ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ആരോപണ വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ.ഡി.ജി.പിയെയും സംരക്ഷിക്കുകയാണ്; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ആരോപണ വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ.ഡി.ജി.പിയെയും സംരക്ഷിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഭയന്നിട്ടാണോ മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നത്? 2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുത്ത ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.ഡി.ജി.പി അജിത് കുമാറാനെ പറഞ്ഞയച്ചിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
കൊച്ചിയിലെ ഹോട്ടല്‍ ഹയാത്തില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത് മറ്റൊരു കാറിലാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാനെത്തിയത്. ഒരു മണിക്കൂറോളം അവര്‍ തമ്മില്‍ സംസാരിച്ചു. എ.ഡി.ജി.പി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചത്? ഏത് വിഷയം തീര്‍ക്കാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്? എന്തിന് വേണ്ടിയാണ് ക്രമസമാധാന ചുമതലുള്ള ഉന്നത ഉദ്യോഗസ്ഥനെ അയച്ചത്? തിരുവനന്തപുരത്തുള്ള ആര്‍.എസ്.എസ് നേതാവാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാനും തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ധാരണ ഉണ്ടാക്കാനുമായിരുന്നു കൂടിക്കാഴ്ച. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറന്നു കൊടുക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. ബി.ജി.പിയുമായുള്ള ആ ബന്ധമാണ് തൃശൂരിലും തുടര്‍ന്നത്. ബി.ജെ.പിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടി എന്നതായിരുന്നു സി.പി.എമ്മിന്റെ പ്രതിരോധം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ തൃശൂരില്‍ ഉണ്ടായിരുന്ന എ.ഡി.ജി.പി അജിത്കുമാര്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയുടെ അറിവോടെ പൊലീസിനെ ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയതു കൊണ്ടാണ് കൊലപാതകവും സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണംപൊട്ടിക്കലും കൈക്കൂലിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എ.ഡി.ജി.പി അജിത്കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധ ബന്ധമുണ്ട്. അത് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ചെയ്തത്. ഇല്ലെങ്കില്‍ അറിഞ്ഞില്ലെന്നോ എ.ഡി.ജി.പി അവിടെ പോയിട്ടില്ലെന്നോ മുഖ്യമന്ത്രി പറയട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha