സഞ്ജീവ് ഭട്ടിനോടുള്ള അനീതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് പൂർണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ഫാസിസ്റ്റു വിരുദ്ധരായ എല്ലാ മനുഷ്യരും അവരെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷ നേതാവ്
കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെയുള്ള പോരാട്ടത്തിൽ ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിൻറെ ഭാര്യ ശ്വേതാ ഭട്ടിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തെ നിയമപരമായി നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കേന്ദ്ര സർക്കാർ സഞ്ജീവ് ഭട്ടിനോട് കാണിക്കുന്ന അനീതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് കേരളത്തിലെ എംഎൽഎ മാരുടെയും എംപിമാരുടെയും പിന്തുണ തേടി എത്തിയതായിരുന്നു ശ്വേത ഭട്ട്. സഞ്ജീവ് ഭട്ടിനെ ബോധപൂർവ്വം ജയിലലടച്ച നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും എതിരെയുള്ള പോരാട്ടമാണ് ഇതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ നടപടിയെ നിയമപരമായി നേരിടും, സമൂഹത്തിൽ ജനാധിപത്യത്തിനും മതേതരത്തിനും വേണ്ടി പോരാടുന്നവരുടെ പിന്തുണ തേടിയെത്തിയതാണ് ശ്വേത ഭട്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണകൂടത്തിനെ വിമർശിച്ചതിന്റെ പേരിൽ വലിയ വിലയാണ് സഞ്ജീവ് കൊടുക്കേണ്ടി വന്നത്. ഇരുമ്പഴിക്കുള്ളിലായ സഞ്ജീവിനെ കാണാൻ പോലും അദ്ദേഹത്തിനെ ഭാര്യയെ അനുവദിക്കുന്നില്ല.
ഫാസിസ്റ്റു വിരുദ്ധരായ എല്ലാ മനുഷ്യരും അവരെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എതിർക്കുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റു സമീപനത്തിനെതിരെ കേരളം ഒറ്റകെട്ടായി ശബ്ദമുയർത്തുമെന്നും അവർക്കു പിന്തുണയേകിയ രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ സന്ദർശിക്കാനെത്തിയ സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേതയ്ക്കും മകൻ ശന്തനുവിനും ഒപ്പമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടത് . അതേ സമയം കേരളത്തിന്‍റെ പിന്തുണയ്ക്ക് നന്ദിയെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് പ്രതികരിച്ചു. അനീതിയ്ക്കെതിരെയുള്ള തന്റെ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമായി വരും. അതിന് എം.പിമാരുടെയൊക്കെ ധാർമിക പിന്തുണ ആവശ്യമാണെന്നും അത് തേടിയെത്തിയതാണ് താനെന്നും അവർ പറഞ്ഞു. നിയമ പരമായ പോരാട്ടം തുടരുമെന്നും പിന്തുണ തേടി മുഖ്യമന്ത്രിയെയും കാണുമെന്നും ശ്വേത ഭട്ട് അറിയിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്ന സഞ്ജീവിനു വേണ്ടി ശക്തമായ പോരാട്ടവുമായിട്ടാണ് ശ്വേത മുന്നോട്ടു പോകുന്നത്. 2012 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മണിനഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചായിരുന്നു ശ്വേത പ്രതിഷേധം അറിയിച്ചത്.
22 വര്‍ഷം മുമ്പുള്ള കേസിലാണ് നരേന്ദ്ര മോഡിയുടെ മുഖ്യവിമര്‍ശകനും ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ്ഭട്ടിനെ അറസ്റ്റു ചെയ്തതു. ഈ കേസിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജീവ്ഭട്ടിന്റെ ഭാര്യ സുപ്രീംകോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സഞ്ജീവ്ഭട്ടിന് എതിരെ ഗുജറാത്ത് പൊലീസ് പ്രതികാര നടപടിയെടുക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. സഞ്ജീവ് ഭട്ടിന് കോടതിയെ സമീപിക്കാനുള്ള അവകാശംപോലും പൊലീസ് നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. വക്കാലത്ത് ഒപ്പിടാന്‍പോലും സഞ്ജീവ്ഭട്ടിനെ അനുവദിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതോടെയാണ് സഞ്ജീവ്ഭട്ട് ശ്രദ്ധേയനാകുന്നത്. അനുമതിയില്ലാതെ ലീവെടുത്തുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന അദ്ദേഹത്തെ 2015ല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. തനിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസുകളില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ്ഭട്ട് സമര്‍പ്പിച്ച ഹര്‍ജി 2015 ഒക്ടോബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha