ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് കമ്പനി കാംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു ; മാര്‍ച്ച് 31നകം മറുപടി നല്‍കണം

ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് കമ്പനി കാംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. എന്താവശ്യത്തിനാണ് വിവരങ്ങൾ ചോർത്തിയതെന്നും വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മത പ്രകാരമാണോയെന്നു കേന്ദ്രം ചോദിക്കുന്നു. ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് അയച്ചത്.
മാര്‍ച്ച് 31നകം ആറ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കേംബ്രിഡ്ജ് അനലറ്റിക്കയോടെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എങ്ങനെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്, ഇതിനായി അവരുടെ അനുവാദം വാങ്ങിയോ, വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് നോട്ടിസിൽ ചോദിച്ചിട്ടുണ്ട്.
കേംബ്രിഡ്ജ് അനലിറ്റിക്കക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആരോപണമാണ് കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ നില നില്‍ക്കുന്നത്.
ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്‌സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു.
സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്ബനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവവികാസം കൊണ്ട് ഫെയ്‌സ്ബുക്ക് ഉടമ സക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്ക കമ്പനി അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും അതിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള രാഷ്ട്രീയക്കാരെ സഹായിക്കാൻ ശ്രമിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. പിന്നാലെ ഇന്ത്യൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി കൈമാറുകയും ഉപയോഗപ്പെടുത്തുകയും ചെയ്താൽ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























