പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

ഇറാനെതിരെ യുദ്ധം ചെയ്യാൻ പോയി ട്രംപ് ഊരാക്കുടുക്കിലായി. യുഎസ് പ്രസിഡന്റ് സ്ഥാനത്ത് ഡോണൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നതുവരെ ഞങ്ങൾ യുദ്ധം വലിച്ചുനീട്ടുമെന്ന് ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ. ഇറാനെ ആക്രമിക്കുന്നതിന്റെ വിലയെന്താണെന്ന് യുഎസ് മനസിലാക്കണമെന്നും ഇറാൻ റവല്യൂഷനറി ഗാർഡ് കോർ ജനറൽ മുഹമ്മദ് റേസ നഖ്‌ദി പറഞ്ഞു. 2029 ജനുവരി 20 നാണ് പ്രസിഡന്റ് സ്ഥാനത്ത് ട്രംപിന്റെ കാലാവധി കഴിയുന്നത്.
‘‘എത്രത്തോളം ഈ യുദ്ധം നീളുന്നോ, അത്രയും പരിചയസമ്പത്ത് ഞങ്ങൾക്കു ലഭിക്കും. എങ്ങനെ അമേരിക്കയെ നേരിടാമെന്നതിൽ പരിചയസമ്പത്ത് നേടാനായ ഒരു യുദ്ധം ഇതിനുമുൻപ് ഞങ്ങൾ കണ്ടിട്ടില്ല. ഈ അഞ്ച് മാസം കൊണ്ട് അത് എങ്ങനെയാണെന്ന് ഞങ്ങൾ പഠിച്ചു’’ – ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അടുത്ത സഹായി കൂടിയായ നഖ്‌ദി യുഎസ് മാധ്യമമായ പിബിഎസിനോടു പറഞ്ഞു.
‘‘ഒരിക്കലും ഇറാനെ ആക്രമിക്കാൻ ശത്രുക്കൾ ധൈര്യപ്പെടാത്ത തരത്തിൽ മുന്നറിയിപ്പു ഞങ്ങൾ നൽകേണ്ടതുണ്ട്. എങ്കിലേ ഞങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനാകൂ. അതിന് ഒരു മാർഗം അടുത്ത യുഎസ് പ്രസിഡന്റ് വരുന്നതുവരെ യുദ്ധം വലിച്ചുനീട്ടുക എന്നതാണ്. അതിലൂടെ ഇറാനെ ആക്രമിക്കാൻ തുനിഞ്ഞാലുണ്ടാകുന്ന വിലയെന്തെന്ന് ബോധ്യപ്പെടുത്താനാകും.’’ – നഖ്‌ദി പറഞ്ഞു.
യുഎസ് അണ്വായുധം ഉപയോഗിക്കുമോയെന്ന ചോദ്യത്തിന് അത് അവർ ചെയ്യുന്ന അബദ്ധമായിരിക്കും എന്ന് നഖ്‌ദി മറുപടി നൽകി. ‘‘അവർ അണ്വായുധം ഉപയോഗിക്കുന്നതിന്റെ തൊട്ടടുത്ത നിമിഷം ലോകത്തുള്ള അമേരിക്കയുടെ എല്ലാ സൈനികകേന്ദ്രങ്ങളും പിടിച്ചടക്കപ്പെടും. രണ്ടാം ലോകയുദ്ധകാലത്തേക്കാൾ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. ലോകജനത പ്രബുദ്ധരാണ്. അങ്ങനെയൊരു കുറ്റകൃത്യം ചെയ്യാൻ ആരും അനുവദിക്കില്ല. കാരണം, അടുത്തത് അവരായേക്കാമെന്ന് ലോകത്തിന് ബോധ്യമുണ്ട്’’ – നഖ്‌ദി പറഞ്ഞു.
