ഇന്ത്യയും കച്ച മുറുക്കുന്നു, 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനു വെള്ളിയാഴ്ച്ച ഫ്രാന്‍സുമായി കരാര്‍, നവാസ് ഷെരീഫ് തീവ്രാദിയെ പ്രകീര്‍ത്തിച്ചതിലൂടെ തീവ്രവാദ ബന്ധം കൂടുതല്‍ വ്യക്തമാകുന്നു, കാശ്മീര്‍ പ്രശ്‌നം മുറുകുന്നത് യുദ്ധത്തിലേക്ക്

ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കുകയും ചെയ്യുന്നതോടൊപ്പം 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനു ഫ്രാന്‍സുമായി കരാറില്‍ വെള്ളിയാഴ്ച ഇന്ത്യ ഒപ്പുവയ്ക്കും.കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ കരാറില്‍ ഒപ്പു വയ്ക്കുന്നതിനായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷീന്‍ ലെ ഡ്രിയാന്‍ വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന സമയത്താണു 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായത്.
ഈ വര്‍ഷം റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കു മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് എത്തിയിരുന്നെങ്കിലും റാഫേല്‍ വിമാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ കാശ്മീര്‍ താഴ്വരകള്‍ പാകിസ്താന്റെ നുഴഞ്ഞു കയറ്റവും ഭീകരാക്രമണവും ശക്തമായതോടെ തിരിച്ചടിക്ക് കോപ്പു കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കരാറില്‍ ഇന്ത്യ ഒപ്പു വയ്ക്കാനൊരുങ്ങുന്നത്.
അയല്‍രാജ്യമായ ചൈന, പാക്കിസ്ഥാന്‍ എന്നിവരെ നേരിടാന്‍ നിലവിലെ സ്‌ക്വാഡ്രണ്‍ അപര്യാപ്തമാണെന്നു വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ അരൂപ് രാഹ പലതവണ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍, സ്‌ക്വാഡ്രണ്‍ കുറവ് വലിയ തലവേദനയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഏകദേശം 880 കോടി ഡോളറിന് (60,000 കോടിയോളം രൂപ) ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുക.
അതെ സമയം ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി തെളിവുകളെക്കുറിച്ചുള്ള വിവരം കൈമാറിയ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍, ആക്രമണം സംബന്ധിച്ചു പാക്ക് സര്‍ക്കാരിന്റെ പ്രതികരണം അറിയണമെന്നും ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പാക്കിസ്ഥാനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നതിന് അടിവരയിടുന്നതാണ് ഉറി ആക്രമണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍നിന്നു കിട്ടിയ ജിപിഎസിലുണ്ടായിരുന്ന വിവരങ്ങളില്‍നിന്ന് ഇവര്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയതിനു തെളിവുണ്ടെന്നു ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഭീകരര്‍ ഉപയോഗിച്ച ഗ്രനേഡുകളില്‍ പാക്കിസ്ഥാന്‍ മുദ്രകളുണ്ടായിരുന്നു.
പാക്ക് സര്‍ക്കാര്‍ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാണെങ്കില്‍ കൊല്ലപ്പെട്ട ഭീകരരുടെ വിരലടയാളം, ഡിഎന്‍എ സാംപിള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറാന്‍ തയാറാണ് - ജയശങ്കര്‍ ബാസിതിനോടു വ്യക്തമാക്കി. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങി പാക്കിസ്ഥാന്‍ അടയാളങ്ങളുള്ള വേറെയും തെളിവുകള്‍ ഭീകരരില്‍നിന്നു കിട്ടിയിട്ടുണ്ട്.
കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള അക്രമങ്ങളെക്കുറിച്ച് യുഎന്നിന്റെ നേതൃത്വത്തില്‍ സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട യുവ നേതാവ് ബുര്‍ഹാന്‍ വാനി കശ്മീരികളുടെ പ്രതീകമാണെന്നു പോലും അവകാശപ്പെട്ട ഷരീഫ് നിരപരാധികളായ കശ്മീരികളാണ് കൊല്ലപ്പെടുന്നതെന്ന് ആരോപിച്ചു. കശ്മീരിനെ പട്ടാളരഹിതമാക്കണം. തടവിലുള്ള നേതാക്കളെ വിട്ടയയ്ക്കണം. കശ്മീരികള്‍ക്ക് സ്വയം നിര്‍ണയാവകാശം വേണമെന്ന ആവശ്യത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷമല്ല , സമാധാനമാണ് പാക്കിസ്ഥാന് താല്‍പര്യം. ഇന്ത്യയുമായി സംഭാഷണങ്ങള്‍ക്കു തയാറാണ്. എന്നാല്‍ അപ്രതീക്ഷിത നിബന്ധനകളുമായി ഇന്ത്യയാണ് തടസ്സം നില്‍ക്കുന്നത്. ഇന്ത്യ വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. ആയുധമല്‍സരത്തിന് പാക്കിസ്ഥാനില്ല, എന്നാല്‍ ഇന്ത്യ ആയുധ ശേഖരത്തിലൂടെ പ്രകോപനം സൃഷ്ടിക്കുകയാണ്. തീവ്രവാദത്തിന്റെ ഇരയായി സ്വയം വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും പിന്തുണ നല്‍കുന്ന രാജ്യമാണെന്നും അവകാശപ്പെട്ടു.
ഹിസ്ബുള്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ യുഎന്‍ പൊതു സഭയിലെ തന്റെ പ്രസംഗത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പ്രകീര്‍ത്തിച്ചതിലൂടെ തീവ്രവാദത്തോടുള്ള പാക്കിസ്ഥാന്റെ അടുപ്പം ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്നു ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. ഇന്ത്യ - പാക്ക് സംഭാഷണങ്ങള്‍ക്കു തടസ്സമായി പറയുന്നത് പാക്കിസ്ഥാനു സ്വീകര്യമല്ലാത്ത നിബന്ധനകള്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്നു എന്നാണ്. ഭീകരത അവസാനിക്കണമെന്നതു മാത്രമാണ് ഇന്ത്യയുടെ നിബന്ധന. ഇതു പാക്കിസ്ഥാനു സ്വീകര്യമല്ലേയെന്നും വികാസ് സ്വരൂപ് ചോദിച്ചു.
അതിര്‍ത്തിയില്‍ നിരന്തരമായ ആക്രമണത്തിന് പാകിസ്ഥാന്‍ തയ്യാറാകുമ്പോള്‍ ഇന്ത്യ തിരിച്ചടികള്‍ക്കു മുതിര്‍ന്നാല്‍ കശ്മീര്‍ താഴ്വരകള്‍ വീണ്ടുമൊരു യുദ്ധകാലത്തിലേക്ക് ചുവടു വയ്ക്കും. പാകിസ്ഥാന്‍ തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കു മറുപടിയായി ഇന്ത്യ പാക് അധീന കാശ്മീരില്‍ പ്രത്യാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെയും ഇന്ത്യയെ അനുകൂലിച്ചു കൊണ്ടും വിവിധ രാഷ്ട്രങ്ങള്‍ മുന്നോട്ടു വന്നിരുന്നു. പാകിസ്ഥാനെ നിശിതമായി വിമര്‍ശിച്ച രാഷ്ട്രങ്ങള്‍ ഭീകരാക്രമണം നിരത്തി സമാധാനം തിരികെ കൊണ്ട് വരണമെന്നും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























