നോയിഡയിലെ കൂട്ടമാനഭംഗ പരാതി വ്യാജം

ഡൽഹിയിലെ നോയിഡയിൽ ഇരുപത്തിയഞ്ചുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. പീഡിപ്പിക്കപ്പെട്ടെന്ന് ആരോപിച്ച പെൺകുട്ടി തന്നെയാണ് നിഷേധക്കുറിപ്പുമായി രംഗത്ത് വന്നത്. ചില പ്രശ്നങ്ങളെ തുടർന്ന് മാനസികമായി തകർന്നു പോയപ്പോഴാണ് താൻ അത്തരമൊരു പരാതി നൽകിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 2.30ന് നോയിഡയിലെ ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് തന്നെ മഹീന്ദ്ര സ്കോർപിയോ കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തന്നെ, നോയിഡയിൽ നിന്നു 12 കിലോമീറ്റർ അകലെ അക്ഷർധാം ക്ഷേത്രത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നെന്നും യുവതി മൊഴി നൽകി. നോയിഡ സെക്ടർ 39 പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി നിലപാട് മാറ്റിയത്.
ദേഷ്യവും വിഷമവും കൊണ്ടാണ് താൻ പരാതി നൽകിയതെന്ന് യുവതി പിന്നീട് പൊലീസിന് എഴുതി നൽകുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനയ്ക്ക് വിധേയയാകാതെ അവർ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു . വീണ്ടും പരിശോധനയ്ക്ക് എത്തിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ച യുവതി അക്കാര്യം ഡോക്ടറേയും അറിയിച്ചു. ഇതോടെ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയപ്പോൾ താൻ നൽകിയ പരാതി വ്യാജമാണെന്ന് യുവതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























