ലോക്പാൽ ബില്ലിനും കർഷക പ്രശ്നങ്ങൾക്കും പ്രാധാന്യം ; അണ്ണാ ഹസാരെ ഇന്നു മുതൽ വീണ്ടും നിരാഹാര സമരത്തിലേക്ക്

ഗാന്ധിയനും അഴിമതിവിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിലേക്ക്. ലോക്പാല്‍ ബില്‍ നടപ്പാക്കുക, കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നു മുതൽ നിരാഹാര സമരം. ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് അനിശ്ചിതകാല നിരാഹാരസമരം. ഹസാരെയെ സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം പിന്മാറാൻ തയ്യാറല്ല.
സമരത്തില്‍നിന്നു പിന്തിരിയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെങ്കിലും വേദി പങ്കിടാന്‍ രാഷ്ട്രീയ നേതാക്കളെ അനുവദിക്കില്ല. ലോക്പാൽ ബിൽ പാസാകാണാമെന്നും കർഷകരുടെ ഉന്നമനത്തിന് സമ്പൂർണ ജനക്ഷേമ പദ്ധതി നടപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അഴിമതിക്കെതിരെ പോരാടുന്നതിനായി കേന്ദ്ര സർക്കാർ വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ, അഴിമതി ഇല്ലാതാക്കാൻ സഹായിക്കുന്ന ലോക്പാൽ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന കാര്യമാണ് നിരാഹാരത്തിലേക്ക് നയിച്ചത്.
2011 ഏപ്രിലിൽ ലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെയും അരവിന്ദ് കെജ് രിവാളും അടങ്ങിയ സംഘം ഡൽഹിയിലെ റാം ലീലാ മൈതാനിയിൽ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