അതേസമയം യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ നാവികർ കടുത്ത ദുരിതത്തിലെന്ന് റിപ്പോർട്ട്. 9 മാസത്തോളമായി കടലിൽ കഴിയുന്ന യുദ്ധക്കപ്പലിലെ നാവികരുടെ മരണസംഖ്യ വർധിക്കുകയും ഏതാനുംപേർ ജീവനൊടുക്കുകയും ചെയ്തതായി ഇവരുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മിലിറ്ററി ടൈംസ് റിപ്പോർട്ട് ചെയ്തു. 250 ദിവസം തുടർച്ചയായി കരയിലെത്താതെ കടലിൽ തുടർന്നെന്ന റെക്കോർഡിലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. അയ്യായിരത്തോളം നാവികരും മറീനുകളുമാണ് കപ്പലിലുള്ളത്.
നാവികരുടെ ദുരിതജീവിതത്തെച്ചൊല്ലി, കഴിഞ്ഞ വ്യാഴാഴ്ച സാൻ ഡിയേഗോയിലെ ടൗൺ ഹാളിൽ ഇവരുടെ കുടുംബാംഗങ്ങളും നാവിക ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായെന്ന് സ്റ്റാർസ് ആൻഡ് സ്ട്രൈപ്സും റിപ്പോർട്ടു ചെയ്തു. ‘‘ഞാൻ നാളെ രാവിലെ എഴുന്നേൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’’ എന്ന് തന്റെ ഭർത്താവ് സന്ദേശം അയച്ചതായി ഒരു സ്ത്രീ നേവി ആക്ടിങ് സെക്രട്ടറി ഹങ് ചൗവിനോടു പറഞ്ഞു. സൈന്യത്തിനോടുണ്ടായിരുന്ന വിശ്വാസം ഇല്ലാതാക്കുകയാണെന്നു മറ്റൊരു നാവികന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.
കപ്പലിലെ ജോലി തുടർച്ചയായി നീട്ടിയതോടെ ഒരു നാവികൻ കപ്പലിന്റെ മുകളിൽനിന്നു ചാടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. സമ്മർദത്തെത്തുടർന്നാണ് നാവികൻ അങ്ങനെ ചെയ്തതെന്നും ഇപ്പോൾ അദ്ദേഹത്തിന് തന്റെ കരിയറിനെ കുറിച്ചോർത്തു ഭയമുണ്ടെന്നും നാവികന്റെ ഭാര്യ അന്നബെല്ലെ ലോമ പറഞ്ഞു. കപ്പലിൽനിന്നു ചാടാൻ ശ്രമിച്ച ഒരു നാവികനെ തന്റെ ഭർത്താവാണു രക്ഷിച്ചതെന്നു മറ്റൊരു നാവികന്റെ ഭാര്യയും വെളിപ്പെടുത്തി.
നവംബർ 21 നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ സാൻ ഡിയേഗോയിൽനിന്ന് പുറപ്പെട്ടത്. പസിഫിക്കിലേക്ക് പുറപ്പെട്ട കപ്പൽ ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം പശ്ചിമേഷ്യയിലേക്കു തിരിച്ചുവിടുകയായിരുന്നു. ശേഷം, കഷ്ടിച്ചു രണ്ടു ദിവസം മാത്രമാണ് നാവികർ കര കണ്ടത്. കപ്പലിലെ നാവികരുടെ ജോലി മേയിൽ അവസാനിച്ചിരുന്നെങ്കിലും ഇത് പലതവണയായി നീട്ടുകയായിരുന്നു.
യുഎസ് നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്നും സൈനികർ കടലിലേക്ക് ചാടാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. മാസങ്ങളോളമായി തുടരുന്ന കടൽവാസവും, കഠിനമായ ജീവിതസാഹചര്യങ്ങളും, വിദേശത്തെ യുദ്ധഭൂമിയിലെ അനിശ്ചിതത്വവുമാണത്രെ ഇവരെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത്.
അമേരിക്കൻ നാവികസേനയുടെ 'നിമിറ്റ്സ്' (Nimitz-class) വിഭാഗത്തിൽപ്പെട്ട ന്യൂക്ലിയർ പവേഡ് വിമാന വാഹിനി കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ.ഏകദേശം 5,000ത്തോളം നാവികരും നാവിക വ്യോമസേനാംഗങ്ങളും ഇതിലുണ്ട്.
