ജിഎസ്ടി ചര്‍ച്ച പരാജയപ്പെട്ടു

ജിഎസ്ടി കേരളം ഉടക്കി. കേന്ദ്രം ഇരട്ടത്താപ്പ് കളിക്കുന്നതായി സംസ്ഥാനങ്ങള്‍. സംസ്ഥാനങ്ങള്‍ ഉടക്കിയതോടെ ചരക്കു–സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ സമ്മേളനം നേരത്തേ നിര്‍ത്തി. ഇന്നു കൂടി നടത്താനിരുന്ന ചര്‍ച്ച ഇന്നലെ അവസാനിപ്പിച്ചു. ജിഎസ്ടിക്കു നിര്‍ദേശിച്ച നാലു നിരക്കുകളെപ്പറ്റി സംസ്ഥാനങ്ങള്‍ എതിരഭിപ്രായം പറഞ്ഞു. സംസ്ഥാനങ്ങളുടെ നഷ്ടം നികത്താന്‍ ജിഎസ്ടിയിലെ ഉയര്‍ന്ന നിരക്കിനുമേല്‍ സെസ് ചുമത്താനുള്ള ആശയത്തിലും അതിന്റെ നിരക്കിലും സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പറഞ്ഞു.
കേന്ദ്രം നിര്‍ദേശിച്ച നിരക്കുകള്‍ക്കും നഷ്ടപരിഹാര സംവിധാനത്തിനും വലിയ എതിര്‍പ്പ് ഉണ്ടാവുകയില്ലെന്നാണു കരുതിയത്. പക്ഷേ ഇന്നലത്തെ യോഗത്തില്‍ കാര്യങ്ങള്‍ മാറി. പല അപകടങ്ങളും മനസിലാക്കിയതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും എതിരായി. ഇതോടെയാണ് ഇന്നു യോഗം വേണ്ടെന്നും നവംബര്‍ മൂന്നിനും നാലിനും ചേരാമെന്നും വച്ചത്. അന്നു നിരക്കുകാര്യവും നഷ്ടപരിഹാര രീതിയും തീരുമാനിച്ചാല്‍ ഒമ്പതിന് മാതൃകാ നിയമം ചര്‍ച്ചചെയ്യും.
സേവനങ്ങളും ഉത്പന്നങ്ങളും ഒരേ സ്ഥാപനത്തില്‍ ഉള്ളപ്പോള്‍ നികുതിപരിശോധനാ അധികാരം ആര്‍ക്കെന്ന തര്‍ക്കവും ശേഷിച്ചു. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും മറ്റും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി വരും. അപ്പോള്‍ നികുതി നിര്‍ണയം കേന്ദ്രമാണോ സംസ്ഥാനമാണോ നടത്തുക എന്നതാണു തര്‍ക്കവിഷയം. ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ഉത്പന്ന വ്യാപാരസ്ഥാപനങ്ങള്‍ സംസ്ഥാനപരിധിയിലും സേവനസ്ഥാപനങ്ങള്‍ കേന്ദ്രപരിധിയിലും എന്നാണു കേന്ദ്രനിര്‍ദേശം.
ഉയര്‍ന്ന ജിഎസ്ടി നിരക്കിനു പുറമേ സെസ് ചുമത്തുന്നതിനു കേരളമടക്കമുള്ളസംസ്ഥാനങ്ങള്‍ എതിരാണ്. ഇപ്പോള്‍ത്തന്നെ ഉയര്‍ന്ന നികുതി ഉള്ളവയ്ക്ക് ആ തോത് കുറച്ചിട്ടു സെസ് ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കു നഷ്ടം വരും. നിലവിലേതിനടുത്തുവരുന്ന ഉയര്‍ന്ന നിരക്കു മാത്രം ആണെങ്കില്‍ പകുതി തുക സംസ്ഥാനങ്ങള്‍ക്കു കിട്ടും.
സെസ് ആയാല്‍ മുഴുവന്‍ കേന്ദ്രം എടുത്തിട്ട് ഒരു വീതം സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരമായി നല്‍കുകയേ ഉള്ളൂ.കേന്ദ്രം ഉദ്ദേശിച്ചതുപോലെ സുഗമമായില്ല ചര്‍ച്ചകള്‍. ചില സംസ്ഥാനങ്ങള്‍ എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സ് ചുമത്തുന്നുണ്ട്. അതു തുടരാന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നു.
ജിഎസ്ടി കാര്യത്തില്‍ ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്നു മാറി വേറേ ചര്‍ച്ച തുടങ്ങേണ്ട നിലയിലാണു കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഇനി പുതിയ നിര്‍ദേശങ്ങളുമായി വേണം നവംബര്‍ മൂന്നിനു ചര്‍ച്ച തുടങ്ങാന്‍. ഇതിനിടെ സെസ് നിര്‍ദേശത്തെ വ്യാപാരി – വ്യവസായി സംഘടനകള്‍ എതിര്‍ത്തു.
സെസിന് കേരളം എതിര്
ന്യൂഡല്‍ഹി: ജിഎസ്ടി പിരിവില്‍നിന്നു സംസ്ഥാനങ്ങളുടെ നഷ്ടം നികത്താമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശത്തെ ചരക്കുസേവന നികുതി സംബന്ധിച്ചു സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം ശക്തമായി എതിര്‍ത്തു. സെസ് പിരിച്ചു നഷ്ടം നികത്താനാവില്ലെന്നും കേരളം പറഞ്ഞു. നഷ്ടപരിഹാരം നികത്തേണ്ടതു കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാനം വാദിച്ചതായി ധനമന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു.
കാര്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്കും പുകയില ഉത്പന്നങ്ങള്‍ക്കും സെസ് ചുമത്തി ജിഎസ്ടി നിയമം നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഉയര്‍ന്ന നികുതി നിരക്ക് 26 ശതമാനമായി നിര്‍ത്തി ബാക്കി സെസ് ചുമത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. സെസില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാര തുക ലഭിക്കും.
ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഉത്പന്നങ്ങളെയും സേവനങ്ങളെയും നാലു സ്ലാബുകളായി തിരിച്ച് നികുതി പിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 26 ശതമാനമാണ ്ഉയര്‍ന്ന ജിഡി എസ് നിരക്ക്. കാര്‍ അടക്കമുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇപ്പോള്‍ 48 ശതമാനം നികുതി ചുമത്തുന്നതിനാല്‍ കേരളം ഇതിനോട് വിയോജിപ്പ് അറിയിച്ചു. കൂടാതെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇരുനൂറോളം ഉല്‍പന്നങ്ങള്‍ക്ക് ആറു ശതമാനം നികുതി നല്‍കേണ്ടിവരുന്നതും കേരളം എതിര്‍ത്തു. നിലവില്‍ ഇവയില്‍ പലതിനും അഞ്ച് ശതമാനത്തിലും താഴെയാണ് നികുതി. ഉയര്‍ന്ന നികുതി നിരക്ക് 30 ശതമാനവും കുറഞ്ഞത് നാലു ശതമാനവും മതിയെന്നാണു കേരളത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha



























