എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു; കേന്ദ്ര മന്ത്രി സ്ഥാനത്ത് എത്താൻ ഏറെ വിയര്‍പ്പൊഴുക്കിയ നേതാവ്; ജോര്‍ജ്ജ് കുര്യന്റെ മന്ത്രിസ്ഥാനം മലയാളിക്ക് മോദി നല്‍കിയ അപ്രതീക്ഷിത സമ്മാനം
ജോര്‍ജ്ജ് കുര്യന്റെ മന്ത്രിസ്ഥാനം മലയാളിക്ക് മോദി നല്‍കിയ അപ്രതീക്ഷിത സമ്മാനമാണെങ്കിലും ആ സ്ഥാനത്തെത്താന്‍ ഏറെ വിയര്‍പ്പൊഴുക്കിയ നേതാവാണ് കോട്ടയം കാരനായ കുര്യച്ചന്‍. ബിജെപി കേരളത്തിന്റെ ഭൂപടത്തില്‍ ഒരു കാവിപ്പൊട്ടുപോലുമല്ലാതിരുന്ന കാലത്ത് എബിവിപിയിലൂടെയാണ് കുര്യച്ചന്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. മാന്നാനവും നാട്ടകവുമായിരുന്നു ആദ്യകാല പ്രവര്‍ത്തന കേന്ദ്രം. പ്രിഡിഗ്രി കാലത്ത് പയ്യന്‍ ആവേശത്തിന് ബിജെപിക്കൊപ്പം ചേര്‍ന്നതാണെന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയത്. കോട്ടയത്ത് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും മാത്രമേ വേരോടൂ എന്നായിരുന്നു അന്നത്തെ ചിന്താഗതി.
അതുകൊണ്ട് ബന്ധുക്കളെല്ലാം ഉപദേശിച്ചു, വെറുതേ ജീവിതം പാഴാക്കരുത്. എന്നാല്‍ സ്വന്തം ഭാവി പോലും നോക്കാതെയാണ് കുര്യച്ചന്‍ ബിജെപിക്കൊപ്പം കട്ടയ്ക്ക് നിന്നത്. ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് രാഷ്ട്രീയ ഗുരു. മധ്യകേരളത്തില്‍ ബിജെപിയുടെ ക്രൈസ്തവ മുഖമായി കുര്യന്‍ വളര്‍ന്നു. പലപ്പോഴും വലിയ പദവികളോ, സ്ഥാനമാനങ്ങളോ ലഭിച്ചില്ല. എങ്കിലും അദ്ദേഹം ആരോടും പരിഭവം പറഞ്ഞില്ല. ജോര്‍ജ് കുര്യനൊപ്പം പിജെ തോമസും ചേര്‍ന്നാണ് കോട്ടയത്ത് ബിജെപി വളര്‍ത്തിക്കൊണ്ട് വന്നത്. വളരെ സൗമ്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
ചാനല്‍ ചര്‍ച്ചകളില്‍ ബിജപി നയം കൃത്യമായി അവതരിപ്പിച്ച മറ്റൊരു നേതാവില്ലെന്ന് മറ്റ് നേതാക്കളും സമ്മതിക്കും. എത്രയോ കൊല്ലത്തെ അദ്വാനത്തിന് ശേഷമാണ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്റെ കസേര അദ്ദേഹത്തെ തേടിയെത്തിയത്. ബിജെപിയും കേരളത്തിലെ സഭകളും തമ്മില്‍ അടുപ്പമായത് ജോര്‍ജ് കുര്യന്‍ ചെയര്‍മാനായ ശേഷമാണ്. ദേശീയനേതൃത്വം അത് മറന്നില്ല. അതിനുള്ള അംഗീകാരം കൂടിയാണ് മന്ത്രിസ്ഥാനം. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനത്തിനായി ജോര്‍ജ് കുര്യന്‍ മുന്നിലുണ്ടായിരുന്നു. സഭാ നേതൃത്വവുമായുള്ള ആശയവിനിമയത്തിന് മുന്നിട്ടിറങ്ങി.
