി.പി പ്രവര്‍ത്തകന്‍ സുശീല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത എ.എസ്.എ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചതായി സുശീല്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്. സര്‍വകലാശാല സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, വിഷയത്തില്‍ ആദ്യം ഇടപെട്ട സെക്യൂരിറ്റി ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കാനായിരുന്നു നേരത്തെ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചിരുന്നത്. അതിനിടെ, ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായ ബന്ദാരു ദത്തത്രേയ ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തയച്ചു. തുടര്‍ന്ന് മന്ത്രാലയം അഞ്ചു തവണ സര്‍വകലാശാലയ്ക്ക് കത്തയച്ചു. ഇതിനെ തുടര്‍ന്നാണ് താക്കീത് നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച് എ.എസ്.എ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്യാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
ഇതിനെതിരെ സര്‍വകലാശാല ഗേറ്റിനു സമീപം പ്രതിഷേധ പരിപാടി നടത്തിക്കൊണ്ടിരിന്നതിനിടയിലാണ് രോഹിത്ത് ആത്മഹത്യ ചെയ്തത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് സ്മൃതി ഇറാനിയ്ക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ്, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അയച്ച കത്തുകള്‍ പുറത്തു വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























