രാജസ്ഥാനിലെ പൊഖ്റാനിൽ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം 27 ന്

വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം രാജസ്ഥാനിലെ പൊഖ്റാനിൽ ഈ മാസം 27ന് നടക്കും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന ആദ്യത്തെ വ്യോമാഭ്യാസ പ്രകടനമാണിത്.
ഈ വൻ സൈനികാഭ്യാസത്തിൽ 77 യുദ്ധവിമാനങ്ങളും 43 ഹെലികോപ്റ്ററുകളു എട്ട് മിലിട്ടറി കാർഗോ വിമാനങ്ങളുമാണ് അഭ്യാസത്തിൽ അണിനിരക്കുക. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെ വിറപ്പിച്ച റഫാൽ വിമാനങ്ങളും തേജസ് യുദ്ധവിമാനങ്ങളും യുഎസിൽ നിന്ന് ഇന്ത്യ കരസ്ഥമാക്കിയ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററും, ചിനൂക്ക് ഹെലികോപ്റ്ററുകളും അഭ്യാസത്തിൽ പങ്കെടുക്കുന്നതാണ്.
വ്യോമസേനയുടെ ആക്രമണ മികവും കൃത്യതയാർന്ന ലക്ഷ്യഭേദനവും നേരിട്ട് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഈ പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ഓപ്പറേഷന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്തി അവയിലേക്ക് യുദ്ധവിമാനങ്ങൾ ആയുധങ്ങൾ വർഷിക്കും.
ശത്രുലക്ഷ്യങ്ങളെ എത്രത്തോളം കൃത്യതയോടെ തകർക്കാനായി സാധിക്കുമെന്നത് ഈ ഓപ്പറേഷനിലൂടെ ദൃശ്യമാകും. ഹെലികോപ്റ്ററുകളും വിമാനങ്ങളും സംയുക്തമായി നടത്തുന്ന ഈ നീക്കങ്ങളിൽ കൃത്യമായ ലക്ഷ്യഭേദനത്തിനാണ് മുൻഗണന നൽകുക.
277 ആയുധങ്ങളാണ് അഭ്യാസത്തിൽ ഉപയോഗിക്കുക. ആകെ 12,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഇതിനായി വിനിയോഗിക്കുന്നതാണ്. ഭാവിയിലെ യുദ്ധങ്ങൾ വിജയിക്കാനുള്ള വ്യോമസേനയുടെ കഴിവ്, വ്യോമമേധാവിത്വം ഉറപ്പാക്കൽ, പ്രതിരോധ ശേഷി എന്നിവ ഇതിൽ പ്രകടിപ്പിക്കും. ശത്രുതാവളങ്ങൾ തകർക്കൽ മുതൽ രക്ഷാപ്രവർത്തനം വരെ ഈ അഭ്യാസപ്രകടനത്തിന്റെ ഭാഗമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha
