അതീവ ആധുനിക യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ വഹിക്കുന്ന ഈ കപ്പൽ ആകാശത്തെയോ കടലിലെയോ ഏത് ലക്ഷ്യത്തെയും തകർക്കാൻ ശേഷിയുള്ള ഒരു 'സഞ്ചരിക്കുന്ന എയർ ബേസ്' ആണ്.
2025 നവംബർ 21നാണ് ഈ കപ്പൽ സാൻ ഡിയാഗോയിൽ നിന്ന് പസിഫിക് മേഖലയിലെ സാധാരണ പര്യടനത്തിനായി പുറപ്പെട്ടത്. 2026 മേയ് മാസത്തോടെ ദൗത്യം പൂർത്തിയാക്കി മടങ്ങേണ്ടതായിരുന്നു.പശ്ചിമേഷ്യയിൽ ഇറാമുമായി യുഎസ്-ഇസ്രായേൽ സംഘർഷം കടുക്കുകയും യുദ്ധസമാനമായ സാഹചര്യങ്ങൾ ഉടലെടുക്കുകയും ചെയ്തതോടെ കപ്പലിന്റെ സഞ്ചാരപാത മാറ്റി. ജനുവരി മുതൽ മിഡിൽ ഈസ്റ്റിൽ യുഎസ് സേനയുടെ പ്രധാന ആസ്ഥാനമായി നിലയുറപ്പിച്ചിരിക്കുകയാണ് ഈ വിമാനവാഹിനി. ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിടാനും, മിസൈൽ ആക്രമണങ്ങൾക്ക് മറുപടി നൽകാനും മുൻനിരയിൽ നിൽക്കുന്നത് ലിങ്കണിലെ പടക്കപ്പലുകളും വിമാനങ്ങളുമാണ്.
യുഎസ് നാവികസേനയുടെ വിമാനവാഹിനികളുടെ ഒരു സാധാരണ പര്യടനം (Deployment) 6 മാസമാണ് (ഏകദേശം 180 ദിവസങ്ങൾ).എബ്രഹാം ലിങ്കണിലെ സൈനികർ ഇപ്പോൾ 9 മാസത്തിലധികമായി (250-ലേറെ ദിവസങ്ങൾ) തുടർച്ചയായി കടലിലാണ്. മടക്കയാത്രയുടെ തീയതി പലതവണ മാറ്റി നിശ്ചയിച്ചു. എന്നാണ് തിരികെ നാട്ടിലേക്ക് പോകാൻ കഴിയുക എന്നതിനെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാത്ത അനിശ്ചിതത്വമാണ് നാവികരെ തളർത്തുന്നത്.
കഴിഞ്ഞ 9 മാസത്തിനിടെ ഇവർക്ക് 2 ദിവസം മാത്രമാണ് കര തൊടാൻ കഴിഞ്ഞതത്രെ (ഒന്ന് ഗുവാമിലും, മറ്റൊന്ന് ഒമാനിൽ ഇന്ധനവും ഭക്ഷണവും നിറയ്ക്കാൻ നിർത്തിയപ്പോഴും) യുഎസ് സേനയിലെ ഏറ്റവും കഠിനമായ കായിക-മാനസിക പരിശീലനങ്ങൾ ലഭിക്കുന്നവരാണ് മറീനുകളും നാവികരും. എങ്കിലും നിലവിലെ പ്രതിസന്ധിയുടെ കാരണം പൂർണമായും വ്യക്തമല്ല.
യുഎസ് കോൺഗ്രസ് അംഗങ്ങൾ പുറത്തുവിട്ട വിവരമനുസരിച്ച്, കപ്പലിൽ ബാത്ത്റൂമുകളിലും ഷവറുകളിലും പൂപ്പൽ കയറിയ അവസ്ഥയിലാണ്. ആഴ്ചകളോളം ചൂടുവെള്ളമോ അലക്കാനുള്ള സൗകര്യമോ ഇല്ല. ടൂത്ത് പേസ്റ്റ്, സോപ്പ്, ഡിയോഡറന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ല. പലപ്പോഴും ഭക്ഷണവും ലിമിറ്റഡാണത്രെ.
ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണികൾ കാരണം 24 മണിക്കൂറും ജാഗ്രതയിലാണ് കപ്പൽ. നിരന്തരമായ അലാറങ്ങളും യുദ്ധഭീതിയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ പലപ്പോഴും കമ്മ്യൂണിക്കേഷൻ ലൈനുകൾ വിച്ഛേദിക്കുന്നതിനാൽ നാട്ടിലുള്ള കുടുംബങ്ങളുമായി സംസാരിക്കാൻ സാധിക്കുന്നില്ല. കഠിനമായ ഏത് ദൗത്യവും പൂർത്തിയാക്കാൻ സൈനികർക്ക് കഴിയും; എന്നാൽ 'എന്ന് അവസാനിക്കും' എന്ന് അറിയാത്ത അനിശ്ചിതത്വം മാനസിക നിലയെ ബാധിച്ചതാകാം എന്നാണ് സൂചന.
അതേസമയം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സ്ഥാനമൊഴിയുന്നുവെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് 28 കാരിയായ കരോലിൻ ജോലിയിൽനിന്നു വിട്ടുനിൽക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം, വൈറ്റ് ഹൗസിന്റെ സീനിയർ ഉപദേശകയായി കരോലിൻ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റുമാരുടെ വക്താക്കളിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കരോലിൻ. ട്രംപിന്റെ നയങ്ങളെ അനുകൂലിച്ച് മാധ്യമങ്ങൾക്കു മുന്നിൽ ശക്തിയുക്തം വാദിച്ചും ഇടയ്ക്കു മാധ്യമങ്ങളോടു തട്ടിക്കയറിയും വലിയ ശ്രദ്ധ നേടിയിരുന്നു.
‘‘ഞങ്ങളുടെ പ്രിയപ്പെട്ട, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയും എന്റെ ഏറ്റവും വിശ്വസ്തയായ സഹായിയുമായ കരോലിൻ ലെവിറ്റ് ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുകയാണ്. കുടുംബത്തിനും തന്റെ കുഞ്ഞുമക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് ഈ തീരുമാനം. എന്റെ ഉപദേശകയായും റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ ശബ്ദമായും കരോലിൻ തുടരും’’– ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തനിക്കു രണ്ടാമത്തെ കുഞ്ഞ് പിറന്നതായി മേയിൽ ലെവിറ്റ് അറിയിച്ചിരുന്നു. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ വിരുന്നിനിടെ ട്രംപിനുനേരെ വധശ്രമം ഉണ്ടായതിനെത്തുടർന്ന് പ്രസവാവധി എടുക്കുന്നത് ലെവിറ്റ് വൈകിപ്പിച്ചതും വലിയ വാർത്തയായി.
വൈറ്റ് ഹൗസ് പോഡിയത്തിൽനിന്ന് യുഎസ് പ്രസിഡന്റിനു വേണ്ടി സംസാരിക്കാനുള്ള അവസരം നൽകിയതിൽ നന്ദിയുണ്ടെന്ന് കരോലിൻ ലെവിറ്റ് പറഞ്ഞു. അതേസമയം, കരോലിന് പകരമായി ആരാകും പ്രസ് സെക്രട്ടറിയെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല.
