അഞ്ചു വർഷം മുൻപ്എട്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ ഈ മാസത്തിനകം ഉത്തരമുണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി

മുംബൈയിൽ എട്ടു വയസുകാരിയെ കാണാതായിട്ട് അഞ്ചുവർഷം കഴിഞ്ഞു. എന്നിട്ടും പോലീസിന് ഇതുവരെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ മാസത്തിനകം ഉത്തരമുണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി താക്കീത് നൽകി. തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികളിൽ ഭൂരിപക്ഷവും എത്തിച്ചേരാറുള്ള നിർമ്മാണ മേഖലയിലും വീട്ടുജോലിക്കാർക്കിടയിലും മത്സ്യബന്ധനമേഖലയിലും അനധികൃത വാറ്റുകേന്ദ്രങ്ങളിലും മറ്റും പൊലീസ് അന്വേഷണം നടത്താത്തതിനെയും കോടതി വിമർശിച്ചു.
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ മുതൽ 89 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ടെന്ന് പൊലീസ് വാദിച്ചു. എന്നാൽ പോലീസിന്റെ ഈ വാദം കോടതി തള്ളി. കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തിയെന്നു കാണിച്ച് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചപ്പോഴാണു കോടതിയുടെ രൂക്ഷ വിമർശനം. ഈ മാസം 30നകം പെൺകുട്ടിയെ കണ്ടെത്തണമെന്നും ജസ്റ്റിസുമാരായ എസ്.സി. ധർമദിക്കാരി, ഭാരതി ദാംഗ്രെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അഞ്ചു വർഷം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടുപിടിക്കാതെ കണക്കുകൾ പറഞ്ഞു ന്യായീകരിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. കേസിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ പൊലീസ് ഉദ്യോസ്ഥരെ പുറത്താക്കുകയോ സ്ഥലം മാറ്റുകയോ വേണമെന്ന് ശുപാർശ ചെയ്യുമെന്നും അതുമല്ലെങ്കിൽ കോടതി തന്നെ ഇടപെട്ട് ശിക്ഷാനടപടികൾ പ്രഖ്യാപിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. 2012ൽ എട്ടു വയസുകാരിയെ കാണാതായ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























