നാവികസേനാ മേധാവി ഡി കെ ജോഷി രാജിവെച്ചു

നാവികസേനാ മേധാവി അഡ്‌മിറല്‍ ഡി.കെ. ജോഷി രാജിവച്ചു. നാവികസേനാ കപ്പലുകളില്‍ കഴിഞ്ഞ ഏഴു മാസത്തിനിടെയുണ്ടായ തുടര്‍ച്ചയായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണു രാജിയെന്ന് ഔദ്യോഗിക വിശദീകരണം.
ഇന്നലെ മുംബൈ തീരത്ത് ഐ.എന്‍.എസ്. സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തിനു തൊട്ടുപിന്നാലെയാണ് അഡ്‌മിറല്‍ ജോഷി രാജിവച്ചത്. 2015 ജുലൈ വരെ കാലാവധിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ രാജിക്കത്ത് സ്വീകരിച്ച സര്‍ക്കാര്‍ വൈസ് അഡ്‌മിറല്‍ ആര്‍.കെ. ധൊവാനെ നാവികസേനയുടെ താല്‍ക്കാലിക മേധാവിയായി നിയമിച്ചു.
വിവാദ സാഹചര്യങ്ങളില്‍ സ്‌ഥാനമൊഴിയുന്ന രണ്ടാമത്തെ നാവികസേനാ മേധാവിയാണ് ഡി.കെ. ജോഷി. 1998 ല്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത് അഡ്‌മിറല്‍ വിഷ്‌ണു ഭഗവതിനെ പുറത്താക്കിയിരുന്നു. സേനയുടെ ഉപമേധാവിയായി വൈസ് അഡ്‌മിറല്‍ ഹരീന്ദര്‍ സിംഗിന്റെ നിയമനം അംഗീകരിക്കാന്‍ വിഷ്‌ണു ഭഗവത് വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി. ചൈനാ യുദ്ധത്തിന് സേനയെ സജ്‌ജമാക്കുന്ന കാര്യത്തില്‍ പ്രതിരോധമന്ത്രി വി.കെ. കൃഷ്‌ണമേനോനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് 1959 ല്‍ കരസേനാ മേധാവി ജനറല്‍ കെ.എസ്. തിമ്മയ്യ രാജിക്കത്തു നല്‍കിയെങ്കിലും പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചൈനാ യുദ്ധത്തിലെ പരാജയത്തെത്തുടര്‍ന്ന് 1962ല്‍ കരസേനാ മേധാവി ജനറല്‍ പി.എന്‍. താപ്പര്‍ സ്‌ഥാനമൊഴിഞ്ഞിരുന്നു.
കാലപ്പഴക്കം മൂലം ദുര്‍ബലമായ യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും നവീകരണം സംബന്ധിച്ച നാവികസേനയുടെ ശിപാര്‍ശകള്‍ അവഗണിക്കപ്പെടുന്നതിലുള്ള അമര്‍ഷവും രാജിക്കു പിന്നിലുണ്ടെന്നാണു സൂചന.
കഴിഞ്ഞ ഏഴു മാസത്തിനിടെ യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലുമായുണ്ടായ അപകടങ്ങളില്‍ നാവികസേനയ്‌ക്ക് പതിനായിരം കോടിയിലേറെ രൂപയുടെ നഷ്‌ടമാണുണ്ടായത്. 18 നാവികരുടെ ജീവന്‍ നഷ്‌ടപ്പെട്ട സിന്ധുരക്ഷക് അഗ്‌നിബാധയായിരുന്നു ഇതില്‍ ഭീകരം. ഇതിനു പിന്നാലെ അഡ്‌മിറല്‍ ജോഷിയെ പ്രതിരോധമന്ത്രി എ.കെ. ആന്റണി വിളിച്ചുവരുത്തിയിരുന്നു. ഈ കൂടിക്കാഴ്‌ച സുഖകരമായിരുന്നില്ലെന്നാണു സൂചന. നവീകരണത്തിനും ആധുനികവത്‌കരണത്തിനുമുള്ള നാവികസേനയുടെ ശിപാര്‍ശകള്‍ യഥാസമയം നടപ്പാക്കാന്‍ ഭരണരംഗത്ത് കാലതാമസമുണ്ടാകുന്നെന്ന അമര്‍ഷവും ഉദ്യോഗസ്‌ഥതലത്തില്‍ ശക്‌തമാണ്.
20 വര്‍ഷമാണ് മുങ്ങിക്കപ്പലുകളുടെ സജീവ സേവനത്തിനു വിദഗ്‌ധര്‍ പറയുന്ന കാലപരിധി. ഇന്ത്യയ്‌ക്കുള്ള 13 അന്തര്‍വാഹിനികളില്‍ അഞ്ചെണ്ണം കാലാവധി കഴിഞ്ഞവയാണ്.
സിന്ധുഘോഷ്, സിന്ധുരാജ്, സിന്ധുധ്വജ്, സിന്ധുവീര്‍, ഇന്നലെ അപകടമുണ്ടായ സിന്ധുരത്ന എന്നിവയാണ് ഇവ. 1986-88 കാലയളവില്‍ സേനയുടെ ഭാഗമായവയാണ് ഇവ. ഏറ്റവും പുതിയ സിന്ധുശസ്‌ത്ര എത്തിയത് 2000 ലാണ്. അതിനു ശേഷം പുതിയ മുങ്ങിക്കപ്പലുകള്‍ നാവികസേനയ്‌ക്കു ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