കഴിഞ്ഞ മാസം തുർക്കിയിലെ അങ്കറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങിയിരുന്ന കൃത്യമായ സ്ഥലം ഇറാൻ അറിഞ്ഞിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ വിമാനത്തെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ ഭീഷണിയുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ട്രംപ് സഞ്ചരിക്കുന്ന വിമാനത്തിനു നേരെ തൊടുക്കാവുന്ന ഉപരിതല –വ്യോമ മിസൈൽ ഭീഷണി അധികൃതർ കണ്ടെത്തിയതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. നാറ്റോ ഉച്ചകോടിയുടെ വേദിക്കടുത്തായി ആയുധവുമായി ഒരാളെ കണ്ടതായും ട്രംപ് താമസിച്ച ഹോട്ടലിലെ ഏത് നിലയിലാണ് അദ്ദേഹമുള്ളതെന്ന് ഇറാൻ ഏജന്റുമാർക്ക് അറിയാമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഈ മുന്നറിയിപ്പുകളെ തുടർന്നാണ് ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിനു പകരം മറ്റൊരു സൈനിക വിമാനത്തിൽ ട്രംപ് യാത്ര ചെയ്തത്. തുർക്കിയിലെ അങ്കറയിൽ നാറ്റോ ഉച്ചകോടിക്കു ശേഷം ട്രംപ് ബ്രിട്ടനിലേക്കാണ് സഞ്ചരിച്ചത്. പോയത് എയർഫോഴ്സ് വണിൽ ആണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചശേഷം ആർക്കും സംശയം തോന്നാത്ത ചെറിയൊരു സൈനിക വിമാനത്തിലായിരുന്നു യാത്ര.
അങ്കറയിൽ ചാനൽ ക്യാമറകളോടു കൈവീശിക്കാണിച്ച് എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപ് മിനിറ്റുകൾക്കകം രഹസ്യമായി മറ്റൊരു വാതിൽവഴി പുറത്തിറങ്ങി. അവിടെ, വിമാന വാതിലിന്റെ അതേ പൊക്കത്തിലേക്ക് ഉയർത്തിയ നിലയിൽ കാത്തുനിന്ന കേറ്ററിങ് ട്രക്കിലേക്കു കയറി. ഭക്ഷണവും മറ്റുമായി റൺവേയ്ക്കരികിലൂടെ നീങ്ങിയ ട്രക്കിൽ യുഎസ് പ്രസിഡന്റ് ഉണ്ടെന്ന് ആരും സംശയിച്ചില്ല. അൽപമകലെയുള്ള സൈനിക വിമാനത്തിന്റെ (എയർഫോഴ്സ് സി32 എ) അടുത്തെത്തി ട്രക്ക് നിന്നതും ട്രംപ് ഇറങ്ങി അതിലേക്കു കയറി.
ട്രംപ് അകത്തിരിപ്പുണ്ടെന്ന മട്ടിൽ യഥാർഥ എയർഫോഴ്സ് വൺ വിമാനം പറന്നുയർന്നപ്പോൾ, മാധ്യമസംഘമോ വൈറ്റ് ഹൗസ് ജീവനക്കാരോ സത്യം തിരിച്ചറിഞ്ഞതേയില്ല. ടേക്ക് ഓഫ് നടക്കുകയാണ്, വിൻഡോ ഷേഡ് താഴ്ത്തണം എന്നു നിർദേശിച്ചതിനാൽ പുറത്തു നടന്നതൊന്നും ആരും കണ്ടില്ല.യുകെയിലെ മിൽഡൽഹോളിൽ ആദ്യമെത്തിയ എയർഫോഴ്സ് വണിലേക്ക് പിന്നാലെയുള്ള വിമാനത്തിലെത്തിയ ട്രംപ് ആരും കാണാതെ മാറിക്കയറുകയായിരുന്നു.
സാൻ ഡിയാഗോയിൽ നടന്ന നാവികസേനാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൈനികരുടെ കുടുംബാംഗങ്ങൾ സംസാരിച്ചത്. 'നാളെ നേരം പുലരാതിരുന്നെങ്കിൽ എന്ന് അവൻ എന്നോട് മെസ്സേജ് അയച്ചു' എന്നാണ് ഒരു നാവികന്റെ ഭാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞത്. രക്ഷപ്പെടാൻ കപ്പലിൽ നിന്ന് കടലിലേക്ക് ചാടുന്നതിനെക്കുറിച്ച് നാവികർ നിരന്തരം സംസാരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