സുരേഷ് ഗോപിക്കൊപ്പം ക്രൈസ്തവ സഭയും കൂടെ നിന്നു. അങ്ങനെ കുര്യനിലൂടെ സഭാംഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാനും അവരില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകരെയും നേതാക്കളെയും വളര്‍ത്തിക്കൊണ്ടുവരാനും ബിജെപി ലക്ഷ്യമിടുന്നു. കെ.എം മാണിയുടെ മരണത്തോടെ കോട്ടയത്ത് കേരളാ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ കാലശേഷം കോണ്‍ഗ്രസും കോട്ടയത്ത് മുരടിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മുതലെടുക്കാന്‍ സിപിഎം പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിലും വേഗത്തില്‍ ബിജെപിയെ വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് നേതാക്കളുടെ ആഗ്രഹം. എന്‍ഡിഎയുടെ വളര്‍ച്ചയും പാര്‍ട്ടി ലക്ഷ്യമിടുന്നു. അതുകൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയെ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ എംപിയായിട്ടായിരിക്കും കുര്യന്‍ സഭയിലെത്തുക. കുര്യനും സുരേഷ് ഗോപിയും ബിജെപിയുടെ കേന്ദ്രമുഖമാകും. ശോഭാസുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷയാകാനും സാധ്യതയുണ്ട്. സുരേന്ദ്രന്റെ കാലാവധി കഴിയാറായി. അങ്ങനെയെങ്കില്‍ സംസ്ഥാന ബിജെപിയുടെ മുഖം തന്നെ മാറും. ദേശീയ വൈസ്പ്രസിഡന്റായ അബ്ദുള്ളക്കുട്ടിക്കും പ്രധാനപ്പെട്ട സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. അതുവഴി മുസ്ലിം സമുദായത്തെയും കൂടെ നിര്‍ത്തുകയാണ് ലക്ഷ്യം. മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ത്രീകളടക്കം ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാനായി വലിയ വികസന പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരും. അതേസമയം വയനാട്ടില്‍ മത്സരിച്ച കെ. സുരേന്ദ്രന്‍ അടക്കം 9 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായിരിക്കുകയാണ്. ഇത് വലിയ തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
സംസ്ഥാന അധ്യക്ഷന്‍ ഇത്രയും വലിയ തകര്‍ച്ച നേരിട്ടത് പാര്‍ട്ടി പ്രവര്‍ത്തകരെയും ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വലിയ മുന്നേറ്റം നടത്തിയപ്പോഴാണ് അധ്യക്ഷന്റെ ദയനീയ പരാജയം. ബിജെപിക്ക് ഏറെ കരുത്തുള്ള കാസര്‍കോടും കണ്ണൂരും കാര്യമായ വോട്ട് വിഹിതം കൂട്ടാനായിട്ടില്ല. ഇതിലൊക്കെ മാറ്റംവരണമെങ്കില്‍ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്തണം. അതിന് ജോര്‍ജ് കുര്യനെയും പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പോലുള്ളവരുടെ നേതൃത്വം വേണം. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയിരുന്നെങ്കിലും അതൊന്നും കാര്യമായ നേട്ടമായില്ല. ജോര്‍ജ് കുര്യന്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്.
അദ്ദേഹം അടിസ്ഥാനപരമായി ബിജെപി പ്രവര്‍ത്തകനാണ്. അല്ലാതെ ഇന്നലെ വലിഞ്ഞ് കേറി വന്നവനല്ല. ആ ബഹുമാനം പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കുമുണ്ട്. കോട്ടയത്തെ ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരിയാണ് ജോര്‍ജ് കുര്യന്റെ അടുത്തസുഹൃത്ത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ച കുര്യന്‍ ചേട്ടന്റെ തണലിലാണ് വളര്‍ന്നത്. ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടുകളും സഹിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. ഒരു ക്രിസ്ത്യാനി ബിജെപിയില്‍ ചേരുക എന്നത് വളരെ മോശമായി സഭനേതൃത്വം കണ്ടിരുന്ന കാലത്താണ് കുര്യന്‍ സംഘടനയുടെ ഭാഗമായത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തവണ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
അതൊഴിച്ചാല്‍ തെരഞ്ഞെടുപ്പ് ഗോദകളിലൊന്നും കുര്യനെ കണ്ടിട്ടില്ല. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം ചിട്ടയായി നടത്തിയിരുന്നു. കുര്യന്റെ മന്ത്രിസഭാ പ്രവേശനം സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരേ പോലെ വെല്ലുവിളിയാണ്. ക്രൈസ്തവ നേതൃത്വവുമായി നല്ല ബന്ധമുണ്ടാക്കിയെടുത്താല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാനാകും. സഭകളുടെയും ഹിന്ദുക്കളുടെയും വോട്ടാണ് ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലുമുള്ളത്. അത് പെട്ടിയിലാക്കിയാല്‍ ഭരണം വരെ പിടിക്കാനാകും. അതിനുള്ള ശ്രമമാണ് ബിജെപി കേന്ദ്രനേതൃത്വം നടത്തുന്നത്.
https://www.facebook.com/Malayalivartha