രാജീവ് ഗാന്ധി വധക്കേസ് : തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷിച്ച കേസായതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയോടുകൂടി മാത്രമേ പ്രതികളെ വിട്ടയയ്‌ക്കാന്‍ കഴിയുകയുള്ളൂവെന്ന് ചിഫ് ജസ്റ്റിസ് പി. സദാശിവത്തിന് നല്‌കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഉച്ചയ്‌ക്ക് 12.45 കോടതി ഹര്‍ജി പരിഗണനയിലെടുക്കും.
കേന്ദ്രത്തിനോട് മൂന്നു ദിവസത്തിനകം തീരുമാനം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് അവരെ വിട്ടയയ്‌ക്കുമെന്നും ജയലളിത സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട് .
രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷ അനുഭവിക്കുന്ന ഏഴു പേരെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര മന്ത്രിസാഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ നളിനി, അറിവു എന്ന എ.ജി പേരറിവാളന്‍, മുരുകന്‍ എന്ന വി.ശ്രീഹരന്‍, ശ്രീലങ്കന്‍ സ്വദേശികളായ ശാന്തന്‍എന്ന ടി. സുതേന്ദ്ര രാജ എന്നിവര്‍ ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കാനാണ് തീരുമാനം.
രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ട് സുപ്രിംകോടതി ഇന്നലെ വിധിച്ചിരുന്നു. പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ തീരുമാനം എടുക്കാവുന്നതാണെന്നും ഇന്നലെ വിധിയുണ്ടായി. പുറപ്പെടുവിച്ച ഡിവിഷന്‍ ബെഞ്ച് ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസം നേരിട്ട സാഹചര്യത്തില്‍ വധശിക്ഷ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് പ്രതികളായ മുരുകന്‍ , ശാന്തന്‍ , പേരറിവാളന്‍ എന്നിവര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.
കേസില്‍ മൂന്ന് പേരുടെയും വധശിക്ഷ 1999ല്‍ സുപ്രിംകോടതി ശരിവെച്ചിട്ടും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത് 11 വര്‍ഷത്തിന് ശേഷമാണ്. ദയാഹര്‍ജി തീര്‍പ്പാക്കുന്നത് അനന്തമായി നീണ്ടുപോയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ച് ജനുവരി 21ന് വിധിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ദയാഹര്‍ജി പരിഗണിക്കുന്നതിന് 11 വര്‍ഷത്തെ കാലതാമസമുണ്ടായി. ഇത് പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ വധശിക്ഷയില്‍ ഇളവ് നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയല്‍ എതിര്‍ത്തു. പ്രതികള്‍ നടത്തിയത് ഹീനകൃത്യമാണ്. ഇളവ് അര്‍ഹിക്കുന്നില്ലെന്നും ജയിലില്‍ എല്ലാ മാനുഷിക പരിഗണനയും നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവെയ്‌ക്കുകയായിരുന്നു.
1991 മെയ് 21നാണ് പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധി പൊതു തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീംപെരുംപുത്തുരില്‍ വെച്ച എല്‍ടിടി തീവ്രവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1998ല്‍ കേസിലെ 26 പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 2000ത്തില്‍ സുപ്രിംകോടതി മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിന എന്നീ നാലു പ്രതികള്‍ക്ക് മാത്രം വധശിക്ഷ വിധിച്ചു. കോണ്‍ഗ്രസിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും അഭ്യര്‍ത്ഥന മാനിച്ച് നളിനിയുടെ വധശിക്ഷ ജീവര്യന്തമാക്കി കുറക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























