ഏത് പേരിലാണോ മോഡിയെ അകറ്റുന്നത് അതില്‍ നിന്നും മോഡിക്ക് താല്‌ക്കാലിക മോചനം, ബിജെപി കൈയ്യടിക്കുമ്പോള്‍ എരിയുന്നത് കോണ്‍ഗ്രസ്

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഏറ്റവുമധികേ വേട്ടയാടിയ സംഭവമാണ് ഗുജറാത്ത് കലാപം. 2002ലെ ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്ര മോദിയ്ക്ക് ആശ്വാസമായി കോടതി വിധി. ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ മോദിക്കെതിരായ സാകിയ ജാഫ്രിയുടെ ഹര്‍ജി അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി തള്ളി. എന്നാല്‍ ഈ കോടതി വിധിയോടെ ബിജെപി ക്യാമ്പ് ഉത്സാഹത്തിലാണ്. കോണ്‍ഗ്രസിനാകട്ടെ മൗനവും.
2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റു നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധിപറഞ്ഞത്. മോദിയേയും മറ്റ് 58 പേരേയും കുറ്റവിമുക്തനാക്കികൊണ്ടുള്ള 2012ലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നും വ്യക്തമാക്കിയിരുന്നു.
കേസിലെ പ്രധാന പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണ സംഘം തെളിവുകള്‍ അവഗണിച്ചുവെന്നാണ് ഹര്‍ജി നല്‍കിയ സാക്കിയ ജാഫ്‌റി വാദിച്ചത്. മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂട്ടക്കൊലയെന്നും സാകിയ ആരോപിച്ചു. എന്നാല്‍ സാകിയ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന ആര്‍ക്കെതിരെയും എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനാവശ്യമായ തെളിവ് ലഭിച്ചില്ലെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യം ഇന്ന് അഹമ്മദാബാദ് കോടതിയും ശരിവെച്ചു.
സാക്കിയ ജാഫ്‌രിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ഇഹ്‌സാന്‍ ജാഫ്‌റിയടക്കം 69 പേര്‍ 2002 ഫെബ്രുവരി 28ന് കലാപത്തിന്റെ ഭാഗമായുള്ള ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിരുന്നു.
കലാപം നടക്കുമ്പോള്‍ പോലീസിനെ നിഷ്‌ക്രിയമാക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ശ്രമിച്ചെന്ന് ഗുജറാത്ത് പോലീസിലെ ചിലര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് 2008ല്‍ ഇക്കാര്യം അന്വേഷിക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. സിബിഐ മുന്‍മേധാവി ആര്‍.കെ രാഘവനായിരുന്നു അന്വേഷണസംഘത്തിന്റെ ചുമതല.
സാകിയക്ക് വേണമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. മോദിയുടെ ആശ്വാസം കേവലം 20 ദിവസത്തേക്ക് മാത്രമാണെന്ന് വിധി കേട്ട് പൊട്ടിക്കരഞ്ഞ സാകിയ ജാഫ്രി പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സാകിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























