തരൂരില്‍ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; പകരം പിപി സുമോദ് മത്സരിക്കും; നിർണ്ണായക തീരുമാനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ആ കാര്യത്തിൽ തീരുമാനമായി. തരൂരില്‍ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല. പകരം പിപി സുമോദ് മത്സരിക്കുവാൻ ഒരുങ്ങുകയാണ്.
മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചു . ജമീല വന്നാല്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലത്തിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തിയ സാഹചര്യത്തില്‍ പി.കെ ജമീലയെ മാറ്റണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി തീരുമാനമെടുക്കുകയായിരുന്നു.
തരൂരില്‍ ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദ് സ്ഥാനാര്‍ത്ഥിയാകും. നേരത്തെ കോങ്ങാടാണ് സുമോദ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. കോങ്ങാട് അഡ്വ. ശാന്തകുമാരി മത്സരിക്കും.
പോസ്റ്റര്‍ യുദ്ധമടക്കം രൂക്ഷമായ സാഹചര്യത്തില്‍ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് ജില്ലയിലാകെ സി പി എമ്മിന് ദോഷം ചെയ്യുമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. പാര്‍ട്ടിയില്‍ അംഗം പോലുമല്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരേയും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകളെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമെടുത്തത് . പാലക്കാട് ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് പരിഗണിച്ചുകൊണ്ടായിരുന്നു സെക്രട്ടറിയേറ്റ് തീരുമാനം.
തരൂരില്‍ നിന്ന് ജമീലയെ മാറ്റി പകരം കോങ്ങാട് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദിനെ മത്സരിപ്പിക്കാനാണ് ഉയര്‍ന്നുവന്ന നിര്‍ദ്ദേശം.
അല്‍പ്പ സമയം മുന്‍പാണ് അതീവ നിര്‍ണ്ണായകമായ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അവസാനിച്ചത്. തര്‍ക്കം നിലനിന്നിരുന്ന അരുവിക്കര സീറ്റില്‍ ജി സ്റ്റീഫനെത്തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പൊന്നാനിയില്‍ പി നന്ദകുമാര്‍ തന്നെയാകും മത്സരിക്കുകയെന്നും തീരുമാനമായി.
പി പി സുമോദിനെ തരൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍പ് തരൂരിലേക്ക് പരിഗണിച്ച പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അഡ്വ. ശാന്തകുമാരിയെ കോങ്ങാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനും സിപിഐഎം ജില്ലാ നേതൃയോഗത്തില്‍ ധാരണയായിരുന്നു.
ജമീല സ്ഥാനാര്‍ഥിയാകുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പട്ടികജാതി ക്ഷേമസമിതിയില്‍ ഉടക്കം അര്‍ഹരായവര്‍ വേറെയുള്ളപ്പോള്‍ ജമീലയെ കെട്ടിയിറക്കരുതെന്നാണ് തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിയിക്ക് ദോഷം ചെയ്യുമെന്നായിരുന്നു തരൂരിലെ സിപിഐഎമ്മിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha