അർബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങൾക്കു കാരണം ഓരോരുത്തരുടെയും മുൻകാല തെറ്റുകളാണെന്ന വിവാദപ്രസ്താവന; ഹിമാന്ത ബിശ്വശർമ മാപ്പ് പറഞ്ഞു

അർബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങൾക്കു കാരണം ഓരോരുത്തരുടെയും മുൻകാല തെറ്റുകളാണെന്ന വിവാദപ്രസ്താവനയുമായി ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശർമ രംഗത്തെത്തിയിരുന്നു. ബിശ്വശർമയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നേതാക്കളും അർബുദ രോഗികളും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
എന്നാൽ താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞു. തന്റെ പ്രസ്താവനയിൽ കാൻസർ രോഗികൾക്കു വേദനിക്കേണ്ടതായൊന്നുമില്ല. എന്നിരുന്നാൽ തന്നെയും ആർക്കെങ്കിലും തന്റെ വാക്കുകളിലൂടെ ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പു പറയുന്നതായും മന്ത്രി പറഞ്ഞു. സർക്കാർ സ്കൂളിലെ പാവപ്പെട്ട വിദ്യാർഥികൾക്കുവേണ്ടിയാണ് സംസാരിച്ചത്. അവരെ അവഗണിക്കരുതെന്ന് അധ്യാപകരോട് ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പിനെ ഉദ്യേശിച്ചുള്ള സന്ദേശമായിരുന്നു. അധ്യാപകരെ അവഹേളിക്കാനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിശ്വ ശർമയുടെ വിവാദപ്രസ്താവന ഇങ്ങനെയായിരുന്നു;
'നാം തെറ്റു ചെയ്യുമ്പോഴാണ് ദൈവം നമുക്കു സഹനങ്ങൾ നൽകുന്നത്. ചിലർ ചെറുപ്രായത്തിൽ തന്നെ അപകടങ്ങളിൽ മരിക്കുന്നതും ചിലർക്ക് ചെറുപ്രായത്തിൽതന്നെ അർബുദം പോലുള്ള അസുഖങ്ങൾ വരുന്നതും നാം കാണാറുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ചാൽ ഇതു ദൈവീക നീതിയാണെന്നു നമുക്കു ബോധ്യമാകും. അതു നാം സഹിച്ചേ തീരൂ. ഈ ജൻമത്തിലോ മുൻ ജന്‍മത്തിലോ നാം ചില തെറ്റുകൾ വരുത്തിയിരിക്കാം. അല്ലെങ്കിൽ നമ്മുടെ പൂർവികരാകും തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നാമും ചില സഹനങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഒരാളുടെ കർമഫലമാണിത്. ഇതേക്കുറിച്ച് ഭഗവത് ഗീതയിലും ബൈബിളിലും പരാമർശങ്ങളുണ്ട്. ഇതിൽ സങ്കടപ്പെട്ടിട്ടു കാര്യമില്ല. എല്ലാവർക്കും അവരുടെ കർമങ്ങൾക്ക് ഈ ജൻമത്തിൽത്തന്നെ ഫലം കിട്ടും. ഈ ദൈവീക നീതി എന്നും നിലനിൽക്കുന്നതാണ്. ഇതിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല'.
https://www.facebook.com/Malayalivartha



























